Enter your Email Address to subscribe to our newsletters

KOLKKATHA, 08 മെയ് (H.S.)
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാകാവനുള്ള നിയോഗം സുവേന്ദു അധികാരിക്ക്. കൊല്‍ക്കൊത്തയിലെ വിശ്വ ബംഗ്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി നിയുക്ത എംഎല്‍എമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട സുവേന്ദു അധികാരി ഉടന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആര്‍ എന്‍ രവിയെക്കണ്ട് ഔദ്യോഗികമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കും.
ടാഗോര്‍ ജയന്തിയായ മെയ് ഒന്‍പതിന് ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത. പരേഡ് ഗ്രൗണ്ടിലാകും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. തൃണമൂല്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്ന ശേഷം കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. കഴിഞ്ഞ തവണ നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ ഭവാനിപൂരിലും സുവേന്ദു മമതയെ പരാജയപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 207 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. കൊല്‍ക്കത്തയില്‍ ഇന്നു നടന്ന എംഎല്‍എമാരുടെ യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷായും ഒഡിഷ മുഖ്യമന്ത്രി മോഹന്‍ മാജിയുമായിരുന്നു നിരീക്ഷകര്‍. എട്ട് പേരെയാണ് യോഗം നിര്‍ദേശിച്ചത്. ഇവര്‍ എട്ട് പേരും സുവേന്ദു അധികാരിക്ക് അനുകൂലമായി അഭിപ്രായം പ്രകടിപ്പിച്ചു.
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ പതിറ്റാണ്ടിലേറെ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി അധികാരി അധികാരത്തിലേറുന്നത്. മമത ബാനര്‍ജിയെ അവരുടെ സ്വന്തം തട്ടകമായ ഭവാനിപൂരില്‍ രണ്ടാം തവണയും പരാജയപ്പെടുത്തിയ സുവേന്ദു, പാര്‍ട്ടിയിലെ ശക്തനായ നേതാവായി മാറിയിരിക്കുകയാണ്.
രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികമായ രവീന്ദ്ര ജയന്തി ദിനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ബംഗാളില്‍ ജനിച്ചു വളര്‍ന്ന, ബംഗാളി ഭാഷയില്‍ വിദ്യാഭ്യാസം നേടിയ ഒരാളായിരിക്കും മുഖ്യമന്ത്രിയെന്ന അമിത് ഷായുടെ നേരത്തെയുള്ള പ്രഖ്യാപനത്തിന് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് സുവേന്ദു അധികാരി എന്നതില്‍ സംശയമില്ല. സുവേന്ദുവിന്റെ രാഷ്ട്രീയ ചരിത്രം കൗതുകം നിറഞ്ഞതാണ്. ഒരു കാലത്ത് മമത ബാനര്‍ജിയുടെ വലംകൈയ്യായിരുന്ന സുവേന്ദു, ഇന്ന് മമതയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവായി മാറിയിരിക്കുന്നു.
2021-ല്‍ നന്ദീഗ്രാമില്‍ മമതയെ തോല്‍പ്പിച്ച സുവേനഭവാനിപൂരിലും വിജയം ആവര്‍ത്തിച്ചു. 2020-ല്‍ തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദുവിന് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായുള്ള അടുത്ത ബന്ധമാണ് വിജയത്തിന് കരുത്തായത്. ഭരണപരിചയവും സംഘടനാ ശേഷിയും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവികമായും എത്തിച്ചു. അഭിഷേക് ബാനര്‍ജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് തൃണമൂല്‍ വിട്ട അദ്ദേഹം, മമതയുടെ കോട്ടകള്‍ ഓരോന്നായി തകര്‍ക്കുന്ന കാഴ്ചയ്ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചത്.
മമത ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം ഈ പരാജയം രാഷ്ട്രീയമായ വലിയൊരു ആഘാതമാണ്. ഭവാനിപൂരിലെ തോല്‍വിയോടെ എംഎല്‍എ സ്ഥാനം പോലും നഷ്ടപ്പെട്ട അവര്‍ക്കെതിരെ ബി.ജെ.പി വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. സുവേന്ദുവിന്റെ നേതൃത്വത്തില്‍ പുതിയൊരു ഭരണസംവിധാനം വരുന്നതോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ തോതിലുള്ള ചേരിതിരിവുണ്ടാകാനും സാധ്യതയുണ്ട്.
---------------
Hindusthan Samachar / Sreejith S