ഭക്ഷണം ഇനി പത്രക്കടലാസില് പൊതിയരുത്; മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി.
Thiruvanathapuram, 11 ജൂണ്‍ (H.S.) ഭക്ഷണങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷണ സാധനങ്ങള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്
food safety


Thiruvanathapuram, 11 ജൂണ്‍ (H.S.)

ഭക്ഷണങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷണ സാധനങ്ങള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).പത്രങ്ങളിലെ അച്ചടി മഷിയും മറ്റ് മലിനീകരണ വസ്തുക്കളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ജൂണ്‍ 5-ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.മുംബൈയില്‍ ഒരു പ്രശസ്ത വട പാവ് വില്‍പ്പനക്കാരന്‍ ഭക്ഷണം പൊതിയാന്‍ പത്രങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം.

എഫ്എസ്എസ്എഐയുടെ വെസ്റ്റേണ്‍ റീജിയണും ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിച്ചു. ഫുഡ്-ഗ്രേഡ് പേപ്പര്‍, ബട്ടര്‍ പേപ്പര്‍ എന്നിവ ഉപയോഗിക്കാവുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.തെരുവ് കച്ചവടക്കാര്‍, ക്വിക്ക്-സര്‍വീസ് റെസ്റ്റോറന്റുകള്‍ (ക്യുഎസ്ആര്‍), ഭക്ഷണ സ്റ്റാളുകള്‍, മൊബൈല്‍ ഭക്ഷണ വില്‍പ്പനക്കാര്‍, ചെറുകിട ചില്ലറ വ്യാപാരികള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഭക്ഷ്യ ബിസിനസുകളും ഭക്ഷണ പാക്കേജിംഗ്, വിളമ്പല്‍ അല്ലെങ്കില്‍ സംഭരണത്തിനായി പത്രങ്ങളോ അച്ചടിച്ച വസ്തുക്കളോ ഉപയോഗിക്കുന്നത് ഉടന്‍ നിര്‍ത്താന്‍ എഫ്എസ്എസ്എഐ നിര്‍ദ്ദേശിച്ചു.

2018 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ (പാക്കേജിംഗ്) ചട്ടങ്ങള്‍ പ്രകാരം പത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും പൊതിയുന്നതും വിളമ്പുന്നതും നിരോധിച്ചിട്ടുണ്ടെന്ന് റെഗുലേറ്റര്‍ വ്യക്തമാക്കി. സമൂസ, പക്കോഡ, വട പാവ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളില്‍ നിന്ന് എണ്ണ ആഗിരണം ചെയ്യാന്‍ പത്രങ്ങള്‍ ഉപയോഗിക്കുന്നതും തയ്യാറാക്കിയ ഭക്ഷണം മൂടുന്നതിനോ സൂക്ഷിക്കുന്നതിനോ നിരോധനം ബാധകമാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.പത്ര മഷിയില്‍ രാസവസ്തുക്കള്‍, പിഗ്മെന്റുകള്‍, ബൈന്‍ഡറുകള്‍, കളറന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണവുമായി സമ്പര്‍ക്കം മൂലം ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നു. അച്ചടി മഷികളില്‍ ലെഡും മറ്റ് ഘനലോഹങ്ങളും അടങ്ങിയിരിക്കാം.

ഇത് ഭക്ഷണവുമായി കലരുകയും ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം. അച്ചടി, വിതരണം എന്നിവയ്ക്കിടെ പൊടി, അഴുക്ക്, വൃത്തിഹീനമായ സാഹചര്യങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പത്രങ്ങളെ ദോഷകരമായ രോഗകാരികളുടെ വാഹകരാക്കുന്നു. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അവയവ തകരാറുകളുള്ളവര്‍ക്കും ക്യാന്‍സര്‍ സംബന്ധമായ അവസ്ഥകള്‍ക്ക് പോലും ഇതു കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.

ടിഷ്യു പേപ്പര്‍, ബട്ടര്‍ പേപ്പര്‍ തുടങ്ങിയവ പത്രങ്ങള്‍ക്ക് പകരമായിട്ട് ഹോട്ടലുകളിലും മറ്റും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത്തരം കടലാസുകളില്‍ അത്രയേറെ ആരോഗ്യ പ്രശ്നങ്ങളൊന്നും അധികം ഉണ്ടാക്കാറില്ല. അതെ സമയം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഇവയ്‌ക്കെല്ലാം വ്യാജനും ഇന്ന് വിപണിയില്‍ ലഭ്യമാണ്. അത്തരം സാധനങ്ങളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

---------------

Hindusthan Samachar / Sreejith S


Latest News