Enter your Email Address to subscribe to our newsletters

Kannur , 07 മെയ് (H.S.)
നിയമസഭാ തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ സിപിഎമ്മില് നേതൃമാറ്റ ആവശ്യം ശക്തമാണ്. എംവി ഗോവിന്ദന് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വെക്കണമെന്നും പകരം പി ജയരാജനെ പോലുളള നേതാക്കള് വരണമെന്നുളള ക്യാംപെയ്ന് സോഷ്യല് മീഡിയയില് നടക്കുന്നുണ്ട്.
പാര്ട്ടി കോട്ടയായ പല മണ്ഡലങ്ങളും കണ്ണൂര് ജില്ലയില് അടക്കം ഇടതുപക്ഷത്തിന് ഈ തിരഞ്ഞെടുപ്പില് നഷ്ടപ്പെട്ടു. പിണറായി വിജയനും എംവി ഗോവിന്ദനുമാണ് എല്ഡിഎഫിന്റെ തോല്വിക്ക് ഉത്തരവാദികളെന്നുളള വിമര്ശനങ്ങളും ഉയരുന്നുണ്ട്. അതിനിടെ പ്രതികരണവുമായി പി ജയരാജന് രംഗത്ത് വന്നിരിക്കുകയാണ്.
പി ജയരാജന്റെ പ്രതികരണം: '' നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചിലയിടങ്ങളില് എന്റെ പടം വെച്ചുകൊണ്ടുള്ള ബോർഡുകള് പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു. പരാജയത്തില് നിന്ന് നിരാശരായവർ പല തരത്തിലുള്ള പ്രതികരണങ്ങള് നടത്തുന്നതായും കാണുന്നു. ഇത്തരം കാര്യങ്ങളില് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയില് എന്റെ നിലപാട് വ്യക്തമാക്കുവാനാണ് ഈ പോസ്റ്റ്.
ഫ്ലക്സ് ബോർഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാക്കാൻ കൊണ്ടുപിടിച്ച ശ്രമം കോണ്ഗ്രസുകാർ നടത്തുന്നുണ്ട്. കോണ്ഗ്രസ് പ്രതിസന്ധിയിലായപ്പോള് ഇന്ദിരയെ വിളിക്കൂ, സോണിയയെ വിളിക്കൂ, കോണ്ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി. അത് കോണ്ഗ്രസ് സംസ്കാരമാണ്. അതില് നിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി. കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാർട്ടി തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല.
ഇന്ത്യയില് നടന്ന തിരഞ്ഞെടുപ്പുകളില് വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സന്ദർഭങ്ങളിലും അവയെ വസ്തുനിഷ്ഠമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർനടപടികളും കൈക്കൊള്ളാറുമുണ്ട്. ഈ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തല് നടപടികളും വരും. അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്.
പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തില് സോഷ്യല് മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകള് ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉള്പാർട്ടി ചർച്ചകള് പ്രോത്സാഹിപ്പിക്കുക - ഇക്കാര്യങ്ങള് ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്റെ പടം വെച്ചുള്ള ബോർഡുകള് നീക്കം ചെയ്യണം. സോഷ്യല് മീഡിയയില് എന്നെ പ്രകീർത്തിച്ചുകൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിക്കൊണ്ടും നടത്തുന്ന പ്രചരണങ്ങള് അവസാനിപ്പിക്കുക. ഉള്പാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിന്തുടരുക. ബംഗാളില് സി.പി.ഐ.എം വീണ്ടും കുതിച്ചുകയറാനുള്ള ശ്രമങ്ങള് വിജയിച്ചു തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും. ലാല് സലാം, സഖാക്കളെ... ''
---------------
Hindusthan Samachar / CHANDHU CHANDRASEKHAR