പാര്ടി യോഗത്തില് നടന്നതെന്ന പേരില് വസ്തുതാ വിരുദ്ധമായ പ്രചരണം നടക്കുന്നു; ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് സിപിഎം
Thiruvanathapuram, 15 ജൂണ്‍ (H.S.) യഥാര്‍ത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നടന്നതെന്ന പേരില്‍, വസ്തുതാ വിരുദ്ധമാ
M V Govindan


Thiruvanathapuram, 15 ജൂണ്‍ (H.S.)

യഥാര്‍ത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നടന്നതെന്ന പേരില്‍, വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കുറെ ദിവസമായി ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം കള്ളപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കും. വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

'എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും, അത് നടക്കില്ല', 'എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം' എന്നെല്ലാം തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു എന്നാണ് ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചത്. സി.പി.ഐ.എമ്മില്‍ ആര് നേതാവാകണം എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാര്‍ടിയാണ്, മാധ്യമങ്ങളല്ല. ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളില്‍ നിന്നും വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ സംഘടനാരീതി. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയാണ് പാര്‍ടി ആകെ നടത്തിയത്. പാര്‍ടി പ്രവര്‍ത്തകര്‍ ബ്രാഞ്ച് യോഗങ്ങളില്‍ വരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ പാര്‍ടി വരുത്തുകയാണ്. തെറ്റ് പറ്റിയാല്‍ ഏത് നേതാവിനെയും വിമര്‍ശിക്കാനും തിരുത്താനും പാര്‍ടിക്ക് കഴിയും, എല്ലാ നേതാക്കള്‍ക്കും ഇത് ബാധകമാണ്.

ഇതിനൊപ്പം പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും സി.പി.എം തേടുന്നുണ്ട്. പതിനായിരക്കണക്കിന് നിര്‍ദ്ദേശങ്ങളാണ് പൊതുജനങ്ങളില്‍ നിന്ന് ഇതിനകം ലഭിച്ചത്. സി.പി.എമ്മില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും സ്നേഹവുമാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്, ആഗസ്റ്റ് മാസത്തില്‍ നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കും.

ഈ തിരുത്തല്‍ പ്രക്രിയയ്ക്ക് തുരങ്കം വെക്കാനും യു.ഡി.എഫ് സര്‍ക്കാരിനെതിരായ ജനരോക്ഷം മറച്ച് വയ്ക്കാനുമാണ് മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നത് എന്നും ഗോവിന്ദന്‍ ആരോപിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News