Enter your Email Address to subscribe to our newsletters

Newdelhi , 03 മെയ് (H.S.)
ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തിൽ കേന്ദ്ര സർക്കാരിനും ബിജെപി-ആർഎസ്എസ് സഖ്യത്തിനുമെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടുകയും സർക്കാരിന് വിധേയപ്പെട്ട് നിൽക്കുന്നവർക്ക് പാരിതോഷികങ്ങൾ നൽകുകയുമാണ് ഇന്നത്തെ സാഹചര്യമെന്ന് അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു.
ജനാധിപത്യത്തിൻ്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ അത്യന്താപേക്ഷിതമാണ്. മാധ്യമങ്ങളിലെ ഒരു വിഭാഗം ഭരണകൂട നയങ്ങളിലേക്ക് ചുരുങ്ങി. എന്നാൽ സർക്കാരിനെതിരെ ചോദ്യങ്ങൾ ചോദിക്കുന്നവരെ അവർ നിരന്തരം ലക്ഷ്യമിടുന്നു. നിയമപരമായ സംവിധാനങ്ങളെ ആയുധമാക്കി മാധ്യമങ്ങളെ നിശബ്ദമാക്കാൻ ശ്രമിക്കുന്നു. മാധ്യമങ്ങളുടെ ഒരു വിഭാഗം ഇതിനകം തന്നെ ഭരണകൂടത്തിൻ്റെ ശബ്ദമായി മാറി കഴിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
2014-ന് ശേഷം ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം തുടർച്ചയായി താഴേക്ക് പോവുകയാണ്. 2014 മുതൽ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. ബിജെപി ഭരണത്തിൻ കീഴിൽ 157-ാം സ്ഥാനത്തേക്ക് താഴ്ന്നുവെന്നത് വ്യക്തവും നിഷേധിക്കാനാവാത്തതുമായ ഒരു യാഥാര്ഥ്യമാണ്. ഇത് രാഷ്ട്രം നേരിടുക തന്നെ വേണം, ഖാർഗെ പറഞ്ഞു.
ഒരു സ്വതന്ത്ര മാധ്യമം, സർക്കാരിന് വേണ്ടി പ്രവർത്തിക്കാനോ അവരുടെ കോട്ടങ്ങളെ മറച്ചു പിടിക്കാനോ പാടില്ല. മാധ്യമങ്ങൾ അധികാരത്തിനും ജനങ്ങൾക്കും ഇടയിലുള്ള ജനാധിപത്യ സന്തുലിതാവസ്ഥ സംരക്ഷിക്കണം. അത് അധികാരത്തെ ചോദ്യം ചെയ്യാനും സൂക്ഷ്മമായി നിരീക്ഷിക്കാനും മുൻപോട്ടു വരണം. അധികാരത്തിലിരിക്കുന്നവരെ അവരുടെ ഉത്തരവാദിത്തത്തിലേക്ക് നയിക്കണം. ഒരു ഓർമപ്പെടുത്തൽ കൂടിയാകണം മാധ്യമ പ്രവർത്തനമെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
പൊതു സത്യത്തിൻ്റെ സംരക്ഷകരാണ് മാധ്യമപ്രവർത്തകർ. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പറഞ്ഞിട്ടുള്ളതുപോലെ, 'പത്രസ്വാതന്ത്ര്യം ഒരു മുദ്രാവാക്യം മാത്രമല്ല, ജനാധിപത്യ പ്രക്രിയയുടെ അനിവാര്യ ഘടകമാണ്' എന്നാൽ ആ ഗുണം നിലവിലെ ഭരണത്തിൻ കീഴിൽ ഗുരുതരമായി വിട്ടുവീഴ്ച ചെയ്യപ്പെടുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു.
മാധ്യമ ശബ്ദങ്ങളെ നിശബ്ദമാക്കാൻ സംഘപരിവാർ നിയമ ചട്ടക്കൂടുകളെ കൂടുതലായി ആയുധമാക്കിയിരിക്കുന്നു. അപകീർത്തി നിയമങ്ങൾ, ദേശീയ സുരക്ഷാ വ്യവസ്ഥകൾ, വ്യാപകമായ ക്രിമിനൽ നിയമങ്ങൾ എന്നിവ നീതിയുടെ ഉപകരണങ്ങളായല്ല, മറിച്ച് ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിന് അവർ ഉപയോഗിക്കുന്ന ഉപകരണങ്ങളാകുന്നു. 2014 നും 2020 നും ഇടയിൽ 135 ലധികം പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2014 നും 2023 നും ഇടയിൽ 36 പത്രപ്രവർത്തകരെ ജയിലിലടച്ചു. നിരവധി പത്രപ്രവർത്തകർക്കെതിരെ യുഎപിഎ പോലുള്ള കിരാതമായ നിയമങ്ങൾ പ്രകാരം കേസെടുത്തു. ഭരണകൂട താത്പര്യത്താൽ ഇത്തരം പീഡന തോത് കുത്തനെ വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR