Enter your Email Address to subscribe to our newsletters

Kannur, 27 മെയ് (H.S.)
കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ തങ്ങളുടെ ജാമ്യം റദ്ദാക്കിയ അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ, പ്രതിപക്ഷ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. കഴിഞ്ഞ ദിവസം ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പരിഹാസ പോസ്റ്റിനുള്ള മറുപടിയായാണ് ആകാശ് പുതിയ കുറിപ്പുമായി രംഗത്തെത്തിയത്.
കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യം തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. ആകാശ് തില്ലങ്കേരി ഒരു വളർത്തുനായയ്ക്കൊപ്പം നിൽക്കുന്ന ചിത്രം എഡിറ്റ് ചെയ്ത്, അതിൽ നിന്നും ആകാശിന്റെ രൂപം മാറ്റിയ ശേഷമുള്ള ചിത്രമായിരുന്നു രാഹുൽ പങ്കുവെച്ചത്.
ഈ നായ്ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ശുഹൈബിനെ വേട്ടയാടാൻ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. വിടാതെ വിടില്ല ഒരു കണക്കും എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഈ പോസ്റ്റ് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
എന്നാൽ, വിധി വന്ന് മണിക്കൂറുകൾക്കകം പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും കീഴ്ക്കോടതി ഉത്തരവിന് സ്റ്റേ സമ്പാദിക്കുകയുമായിരുന്നു. ജാമ്യം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതി താല്കാലിക വിലക്കേർപ്പെടുത്തിയതോടെയാണ് ആകാശ് തില്ലങ്കേരി രാഹുലിന് മറുപടിയുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. രാഹുലിന്റെ പരിഹാസങ്ങൾക്ക് നിയമപരമായി തന്നെ തിരിച്ചടി നൽകാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തോടെയാണ് ആകാശിന്റെ കുറിപ്പ്.
ഭരണകൂടവും പ്രതിപക്ഷവും ഒരുപോലെ വേട്ടയാടാൻ ശ്രമിക്കുമ്പോഴും നിയമവ്യവസ്ഥയിൽ തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. രാഷ്ട്രീയമായ പകപോക്കലുകൾക്ക് കോടതികളെ ആയുധമാക്കാൻ നോക്കുന്നവർക്ക് ലഭിച്ച തിരിച്ചടിയാണ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവെന്നും, സോഷ്യൽ മീഡിയയിലെ താല്കാലിക കൈയടികൾക്ക് വേണ്ടി മാത്രം പോസ്റ്റുകൾ ഇടുന്നവർക്ക് വരും ദിവസങ്ങളിൽ കൂടുതൽ നിരാശപ്പെടേണ്ടി വരുമെന്നും ആകാശ് തന്റെ കുറിപ്പിൽ പരിഹസിക്കുന്നു. ഹൈക്കോടതി വിധി പുറത്തുവന്നതോടെ കേസിനെച്ചൊല്ലിയുള്ള സൈബർ യുദ്ധം സോഷ്യൽ മീഡിയയിൽ വീണ്ടും മുറുകുകയാണ്.
---------------
Hindusthan Samachar / Roshith K