Enter your Email Address to subscribe to our newsletters

Mukkam , 01 ജൂണ് (H.S.)
മുക്കം: കിലോമീറ്ററിന് നാല് കോടിയിലധികം രൂപ എന്ന വൻ തുക മുടക്കി പ്രവൃത്തി പൂർത്തീകരിച്ച കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ പരിഹരിക്കാൻ നടപടിയില്ല. നിർമ്മാണത്തിലെ കടുത്ത അശാസ്ത്രീയത കാരണം പാതയുടെ വിവിധ ഭാഗങ്ങളിൽ അപകടങ്ങളും അപകട മരണങ്ങളും തുടരുകയാണ്. ഇതിനിടെ, മുൻ സർക്കാരിന്റെ കാലത്ത് പാതയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വിശദമായി പഠിച്ച് സമർപ്പിച്ച അടിയന്തര റിപ്പോർട്ടും മാസങ്ങളായി വെളിച്ചം കാണാതെ ഫയലിൽ ഉറങ്ങുന്നു.
മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു മോട്ടർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് (പി.ഡബ്ല്യു.ഡി) വകുപ്പുകൾ എന്നിവർ സംയുക്തമായി പാതയിൽ പരിശോധന നടത്തിയത്. ഈ മൂന്ന് വകുപ്പുകളും ചേർന്ന് റോഡിലെ അപാകതകളും അവ പരിഹരിക്കാനുള്ള നിർദേശങ്ങളും അടങ്ങുന്ന കൃത്യമായ റിപ്പോർട്ട് തയാറാക്കി ജില്ലാ കലക്ടർക്ക് സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഇതിന്മേൽ യാതൊരുവിധ തുടർനടപടികളോ നവീകരണ പ്രവർത്തനങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
റോഡിന്റെ അശാസ്ത്രീയമായ വളവുകൾ, ആവശ്യത്തിന് സൈൻ ബോർഡുകളില്ലാത്തത്, വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുടെ കുറവ്, ജംഗ്ഷനുകളിലെ കാഴ്ചമറയ്ക്കുന്ന നിർമ്മാണങ്ങൾ എന്നിവയാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ടായിരുന്നു. കോടികൾ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് വികസിപ്പിച്ചെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും കാറ്റിൽപ്പറത്തിയാണ് നിർമ്മാണം നടത്തിയതെന്ന ആരോപണം ശരിവെക്കുന്നതാണ് തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ.
റിപ്പോർട്ട് ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നതിനെതിരെ പ്രദേശവാസികളും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാതയിലെ ബ്ലാക്ക് സ്പോട്ടുകൾ (അപകടമേഖലകൾ) കണ്ടെത്തി അടിയന്തരമായി പരിഹാരം കാണണമെന്നും, കലക്ടറുടെ പക്കലുള്ള സംയുക്ത പരിശോധനാ റിപ്പോർട്ടിന്മേൽ ഉടൻ നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. പാതയിലെ ചോരക്കളിയൊഴുക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും ഇനിയും അനാസ്ഥ തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
---------------
Hindusthan Samachar / Roshith K