ഗൗതമി അണ്ണാഡിഎംകെ വിട്ടു; വിജയ്ക്ക് കൈ കൊടുത്തേക്കും,
Chennai , 14 ജൂണ് (H.S.) തമിഴ് ചലച്ചിത്ര രംഗത്തെ പ്രശസ്ത അഭിനേത്രിയും ദീർഘകാല രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി തടിമില്ല അണ്ണാഡിഎംകെയില് രാജി വെച്ചു. സാമൂഹിക സേവനങ്ങള് വിപുലമായി നിർവഹിക്കാനാണ് ഈ തീരുമാനമെന്ന് അവർ വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ സങ്ക
Gauthami


Chennai , 14 ജൂണ് (H.S.)

തമിഴ് ചലച്ചിത്ര രംഗത്തെ പ്രശസ്ത അഭിനേത്രിയും ദീർഘകാല രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി തടിമില്ല അണ്ണാഡിഎംകെയില് രാജി വെച്ചു.

സാമൂഹിക സേവനങ്ങള് വിപുലമായി നിർവഹിക്കാനാണ് ഈ തീരുമാനമെന്ന് അവർ വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങള് കൂടി കണക്കിലെടുത്താണ് താൻ ഇത്തരമൊരു തീരുമാനത്തില് എത്തിച്ചേർന്നതെന്നും താരം കൂട്ടിച്ചേർത്തു.

അണ്ണാഡിഎംകെ ജനറല് സെക്രട്ടറിയായ എടപ്പാടി കെ. പളനിസ്വാമിക്ക് നല്കിയ കത്തിലൂടെയാണ് പ്രാഥമിക അംഗത്വത്തില് നിന്നും പ്രചാരണ വിഭാഗം സംസ്ഥാന ഉപകാര്യദർശി സ്ഥാനത്തുനിന്നും താൻ രാജിവെക്കുന്ന കാര്യം ഗൗതമി അറിയിച്ചത്. തന്റെ തീരുമാനത്തിന് പിന്നില് മറ്റ് താല്പ്പര്യങ്ങളില്ലെന്നും പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്ക്കനുസരിച്ച് സാധാരണക്കാരുമായി കൂടുതല് സമ്പർക്കം പുലർത്താനും അവർക്കായി കൂടുതല് ഊർജ്ജത്തോടെ പ്രവർത്തിക്കാനുമാണ് ഈ രാജി സമർപ്പിക്കുന്നതെന്നും താരം വ്യക്തമാക്കി.

തെന്നിന്ത്യൻ സിനിമാ രംഗത്ത് സൂപ്പർതാരങ്ങള്ക്കൊപ്പം ശ്രദ്ധേയമായ ഒട്ടനവധി നായിക വേഷങ്ങള് കൈകാര്യം ചെയ്ത ശേഷമാണ് ഗൗതമി തന്റെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായത്. ബിജെപിയില് ഏറെ കാലം പ്രവര്ത്തിച്ച ശേഷമാണ് ഗൗതമി എഐഎഡിഎംകെയില് ചേര്ന്നത്. എല്.കെ. അദ്വാനിയില് നിന്ന് 1997 ലാണ് അവർ ബിജെപി അംഗത്വം സ്വീകരിച്ചത്. 25 വർഷത്തോളം ബിജെപിയുടെ യുവമുഖമായിരുന്നു. യുവമോര്ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.

അടല് ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവടങ്ങളില് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രചാരണങ്ങളുടെ മുൻനിരയില് ഗൗതമി ഉണ്ടായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പില് രാജപാളയം നിയമസഭാ മണ്ഡലത്തിന്റെ പ്രത്യേക ഇൻ ചാർജ് ആയി അവർക്ക് ചുമതല നല്കി.

ബിജെപി ബന്ധം 2023 ഒക്ടോബർ 23-നാണ് ഗൗതമി അവസാനിപ്പിച്ചത്. 25 കോടിയോളം രൂപയുടെ കുടുംബ സ്വത്തുക്കള് ഒരു വ്യക്തി തട്ടിയെടുത്തപ്പോള്, അതിന് ബിജെപിയിലെ ചില നേതാക്കള് പിന്തുണ കൊടുത്തിരുന്നതായി അവർ വെളിപ്പെടുത്തി. സ്വന്തം രാഷ്ട്രീയ പാർട്ടി തനിക്ക് യാതൊരുവിധ സംരക്ഷണവും സഹായവും നല്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിട്ടത്.

2024 ഫെബ്രുവരി 14-ന് അണ്ണാഡിഎംകെയില് ചേരുകയാണുണ്ടായത്. പാർട്ടി തലവൻ എടപ്പാടി പളനിസ്വാമിയുടെ നേരിട്ടുള്ള ആശിർവാദത്തോടെയാണ് അവർ അംഗത്വമെടുത്തത്. ജയലളിതയോടുള്ള ബഹുമാനവും ഇപിഎസിന്റെ മികച്ച നയങ്ങളുമാണ് തന്നെ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചതെന്ന് അവർ പറഞ്ഞിരുന്നു. കുറച്ച് ആഴ്ചകളായി നേതൃത്വ സ്ഥാനങ്ങളില് നിന്നും പാർട്ടി പദവികളില് നിന്നും പൂർണ്ണമായി വിട്ടുനില്ക്കുകയാണ് ഗൗതമി. ഇന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തു.

കാൻസർ ബാധിതരായ ജനങ്ങള്ക്ക് വേണ്ടിയുള്ള സാമൂഹിക കാമ്പെയ്നുകള്ക്ക് അവർ സ്ഥാപിച്ച 'ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ' എന്ന ചാരിറ്റബിള് സംഘടനയ്ക്ക് മുൻഗണന നല്കാനാണ് നിലവില് ഗൗതമി ആഗ്രഹിക്കുന്നത്. ഒരുപക്ഷേ വിജയുടെ ടിവികെയില് ഗൗതമി ചേര്ന്നേക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നിരവധി എഐഎഡിഎംകെ നേതാക്കള് ടിവികെയില് ചേര്ന്നിരുന്നു. ഈ പശ്ചാത്തലത്തില് കൂടിയാണ് ഗൗതമിയുടെ രാജി എന്നത് ശ്രദ്ധേയമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News