Enter your Email Address to subscribe to our newsletters

Thiruvananthapuram , 08 മെയ് (H.S.)
തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില് നടന്ന ചർച്ചകളുമായി ബന്ധപ്പെട്ട വാർത്തകള് തള്ളി പാർട്ടി നേതൃത്വം.
ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചര്ച്ചകളായിരുന്നില്ല ഉയര്ന്നുവന്നതെന്നും മറിച്ച് വന്ന പോരായ്മകളെ സംബന്ധിച്ച് വിമര്ശനപരവും, സ്വയം വിമര്ശനപരവുമായ ചര്ച്ചകളാണ് സംസ്ഥാന സെക്രട്ടേറിയറ്റില് ഉണ്ടായതെന്നും പാർട്ടി പ്രസ്താവനില് പറഞ്ഞു.
പാര്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഐക്യകണ്ഠേനയെടുത്ത ഇത്തരം തീരുമാനങ്ങളെ ഇകഴ്ത്തിക്കാണിക്കാനും, പാര്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരം മാധ്യമങ്ങള് നടത്തുന്നത്. പാര്ടിക്കെതിരായി വലതുപക്ഷ മാധ്യമങ്ങള് പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ മറ്റൊരു മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇത്തരം പ്രചരണങ്ങളെ തള്ളിക്കളയണമെന്നും സിപിഎം പ്രസ്താവനയില് പറഞ്ഞു. പ്രസ്താവനയുടെ പൂർണരൂപം വായിക്കാം
'സംസ്ഥാന സെക്രട്ടറിയേറ്റില് നടന്ന ചര്ച്ചകളുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള് പ്രചരിപ്പിക്കുന്ന വാര്ത്ത വസ്തുതാ വിരുദ്ധമാണ്. നിയമസഭാ തെരഞ്ഞെടുപ്പില് അപ്രതീക്ഷിതമായ പരാജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായത്. ജനങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങള് നടപ്പിലാക്കി മുന്നോട്ടുപോയ സംസ്ഥാന സര്ക്കാരിന് തുടര്ഭരണം പ്രതീക്ഷിച്ചിരുന്നതാണ്. ഇത് എന്തുകൊണ്ട് സാധ്യമായില്ല എന്ന പ്രശ്നം വിശദമായി പാര്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചര്ച്ച ചെയ്യുകയുണ്ടായി. വന്ന പോരായ്മകളെ സംബന്ധിച്ച് വിമര്ശനപരവും, സ്വയം വിമര്ശനപരവുമായ ചര്ച്ചകള് സംസ്ഥാന സെക്രട്ടേറിയറ്റില് ഉണ്ടായി. ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചര്ച്ചകളായിരുന്നില്ല ഉയര്ന്നുവന്നത്. വന്ന പോരായ്മകള് പാര്ടിയിലുടനീളം പരിശോധിച്ച് ആവശ്യമായ തിരുത്തല് വരുത്താന് സംസ്ഥാന സെക്രട്ടേറിയറ്റ് ഐക്യകണ്ഠേന തീരുമാനിച്ചു. ശരിയായ പരിശോധന നടത്തി മുന്നോട്ടുപോയാല് ഈ പരാജയത്തെ അതിജീവിക്കാന് കഴിയുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
പാര്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഐക്യകണ്ഠേനയെടുത്ത ഇത്തരം തീരുമാനങ്ങളെ ഇകഴ്ത്തിക്കാണിക്കാനും, പാര്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരം മാധ്യമങ്ങള് നടത്തുന്നത്. പാര്ടിക്കെതിരായി വലതുപക്ഷ മാധ്യമങ്ങള് പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ മറ്റൊരു മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇത്തരം പ്രചരണങ്ങളെ തള്ളിക്കളയണം', പ്രസ്താവനയില് പറഞ്ഞു.
തിരഞ്ഞെടുപ്പ് തോല്വിയില് പിണറായി വിജയനെതിരെ സിപിഎം സെക്രട്ടറിയേറ്റില് കടുത്ത വിമർശനം ഉയർന്നുവെന്നായിരുന്നു വാർത്തകള്. വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാതിരുന്നത് തിരിച്ചടിയായെന്നും വെള്ളാപ്പള്ളിയുടെ പിന്തുണ തിരിച്ചടിച്ചെന്നും യോഗത്തില് വിമര്ശനം ഉയര്ന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ പരാമര്ശങ്ങള് എതിരാളികളുടെ പ്രചാരണങ്ങള്ക്ക് ആക്കം കൂട്ടിയെന്നും നേതാക്കള് യോഗത്തില് കുറ്റപ്പെടുത്തിയെന്നും വാർത്തകള് വന്നിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR