Enter your Email Address to subscribe to our newsletters

Kottayam , 08 മെയ് (H.S.)
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി പാർട്ടി അനുഭാവി. കോട്ടയം കുറുപ്പതറയിൽ കോൺഗ്രസ് പ്രവർത്തകൻ കുറുപ്പന്ത സ്വദേശി ഫ്രാൻസിസ് ആണ് വേറിട്ട പ്രഷേധം നടത്തിയത്. പെട്രോൾ ദേഹത്തൊഴിച്ച് ലൈറ്ററുമായി നിന്നായിരുന്നു പ്രതിഷേധം. പൊലീസ് എത്തി ഇയാളെ അനുനയിപ്പിച്ച ശേഷം കസ്റ്റഡിയിലെടുത്തു.
ഇന്ന് (ഏപ്രിൽ 08) രാവിലെയായിരുന്നു സംഭവം. തൻ്റെ ഒറ്റയാൾ സമരമാണെന്നും വിഡി സതീശനെ മുഖ്യമന്ത്രിയാകണമെന്നും ഫ്രാൻസിസ് പൊലീസിനോട് ആവശ്യപ്പെട്ടു. ഒന്നര ലിറ്റർ വരുന്ന കുപ്പിയിൽ പകുതിയോളം ദേഹത്ത് ഒഴിക്കുകയും ചെയ്തു. അൽപ നേരം ആശങ്ക ഉണ്ടാക്കിയെങ്കിലും പിന്നീട് സ്ഥിതഗതികൾ ശാന്തമാവുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഫ്രാൻസിസിനെ പൊലീസ് പിന്തിരിപ്പിച്ചത്.
മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നു
അതേസമയം കേരളത്തിൽ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിൽ മുന്നണിയെ നയിച്ച വിഡി സതീശന് പുറമേ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻ പ്രതിപക്ഷനേതാവും നിലവിലെ പ്രചാരണസമിതി അധ്യക്ഷനുമായ രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി ചർച്ചകളിൽ നിറയുന്നത്. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ വിഡി സതീശൻ, രമേഷ് ചെന്നിത്തല, സണ്ണി ജോസഫ് ഡൽഹിയിലേക്ക്.
എഐസിസിയുടെ നിർദ്ദേശപ്രകാരമാണ് നേതാക്കൾ രാജ്യതലസ്ഥാനത്തേക്ക് പോകുന്നത്. ഞായറാഴ്ചയാകും മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം അറിയിക്കുക. അതിനിടിയിൽ സംസ്ഥാനത്ത് ഓരോ നേതാക്കളേ പിന്തുണച്ച് പോസ്റ്ററും പ്രതിഷേധവും മറ്റും ഉയർന്ന് വന്നിട്ടുണ്ട്. പത്ത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് 102 സീറ്റുകളുടെ വമ്പൻ ഭൂരിപക്ഷവുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. എന്നാലും മുഖ്യമന്ത്രി കാര്യം അനിശ്ചിത്വത്തിൽ തുടരുകയാണ്. വേഗത്തിൽ റിപ്പോർട്ട് നൽകുമെന്നും ചർച്ചകൾ ഹൈക്കമാൻ്റിനെ അറിയിച്ച് തീരുമാനം വൈകാതെ എടുക്കുമെന്നും നിരീക്ഷകർ നേരത്തെ പ്രതികരിച്ചിരുന്നു.
കണ്ണൂരിലും മറ്റ് ജില്ലകളിലും വിഡി സതീശൻ അനുകൂല പ്രകടനം തുടരുകയാണ്. ''പട നയിച്ചവൻ നാട് നയിക്കട്ടെ...'' എന്ന മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയത്. നേരത്തെ എറണാകുളം നെട്ടൂരിൽ മുദ്രാവാക്യങ്ങളുമായി അണികള് തെരുവിലിറങ്ങിയിരുന്നു. സതീശനെ മുൻ നിർത്തി ജയിച്ചിട്ട് ഒഴിവാക്കുന്നത് ശരിയല്ലെന്നുമാണ് പ്രവർത്തകരുടെ അഭിപ്രായം. അതേസമയം രമേഷ് തെന്നിത്തലയെയും കെസി വേണുഗോപാലനെയും പിന്തുണച്ച് പ്രവർത്തകർ രംഗത്ത് എത്തിയരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR