Enter your Email Address to subscribe to our newsletters

Kasaragod , 29 മെയ് (H.S.)
പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തി ജ്വല്ലറിയിൽ കയറി 2.60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി തിരുവനന്തപുരം സ്വദേശി മനു. സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകൾ ഇയാൾ പഠിച്ച് എടുത്തു. ഇതേ പേരുള്ള പൊലീസുകാരൻ അവധിയായ ദിവസം നോക്കി ജ്വല്ലറിയിൽ എത്തി. ഒടുവിൽ അവിടെ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങി. ജ്വല്ലറി ജീവനക്കാർ പൊലീസിൽ സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിൻ്റെ വിവരം പുറത്ത് അറിയുന്നത്.
സിനിമക്കഥയെ വെല്ലുന്ന തട്ടിപ്പ്
സിനിമക്കഥയെ വെല്ലുന്ന തട്ടിപ്പാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. തട്ടിപ്പ് നടത്തിയ മനു
പലയിടത്തുമായി നിരവധി പേരെ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 27 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ അഖിൽരാജാണെന്നും പറഞ്ഞ് ഇയാൾ ജ്വല്ലറിയിൽ എത്തിയത്.
അവിടെ നിന്നും 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി. പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്നും പറഞ്ഞു. 2 രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ തരാമെന്ന് പറഞ്ഞ് ജ്വല്ലറി ജീവക്കാരെ വിശ്വസിപ്പിച്ചു. എന്നാൽ പണം വന്നില്ല. തുടർന്ന് ബേക്കൽ സ്റ്റേഷനിലേക്ക് ജീവനക്കാർ ഫോൺ വിളിച്ചു. അപ്പോൾ അഖിൽ ലീവിൽ ആണെന്ന് ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാരൻ പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം വാങ്ങിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. സിസിടിവി പരിശോധിച്ചപ്പോൾ ആണ് അഖിലിനോട് സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തിയത്.
വിശ്വസിപ്പിക്കാൻ പേരടക്കം മനപാഠമാക്കി പ്രതി
കൊല്ലം സ്വദേശിയാണെന്നും ഏഴ് മാസമായി ബേക്കലിൽ സ്റ്റേഷനിൽ ജോലി ചെയ്ത് വരികയാണെന്നും ഉദുമ മുദിയക്കാലാണ് താമസിക്കുന്നതെന്നും അദ്ദേഹം ജ്വല്ലറി ഉടമയെ പറഞ്ഞ് വിശ്വസിപ്പിച്ചു . ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരടക്കം പറഞ്ഞതോടെയാണ് വന്നയാൾ പൊലീസുകാരൻ ആണെന്ന് വിശ്വസിച്ചതെന്നും ഉടമ പറഞ്ഞു. സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ വ്യക്തമാക്കി
കള്ളനായി വലവിരിച്ച് പൊലീസ്
2.60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി മനുവിനായി വല വിരിച്ചിരിക്കുകയാണ് പൊലീസ്. ബേക്കൽ എസ്.ഐ അഖിൽ സെബാസ്റ്റ്യനാണ് കേസിൻ്റെ അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ജ്വല്ലറിയിലെ സിസിടിവി ദൃശ്യം പരിശോധിച്ചതോടെയാണ് മനു എന്ന തട്ടിപ്പ് വീരനെ പൊലീസിന് കണ്ടുപിടിക്കാനായത്. ഇതിന് മുമ്പ് കാസർകോട് അടക്കം പല ജില്ലകളിലും ഇയാൾക്കെതിരെ കേസ് ഉള്ളതായി പൊലീസ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR