മലപ്പുറത്ത് 'ഓപ്പറേഷൻ തൂഫാൻ' ശക്തം;ഒരാഴ്ചയ്ക്കിടെ 139 ലഹരി കേസുകൾ; 165 പേർ അറസ്റ്റിൽ
Malappuram , 11 ജൂണ് (H.S.) ജില്ലയിൽ ലഹരി മാഫിയക്കെതിരെ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ വ്യാപക പരിശോധനകളിൽ 139 ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 165 പേരെ അറസ്റ്റ് ചെയ്യുകയും ച
Operation thoofan


Malappuram , 11 ജൂണ് (H.S.)

ജില്ലയിൽ ലഹരി മാഫിയക്കെതിരെ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ശക്തമായി തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ വ്യാപക പരിശോധനകളിൽ 139 ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 165 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ലഹരി വിപണന ശൃംഖലകളെ തകർക്കുകയും യുവാക്കളെ ലക്ഷ്യമിട്ട് വ്യാപിക്കുന്ന ലഹരി ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പരിശോധനകൾ ശക്തമാക്കിയത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സിബിയും തിരൂർ ഡിവൈഎസ്പി എ എം സിദ്ദിഖും വാർത്താസമ്മേളനത്തിലാണ് ഓപ്പറേഷൻ തൂഫാൻ്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചത്.

ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ എല്ലാ ദിവസവും രാത്രിയും വ്യാപക പരിശോധനകളാണ് നടക്കുന്നത്. സംശയാസ്പദ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും വാഹന പരിശോധനകൾ വഴിയും നിരവധി ലഹരി കേസുകളാണ് കണ്ടെത്തിയത്. പരിശോധനകളിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ 95 ഗ്രാം എംഡിഎംഎ 750 ഗ്രാം കഞ്ചാവ് 1.82 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഉൾപ്പെടുന്നു.

വളരെ ചെറിയ കാലയളവിനുള്ളിൽ ഇത്രയും അളവിൽ മാരക ലഹരിവസ്തുക്കൾ പിടികൂടാൻ കഴിഞ്ഞത് ലഹരി സംഘങ്ങൾക്കെതിരായ നടപടികൾ ഫലപ്രദമാണെന്നതിൻ്റെ തെളിവാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിതരണ ശൃംഖലകൾക്ക് മറ്റ് സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധനകൾ കൂടുതൽ ശക്തമാക്കിയത്. പുറത്തുനിന്ന് എത്തിക്കുന്ന ലഹരിവസ്തുക്കൾ ചെറിയ സംഘങ്ങളിലൂടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച് വിതരണം ചെയ്യുന്ന രീതിയാണ് നിലവിലുള്ളതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ഈ മാസം മൂന്നാം തീയതി മുതൽ പ്രത്യേക നിരീക്ഷണവും പരിശോധനയും ആരംഭിച്ചത്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ചും പൊലീസ് പരിശോധനകൾ വ്യാപിപ്പിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ ഉൾപ്പെടെ നടത്തിയ പരിശോധനകളിൽ ചില സ്ഥലങ്ങളിൽ നിന്നും കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിതരണ സംഘങ്ങളെ കണ്ടെത്തുന്നതിനും ഇവരുടെ ഇടയിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നവരെ തിരിച്ചറിയുന്നതിനുമായി അന്വേഷണം തുടരുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിസര പ്രദേശങ്ങൾ പൊതുഇടങ്ങൾ ബസ് സ്റ്റാൻഡുകൾ റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലഹരി ഉപയോഗവും വിൽപ്പനയും സംബന്ധിച്ച് ലഭിക്കുന്ന രഹസ്യ വിവരങ്ങൾ അടിസ്ഥാനമാക്കിയും പരിശോധനകൾ നടക്കുന്നുണ്ട്. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ലഹരി സംഘങ്ങളെ കണ്ടെത്തുന്നതിൽ നിർണായക സഹായം നൽകുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ലഹരി വിപണന സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ ലഹരി ഉപയോഗവും വിൽപ്പനയും പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ തൂഫാൻ മുന്നോട്ടുപോകുന്നത്. യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും നിയമനടപടികൾക്കും ഒരുപോലെ പ്രാധാന്യം നൽകുമെന്നും പൊലീസ് വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News