Enter your Email Address to subscribe to our newsletters

Thiruvananthapuram , 31 മെയ് (H.S.)
നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമർദനമേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അഖില, സുഹൃത്ത് അഷ്കർ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. പ്രതിയായ അഷ്കർ കുറ്റം സമ്മതിച്ചതായാണ് വിവരം. സംഭവദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും, കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയ്ക്ക് പിന്നിൽ ശക്തമായി അടിക്കുകയായിരുന്നു എന്നുമാണ് അഷ്കർ പൊലീസിന് നൽകിയ മൊഴി. അടിയേറ്റ ഉടൻ തന്നെ കുഞ്ഞിൻ്റെ ബോധം നഷ്ടപ്പെട്ടിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
കുഞ്ഞിൻ്റെ ശരീരത്തിൽ കൊടും ക്രൂരതയുടെ അടയാളങ്ങളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.
ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 51 മുറിവുകളുണ്ടായിരുന്നു. ഇവയിൽ ഭൂരിഭാഗവും പല നാളുകളായി തുടർച്ചയായി ലഭിച്ച മർദനത്തിൻ്റെ പഴയ പാടുകളാണ്.
കുഞ്ഞിൻ്റെ കൈകാലുകളിലും മുതുകിലും കാൽപാദത്തിൻ്റെ അടിവശത്തും പൊള്ളിച്ച അടയാളങ്ങളുണ്ട്. കൂടാതെ എല്ലുകൾക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്.
തലയ്ക്ക് പിന്നിലേറ്റ ശക്തമായ ആഘാതവും ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതവുമാണ് മരണത്തിലേക്ക് നയിച്ചത്. കുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിലും പരിക്കേറ്റതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച?
കുഞ്ഞ് ദീർഘനാളായി ക്രൂരമായ പീഡനത്തിന് ഇരയായിരുന്നിട്ടും രക്ഷിക്കാൻ സാധിക്കാതിരുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും ചർച്ചയാകുന്നുണ്ട്.
ആദ്യം കുട്ടിയെ നോക്കിയിരുന്ന അഖിലയുടെ അമ്മ റീന, കുഞ്ഞിന് നേരെ ഉപദ്രവമുണ്ടാകുന്നു എന്ന് മനസ്സിലാക്കി സംരക്ഷണാവകാശം തേടി നെടുമങ്ങാട് പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ നിയമപരമായ അവകാശം അമ്മയ്ക്കാണെന്ന് പറഞ്ഞ് പൊലീസ് കുഞ്ഞിനെ അഖിലയ്ക്കൊപ്പം വിടുകയായിരുന്നു. ഇതിന് പിന്നാലെ കൈ ഒടിഞ്ഞ കുഞ്ഞിൻ്റെ ചിത്രം അഖില വാട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു.
രണ്ടാഴ്ച മുൻപ് കുഞ്ഞിൻ്റെ കൈ ഒടിഞ്ഞ വിവരമറിഞ്ഞ് അർഷിദിൻ്റെ അന്തരിച്ച പിതാവ് അഖിലിൻ്റെ കുടുംബവും പൊലീസിൽ പരാതി നൽകിയിരുന്നതായി വിവരമുണ്ട്.
കുട്ടിയെ അവർ റോഡിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ അവനെ ആരെങ്കിലും എടുത്തു വളർത്തിയേനേ... എന്നാണ് വിങ്ങിപ്പൊട്ടി അഖിലയുടെ അമ്മ റീന മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം നടന്നത് അമ്മ തമിഴ്നാട്ടിലായിരുന്നപ്പോൾ
കഴിഞ്ഞ വെള്ളിയാഴ്ച അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിൽ പോയ സമയത്താണ് സംഭവം നടക്കുന്നത്. അവശനിലയിലായ കുഞ്ഞിനെ അഷ്കർ പനവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും അതിനോടകം കുഞ്ഞ് മരണപ്പെട്ടിരുന്നു. ആഹാരം കഴിച്ചശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമയ്ക്കുകയും ഛർദിക്കുകയും ചെയ്തെന്നാണ് അഷ്കർ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ അഷ്കർ കുഞ്ഞിനെ നിരന്തരം മർദിക്കാറുണ്ടായിരുന്നു എന്ന് അഖില പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കൊലപാതകത്തിൽ അമ്മ അഖിലയ്ക്ക് നേരിട്ട് പങ്കുണ്ടോ എന്നും, കുട്ടിയുടെ കൈ ഒടിച്ചതടക്കമുള്ള മുൻകാല അതിക്രമങ്ങളിൽ ഇവരുടെ പങ്ക് എന്താണെന്നും നെടുമങ്ങാട് ഡിവൈഎസ്പി കെ ബൈജുകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ.ബൈജുകുമാർ പറഞ്ഞു.
ആരോപണവുമായി പിതാവിൻ്റെ കുടുംബം
കുഞ്ഞിൻ്റെ സംരക്ഷണം ആവശ്യപ്പെട്ട് നിരവധി തവണ അമ്മ അഖിലയെയും മറ്റും ബന്ധപ്പെട്ടിരുന്നെങ്കിലും ഓരോരോ തടസങ്ങള് പറഞ്ഞ് ആവശ്യം നീട്ടുകയായിരുന്നെന്ന് അഖിലിൻ്റെ അച്ഛന് മാധ്യമങ്ങളോടു പറഞ്ഞു. ഏറ്റവും അവസാനം കുഞ്ഞിൻ്റെ കൈ ഒടിഞ്ഞിരിക്കുകയാണെന്ന് അറിഞ്ഞപ്പോഴും കുഞ്ഞിനെ ആവശ്യപ്പെട്ടിരുന്നു. കൈ ശരിയായ ശേഷം നോക്കാമെന്നായിരുന്നു അവര് നല്കിയ മറുപടി. അഖില മൂന്നു മാസം ഗര്ഭിണി ആയിരുന്ന സമയത്താണ് അഖില് ജീവനൊടുക്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR