'എക്സാലോജിക് വിഷയം എന്താണ്? വിശദീകരിച്ച് കുറിപ്പ് പങ്കിട്ട് തോമസ് ഐസക്
Alappuzha , 28 മെയ് (H.S.) സ്വർണക്കടത്ത് മുതല് ബിരിയാണിച്ചെമ്പ് വരെ നീണ്ടുനിന്ന രാഷ്ട്രീയ-മാധ്യമ സംസ്കാരത്തിന്റെ പുതിയ രൂപമാണ് മാസപ്പടി വിവാദമെന്ന്ന തോമസ് ഐസക്. രാജ്യത്തുടനീളം ഇഡി, സിബിഐ വേട്ടയാടലിനെതിരെ സംസാരിക്കുന്ന കോണ്ഗ്രസ് നേതാക്കള് തന്ന
Thomas Isaac


Alappuzha , 28 മെയ് (H.S.)

സ്വർണക്കടത്ത് മുതല് ബിരിയാണിച്ചെമ്പ് വരെ നീണ്ടുനിന്ന രാഷ്ട്രീയ-മാധ്യമ സംസ്കാരത്തിന്റെ പുതിയ രൂപമാണ് മാസപ്പടി വിവാദമെന്ന്ന തോമസ് ഐസക്.

രാജ്യത്തുടനീളം ഇഡി, സിബിഐ വേട്ടയാടലിനെതിരെ സംസാരിക്കുന്ന കോണ്ഗ്രസ് നേതാക്കള് തന്നെ കേരളത്തില് ഈ ഏജൻസികളെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്.ദശലക്ഷക്കണക്കിന് കോടികളുടെ യഥാർത്ഥ സാമ്പത്തിക അഴിമതികള് നടക്കുന്ന രാജ്യത്ത്, 1.72 കോടി രൂപയുടെ നിയമാനുസൃത സേവന ഇടപാടിനെ ദേശീയ അഴിമതി പോലെ ചിത്രീകരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ മാധ്യമ നിർമ്മിതിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില് ആരോപിച്ചു. കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം.

'എക്സാലോജിക് വിഷയം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായില്ലായെന്ന് ഒന്ന്-രണ്ട് പേർ എഴുതിക്കണ്ടു. എനിക്ക് തോന്നുന്നത് ഏറ്റവും ലളിതമായി എഴുതിയത് സാജൻ ഗോപാലൻ ആണെന്നാണ്. ചില ഭേദഗതികളോടെ ഞാൻ അത് റീപോസ്റ്റ് ചെയ്യുന്നു: 2019-ല് CMRL കമ്പനിക്കെതിരെ നടന്ന ആദായനികുതി പരിശോധനയില് നിന്നാണ് പിന്നീട് എക്സാലോജിക്-വീണ വിവാദമെന്ന പേരില് വലിയ രാഷ്ട്രീയ-മാധ്യമ പ്രചാരണം ആരംഭിക്കുന്നത്.

CMRL കമ്പനി വരുമാനം കുറച്ചുകാട്ടി നികുതി ബാധ്യത ഒഴിവാക്കിയെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ പ്രധാന ആരോപണം. ആകെ 135.4 കോടി രൂപയുടെ ചെലവുകളാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്നാല് അതില് വെറും 1.72 കോടി രൂപ മാത്രമാണ് എക്സാലോജിക് കമ്പനിക്ക് നല്കിയ സർവീസ് ചാർജ്. ബാക്കി 134 കോടിയിലേറെ രൂപയുടെ ചെലവുകളെക്കുറിച്ചാണ് പ്രധാന നികുതി തർക്കം ഉണ്ടായിരുന്നത്.എന്നിട്ടും, രാഷ്ട്രീയമായും മാധ്യമപരമായും മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത് വീണ തൈക്കണ്ടിയുടെയും അവരുടെ കമ്പനിയായ എക്സാലോജിക്കിന്റെയും മേലായിരുന്നു. അതാണ് ഈ കേസിന്റെ രാഷ്ട്രീയ സ്വഭാവം.

CMRL കമ്പനി തന്നെ ആദ്യം മുതല് പറഞ്ഞത്, എക്സാലോജിക്കിന് നല്കിയ 1.72 കോടി രൂപ സേവനത്തിനുള്ള നിയമാനുസൃത പ്രതിഫലമാണെന്നാണ്. എന്താണ് നല്കുന്ന സേവനമെന്ന് പലരും ചോദിച്ചുകണ്ടു. ഇതിനെക്കുറിച്ച് റെജി ജോർജ്ജ് എഴുതിയ ഫെസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് കമന്റില് നല്കുന്നു. ബാങ്കിംഗ് റൂട്ടിലൂടെയാണ് പണം കൈമാറിയത്. TDS പിടിച്ചിരുന്നു. GST അടച്ചിരുന്നു. പിന്നീട് IGST അടച്ചതിന്റെ രേഖകളും പുറത്തുവന്നു. അങ്ങനെ വന്നപ്പോള് കള്ളപ്പണം, രഹസ്യ ഇടപാട്, മാസപ്പടി എന്നീ ആദ്യ ആരോപണങ്ങള് തന്നെ തകർന്നു.

കാരണം, കള്ളപ്പണം ആരും ബാങ്ക് വഴി, ഓഡിറ്റ് രേഖകളില് ഉള്പ്പെടുത്തി, നികുതി അടച്ച് കൈമാറില്ലല്ലോ. ഒരു കമ്പനി കൈക്കൂലി നല്കുകയാണെങ്കില് അത് balance sheet-ലും audit report-ലും service payment ആയി രേഖപ്പെടുത്തുകയും അതിന് GST അടക്കുകയും ചെയ്യുമോ എന്ന അടിസ്ഥാനചോദ്യം പോലും ആരും ചോദിച്ചില്ല.

ഈ കേസില് മാസപ്പടി എന്ന പദം തന്നെ മാധ്യമ നിർമ്മിതിയാണ്. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളാണ് ഈ പദം പ്രചരിപ്പിച്ചത്. തുടർന്ന് പ്രതിപക്ഷവും മറ്റ് ചാനലുകളും അത് രാഷ്ട്രീയ ആയുധമാക്കി. എന്നാല് കൈക്കൂലി എന്നത് രഹസ്യ ഇടപാടായിരിക്കുമ്പോള്, ഇവിടെ അഞ്ചുവർഷം നീണ്ടുനിന്ന ബാങ്ക് ഇടപാടുകള്, നികുതി രേഖകള്, GST ഫയലിംഗുകള്, audit trail എന്നിവയൊക്കെ ഉണ്ടായിരുന്നു. അതിനിടയിലും ഇത് കൈക്കൂലിയാണ് എന്ന വാദം നിലനിർത്താൻ ശ്രമിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

ആരോപണങ്ങളുടെ സ്വഭാവം തന്നെ തുടർച്ചയായി മാറിക്കൊണ്ടിരുന്നതും ശ്രദ്ധേയമാണ്.

ആദ്യം ബാങ്ക് വഴിയല്ല ഇടപാട് എന്നായിരുന്നു ആരോപണം. ബാങ്ക് രേഖകള് വന്നപ്പോള് GST അടച്ചില്ല എന്ന ആരോപണമായി. GST രേഖകള് പുറത്തുവന്നപ്പോള് State GST ഇല്ല എന്നായി. ധനവകുപ്പ് അത് നിഷേധിച്ചതോടെ കരാർ ഇല്ലാതെ പണം വാങ്ങി എന്ന പുതിയ ആരോപണം ഉയർന്നു.

ഓരോ ആരോപണവും തകരുമ്പോള് മുൻപ് പറഞ്ഞതെല്ലാം മറന്ന് പുതിയ കഥകള് സൃഷ്ടിക്കുന്ന സമീപനമാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിച്ചത്.

ഈ കേസിന്റെ മറ്റൊരു പ്രധാന ഘടകം Income Tax Interim Settlement Board-ന്റെ ഉത്തരവാണ്. എന്നാല് ആ ഉത്തരവിന്റെ നിയമപരമായ സ്വഭാവം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം, ആരോപണ വിധേയരായ വീണയെയോ എക്സാലോജിക്കിനെയോ നേരിട്ട് കേള്ക്കാതെയാണ് ആ സമിതി തീരുമാനത്തിലെത്തിയത്.

ഒരു quasi-judicial body ചെയ്യേണ്ട അടിസ്ഥാന നടപടികള് പോലും പാലിച്ചില്ല. അതിലുപരി, CMRL കമ്പനിയുടെ Managing Director ശശിധരൻ കർത്തയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പിന്നീട് affidavit നല്കി illegal payment ഉണ്ടായിട്ടില്ല. പരിശോധനക്കിടെ leading questions ചോദിച്ചാണ് ചില ജീവനക്കാരില് നിന്ന് തെറ്റായ മൊഴികള് എടുത്തതെന്നും അവർ പറഞ്ഞു. എന്നാല് ഈ retraction affidavits വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല.

കേസിന്റെ മുഴുവൻ അടിസ്ഥാനവും പിന്നീട് ചില loose sheets-കളിലേക്കും അവയിലെ ചുരുക്കെഴുത്തുകളിലേക്കും ചുരുങ്ങി. PV, RC, OC, KK, IK എന്നിങ്ങനെ എഴുതിയിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് പറഞ്ഞത്. എന്നാല് ആ രേഖകള് ഇന്നുവരെ പൊതുജനങ്ങള് കണ്ടിട്ടില്ല. അവ കമ്പനിയുടെ ഔദ്യോഗിക account books-ന്റെ ഭാഗവുമല്ല.

ഇന്ത്യൻ Evidence Act സെക്ഷൻ 34 പ്രകാരം, regular books of account-ല് ഇല്ലാത്ത loose sheets-കള്ക്ക് തെളിവ് മൂല്യമില്ല. സുപ്രീംകോടതി ജെയിൻ ഹവാല കേസില് പോലും diary entries തെളിവായി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയിരിക്കെ, ചില വെള്ളക്കടലാസുകളിലെ initials മാത്രം അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രചാരണം നടത്തിയത് നിയമപരമായും ദുർബലമായ കാര്യമായിരുന്നു.

അതിലും പ്രധാനമായി, ആ initials-കളില് നിന്ന് PV മാത്രം തിരഞ്ഞെടുത്ത് അത് പിണറായി വിജയനാണെന്ന് പറയുകയും, അതേ രേഖകളില് വന്ന RC, OC, KK, IK എന്നിവയെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്തതിനെ കോടതികളും ചോദ്യം ചെയ്തു. ഒരേ രേഖയില് നിന്നൊരു ഭാഗം മാത്രം എടുത്ത് selective അന്വേഷണം നടത്താൻ സാധിക്കില്ലെന്നത് ഇന്ത്യൻ തെളിവ് നിയമത്തിന്റെ അടിസ്ഥാന തത്വമാണ്. പിന്നീട് ചില രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ CMRL-ല് നിന്ന് സംഭാവന സ്വീകരിച്ചതായി സമ്മതിക്കുകയും ചെയ്തു.

പിണറായി വിജയൻ അല്ലായെന്നു നിസംശയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല് അവരെക്കുറിച്ച് മാധ്യമങ്ങള്ക്കും യുഡിഎഫിനും ബിജെപിക്കും അതേ താല്പര്യം കാണാനായില്ല. അതാണ് pick and choose രാഷ്ട്രീയം എന്ന വിമർശനത്തിന് വഴിവെച്ചത്. സതീശൻ മന്ത്രിസഭയില് രേഖയില്ലാതെ അനധികൃതമായി പണം വാങ്ങിയവരുമുണ്ട്. എന്നിട്ടാണ് ഇവിടെ സേവനത്തിന് ഇറങ്ങിയിരിക്കുന്നത്.

ROC (Registrar of Companies) റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദവും ഇതേ രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. കോവിഡ് ലോക്ഡൗണ് സമയത്ത് Bangalore office പ്രവർത്തിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി നല്കപ്പെട്ടു. തുടർന്ന് ROC വിശദീകരണം തേടി. എന്നാല് ആ സമയത്ത് രാജ്യത്തെ ഭൂരിഭാഗം ഓഫീസുകളും അടഞ്ഞുകിടക്കുകയായിരുന്നു.

പിന്നീട് selective leaking വഴി ROC റിപ്പോർട്ടിന്റെ ചില ഭാഗങ്ങള് മാത്രം മാധ്യമങ്ങളില് എത്തി. റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവന്നില്ല. അതിന്റെ ആധികാരികതയെക്കുറിച്ചും സംശയങ്ങള് ഉയർന്നു. Bangalore, Chennai, Puducherry ROC-കള് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ, ഒരു പഴയ റിപ്പോർട്ട് മാത്രം പ്രത്യേകിച്ച് ചില ചാനലുകളില് ബ്രേക്കിംഗ് ന്യൂസ് ആക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.

തുടർന്ന് SFIO, ED തുടങ്ങിയ കേന്ദ്ര ഏജൻസികളും കേസിലേക്ക് എത്തി. എന്നാല് നാല് കേന്ദ്ര ഏജൻസികള് (Income Tax, ROC, SFIO, ED) രണ്ടു വർഷത്തിലേറെയായി അന്വേഷിച്ചിട്ടും യാതൊരു വ്യക്തമായ കുറ്റകൃത്യവും തെളിയിക്കാനായിട്ടില്ല. അതിനിടയില് Delhi High Court-ല് കേസ് sub judice ആയിരിക്കെ കുറ്റപത്രം ചില മാധ്യമങ്ങളിലേക്ക് ലീക്ക് ചെയ്യപ്പെട്ടുവെന്ന വിവാദവും ഉണ്ടായി.

പ്രതികള്ക്ക് പോലും ഔദ്യോഗികമായി നല്കാത്ത രേഖകള് ചില മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും കൈകളിലെത്തിയത് എങ്ങനെയെന്ന ചോദ്യം ഉയർന്നു. Official Secrets Act ലംഘനമാണോ എന്ന ചോദ്യവും അതോടൊപ്പം ഉയർന്നു. ഇതെല്ലാം ചേർന്ന് നോക്കുമ്പോള്, ഈ കേസ് ഒരു സാധാരണ സാമ്പത്തിക തർക്കത്തില് നിന്ന് രാഷ്ട്രീയ ആയുധമായി മാറിയ പ്രക്രിയയാണ് കാണാൻ കഴിയുന്നത്.

2006-ലെ ലാവലിൻ കേസ് മുതല്, ഓരോ തിരഞ്ഞെടുപ്പിനുമുമ്പും പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും മാധ്യമ പ്രചാരണങ്ങളും കേരളം കണ്ടിട്ടുണ്ട്.

സ്വർണക്കടത്ത് മുതല് ബിരിയാണിച്ചെമ്പ് വരെ നീണ്ടുനിന്ന ആ രാഷ്ട്രീയ-മാധ്യമ സംസ്കാരത്തിന്റെ പുതിയ രൂപമാണ് മാസപ്പടി വിവാദം. രാജ്യത്തുടനീളം ED, CBI വേട്ടയാടലിനെതിരെ സംസാരിക്കുന്ന കോണ്ഗ്രസ് നേതാക്കള് തന്നെ കേരളത്തില് ഈ ഏജൻസികളെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്.

ഇപ്പോഴത്തെ ED റെയ്ഡും ആ തുടർച്ചയുടെ ഭാഗമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല് ഇതുവരെ ഉണ്ടായ എല്ലാ അന്വേഷണങ്ങളിലും, ആരോപണങ്ങള് തുടർച്ചയായി മാറുകയും ഓരോ ആരോപണവും തെളിവുകളുടെ അടിസ്ഥാനത്തില് തകരുകയും ചെയ്തിട്ടുണ്ട്.

സേവനം നല്കിയെന്നതും, ബാങ്ക് വഴി പണം ലഭിച്ചതും, നികുതി അടച്ചതും, audit trail ഉണ്ടായിരുന്നതും, കമ്പനി രേഖകളില് ഇടപാട് ഉള്പ്പെടുത്തിയതും എല്ലാം അംഗീകരിക്കപ്പെട്ട കാര്യങ്ങളാണ്. എന്നിട്ടും ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവിന്റെ രാഷ്ട്രീയ തിരിച്ചറിയല് മാത്രം കൊണ്ടു നിരന്തരമായി വേട്ടയാടുന്ന അവസ്ഥയാണ് ഇപ്പോള് നിലനില്ക്കുന്നത്.

ദശലക്ഷക്കണക്കിന് കോടികളുടെ യഥാർത്ഥ സാമ്പത്തിക അഴിമതികള് നടക്കുന്ന രാജ്യത്ത്, 1.72 കോടി രൂപയുടെ നിയമാനുസൃത സേവന ഇടപാടിനെ ദേശീയ അഴിമതി പോലെ ചിത്രീകരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ മാധ്യമ നിർമ്മിതിയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News