Enter your Email Address to subscribe to our newsletters

Amravati , 03 മെയ് (H.S.)
തിരുപ്പതി തിരുമല ദേവസ്ഥാനത്തെ (TTD) ലഡു നിർമാണത്തിനായി 70 ലക്ഷം കിലോയിലധികം നെയ്യ് സംഭരിച്ചത് യാതൊരുവിധ ഗുണനിലവാര പരിശോധനകളും കൂടാതെയാണെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. ആന്ധ്രാപ്രദേശ് സർക്കാർ നിയോഗിച്ച റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ദിനേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ ലഡുവിൽ മായം കലരാൻ ഇടയാക്കിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
മുൻ ഭരണസമിതിയുടെ ഗുരുതരമായ വീഴ്ചകളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും റിപ്പോര്ട്ടില് പറയുന്നുണ്ട്. സുരക്ഷാ പരിശോധനകൾ ഉദ്യോഗസ്ഥർ അവഗണിച്ചതായും സസ്യ കൊഴുപ്പുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ലാബ് റിപ്പോർട്ടുകൾ മറച്ചുവെച്ചതായും റിപ്പോർട്ടില് പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള ഈ വീഴ്ചയാണ് വിതരണക്കാർക്ക് മായം ചേർത്ത നെയ്യ് നൽകാൻ അനുവദിച്ചതെന്നും കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ അവകാശപ്പെട്ടു.
അതേസമയം കണ്ടെത്തലുകൾ അടിച്ചമർത്തപ്പെട്ടുവെന്നും ടെൻഡർ വ്യവസ്ഥകളിൽ സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 ജൂലൈ 1 മുതൽ നിർബന്ധമാക്കിയ എഫ്എസ്എസ്എഐ ബീറ്റാ-സിറ്റോസ്റ്റെറോൾ പരിശോധന തുടക്കത്തിൽ ഉദ്യോഗസ്ഥര് നടപ്പിലാക്കാന് തീരുമാനിച്ചെങ്കിലും പിന്നീട് അത് ഒഴിവാക്കി. പിന്നാലെ വിതരണക്കാർക്ക് ഇളവ് നല്കുകയായിരുന്നെന്നും റിപ്പോർട്ടില് പറയുന്നു. ഇതോടെയാണ് 70 ലക്ഷം കിലോയിലധികം നെയ്യ് പരിശോധന കൂടാതെ സംഭരിച്ചത്.
കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം നൽകിയ പരിശോധനാ റിപ്പോർട്ടിൽ നെയ്യിൽ കൊഴുപ്പും മറ്റ് സസ്യ എണ്ണകളും അടങ്ങിയതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ അന്നത്തെ ഉന്നത ഉദ്യോഗസ്ഥർ ഈ റിപ്പോർട്ടുകൾ പൂഴ്ത്തിവെക്കുകയും വിതരണക്കാരെ സംരക്ഷിക്കുകയും ചെയ്തു. യോഗ്യതയില്ലാത്ത കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാൻ അവസരമൊരുക്കുകയും, ലേലത്തിന് ശേഷം അനധികൃതമായി വില കുറച്ചു നൽകാൻ കമ്പനികൾക്ക് അനുവാദം നൽകുകയും ചെയ്തു.
2019 ഓഗസ്റ്റിൽ അവതരിപ്പിച്ച യോഗ്യതാ മാനദണ്ഡങ്ങൾ വിലയിരുത്താതെ മാസങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥര് നേര്പ്പിച്ചതായും ആരോപണങ്ങള് ഉയര്ന്നിരുന്നു. ഇത് ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്ക് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള സ്ഥാപനങ്ങളില് പരിശോധിക്കുന്നതിന് കാരണമായി. വിതരണക്കാർ ഒരു കിലോ നെയ്യിന് 207 രൂപ വരെ കുത്തനെ വിലക്കുറവ് വരുത്തിയതായും ലേലത്തിനു ശേഷം നിയമവിരുദ്ധമായ ചർച്ചകൾ നടത്തിയതായും കമ്മിഷൻ ചൂണ്ടിക്കാട്ടി.
മായം ചേർക്കൽ പ്രോത്സാഹിപ്പിച്ചുകൊണ്ട് യോഗ്യതയില്ലാത്ത സ്ഥാപനങ്ങൾക്ക് കരാറുകൾ നൽകിയതായും കമ്മിഷൻ ചൂണ്ടിക്കാട്ടി. ടിടിഡിയുടെ ലബോറട്ടറിയിൽ തത്സമയ മായം ചേർക്കൽ പരിശോധനയ്ക്കുള്ള ഉപകരണങ്ങൾ ഇല്ല. കൂടാതെ ഇത്തരം ലാബ് ടെസ്റ്റുകള്ക്കായുള്ള നവീകരണം ഏകദേശം മൂന്ന് വർഷത്തോളം വൈകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചു. സാങ്കേതിക മൂല്യനിർണയത്തിലും പ്ലാൻ്റ് പരിശോധനാ സമിതികളിലും ഇത്തരം വിട്ട് വീഴ്ചകള് നടന്നുവെന്നും കമ്മിഷന് കണ്ടെത്തി. പരാതികളും ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങളും അവഗണിക്കപ്പെട്ടുവെന്നും റിപ്പോർട്ടില് പരമാര്ശിക്കുന്നു.
അയോഗ്യതയ്ക്കും പ്രതികൂല ലാബ് റിപ്പോർട്ടുകൾക്കും ശേഷവും ഭോലെ ബാബ ഓർഗാനിക് ഡയറി വിതരണം തുടർന്നതായി പ്രത്യേക വിൽപ്പനക്കാരിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഏറ്റവും വലിയ വിതരണക്കാരിൽ ഒരാളായ പ്രീമിയർ അഗ്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, മായം ചേർക്കൽ സ്ഥിരീകരിച്ചിട്ടും പുതിയ ഓർഡറുകൾ സ്വീകരിക്കുന്നത് തുടർന്നു. അതേസമയം എഫ്എസ്എസ്എഐ പരിശോധനാ മാനദണ്ഡങ്ങളിൽ നിന്ന് ഇളവുകൾ നൽകിയതായും കമ്മിഷൻ റിപ്പോർട്ടില് പറയുന്നു.
ഭരണപരമായ പരാജയങ്ങൾ, നടപടിക്രമങ്ങളിലെ പിഴവുകൾ, മാനദണ്ഡങ്ങള് പാലിക്കാത്ത വിൽപ്പനക്കാരിൽ നിന്നുള്ള തുടർച്ചയായ സംഭരണം എന്നിവയ്ക്ക് ടിടിഡി ബോർഡ്, പർച്ചേസ് കമ്മിറ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, ക്ഷീര വിദഗ്ധർ എന്നിവരെ കമ്മിഷൻ കുറ്റപ്പെടുത്തി. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പിന്നാലെയാണ് സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിഷനും കുറ്റകരമായ അനാസ്ഥ ശരിവെക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR