Enter your Email Address to subscribe to our newsletters

Thiruvananthapuram, 01 ജൂണ്‍ (H.S.)
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിലാണ് അപകടം. സ്കൂൾ കെട്ടിടത്തോട് ചേർന്നുള്ള ഓഫീസ് മുറി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം. വൈകുന്നേരം 5.15ഓടെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. അപകട സമയം ഉദ്യോഗസ്ഥരോ വിദ്യാർഥികളോ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഉദ്യോഗസ്ഥർ ഓഫീസ് സമയം കഴിഞ്ഞ് മടങ്ങിയതിന് തൊട്ട് പിന്നാലെയാണ് മേൽക്കുര നിലം പതിച്ചത്. സ്കൂൾ പ്രവേശനോത്സവം നടന്ന ദിവസം തന്നെ ഇത്തരത്തിൽ അപകടം നടന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
തകർന്ന കെട്ടിടത്തിന്റെ സമീപത്തായാണ് വിദ്യാർഥികളുടെ ക്ലാസ് മുറികളുടെ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. സ്കൂൾ കെട്ടിടം കൃത്യമായി നവീകരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കാലപ്പഴക്കം കാരണമാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നതെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു. സ്കൂളിലെ കളിസ്ഥലത്തിന് ചുറ്റും നിരവധി മരങ്ങൾ ഭീഷണിയായി നിൽക്കുന്നുണ്ടെന്നും പരാതിയുണ്ട്.
സമഗ്ര ശിക്ഷാ കേരളത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നതും തകർന്ന ഈ കെട്ടിടത്തിലാണെന്നാണ് വിവരം. എസ്എസ്കെ ഉദ്യോഗസ്ഥരും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയായിരുന്നു അപകടം. കെട്ടിടത്തിലുണ്ടായ നാശനഷ്ടത്തിൽ വ്യക്തതയില്ല. അവശിഷ്ടങ്ങൾ മാറ്റിയാൽ മാത്രമേ കണക്കെടുക്കാൻ കഴിയൂ എന്ന് അഗ്നി രക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
സ്കൂൾ പ്രവേശനത്തിന് മുമ്പ് സ്കൂൾ കെട്ടിടം നവീകരിച്ചിരുന്നതായും മേൽക്കൂര പൈതൃക സ്വത്തായി നില നിർത്തേണ്ടതിനാൽ പൊളിച്ച് പണിയാൻ അനുമതി ലഭിച്ചില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞതായി വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീൻ പറഞ്ഞു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S