Enter your Email Address to subscribe to our newsletters

Thiruvanathapuram, 07 മെയ് (H.S.)
മുഖ്യമന്ത്രി സ്ഥആാനം തന്നെ ലഭിക്കണമെന്ന കടുത്ത നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ച് വിഡി സതീശന്‍. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മറ്റൊരു സ്ഥാനം വേണ്ടെന്നും മറ്റ് ഉപാധികള്‍ക്ക് വഴങ്ങില്ലെന്നും സതീശന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കനെയും മുകുള്‍ വാസ്‌നിക്കിനെയും അറിയിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന രാവിലെ കോ്#ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് മുന്‍പ് നേരില്‍ കണ്ടാണ് സതീശന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നില്ലെങ്കില്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ താനില്ലെന്ന കടുത്ത നിലപാടിലാണ് വി.ഡി. സതീശന്‍. മറ്റേതെങ്കിലും വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി ഇരിക്കാന്‍ താനില്ലെന്നും വെറും എംഎല്‍എ ആയി തുടരാന്‍ തയ്യാറാണെന്നും അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
നേരത്തേ കെ. സുധാകരന്‍ മുന്നോട്ടുവെച്ചതും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളതുമായ സമവായ ഫോര്‍മുല സതീശന്‍ തള്ളിക്കളഞ്ഞു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുകയും, വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കി ഒത്തുതീര്‍പ്പിലെത്തുകയും ചെയ്യാനാണ് ഈ ഫോര്‍മുലയിലൂടെ ശ്രമിച്ചത്. എന്നാല്‍, ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് താനില്ലെന്ന് സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍എസ്പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ പൂര്‍ണ പിന്തുണ സതീശനുണ്ട്. ഘടകകക്ഷികളുടെ പിന്തുണയില്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയായാല്‍ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് സതീശന്‍ പക്ഷം ഉന്നയിക്കുന്ന പ്രധാന വാദം.
അതേസമയം, എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണയുടെ കാര്യത്തില്‍ കെ.സി. വേണുഗോപാലിനാണ് മുന്‍തൂക്കമുള്ളത്. ഭൂരിഭാഗം നേതൃത്വത്തിന്റെയും എംഎല്‍എമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് കെ.സി. പക്ഷം അവകാശപ്പെടുന്നു. എംഎല്‍എമാരുടെ പിന്തുണ നോക്കി തീരുമാനമെടുക്കരുതെന്ന് ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.
2021-ലെ തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ നേതാവിനെ തീരുമാനിച്ച സമയത്ത് രമേശ് ചെന്നിത്തലയ്ക്കായിരുന്നു കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നത്. എന്നാല്‍, ഹൈക്കമാന്‍ഡ് സതീശനെയാണ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. നിലവിലെ പ്രതിസന്ധിയിലും ഹൈക്കമാന്‍ഡിന്റെ തീരുമാനമാകും അന്തിമം.
തിരഞ്ഞെടുപ്പില്‍ മുന്നണിയെ നയിച്ച് ഉജ്ജ്വലവിജയത്തിലേക്കു നയിച്ച നായകനെന്ന പരിവേഷമാണ് വി.ഡി. സതീശന്റെ ബലം. പൊതുസമൂഹവും ഘടകകക്ഷികളും സതീശന്റെ നേതൃത്വമാണ് ആഗ്രഹിക്കുന്നതെന്ന യാഥാര്‍ഥ്യം ഹൈക്കമാന്‍ഡിന് കണ്ടില്ലെന്നു നടിക്കാനാകില്ല. സതീശനെ പരിഗണിച്ചില്ലെങ്കില്‍ വി.എസ്. അച്യുതാനന്ദന് സി.പി.എം. സീറ്റ് നിഷേധിച്ച സാഹചര്യത്തിനു സമാനമായ അന്തരീക്ഷം ഉടലെടുക്കും എന്ന വിലയിരുത്തലും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S