ടി.എം.സി നേതാവ് ജഹാംഗീർ ഖാനെ നഗ്നപാദനായി തെരുവിലൂടെ നടത്തിച്ച് പോലീസ്; നാട്ടുകാരോട് കൈകൂപ്പി മാപ്പപേക്ഷിക്കുന്ന വീഡിയോ വൈറൽ
Kolkota, 15 ജൂണ് (H.S.) പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് ജഹാംഗീർ ഖാനെ പോലീസ് നഗ്നപാദനായി പൊതുജനങ്ങൾക്ക് മുന്നിലൂടെ നടത്തിച്ച സംഭവം വലിയ രാഷ്ട്രീയ ചർച്ചയാകുന്നു. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഫാൽട്ടയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യ
ടി.എം.സി നേതാവ് ജഹാംഗീർ ഖാനെ നഗ്നപാദനായി തെരുവിലൂടെ നടത്തിച്ച് പോലീസ്; നാട്ടുകാരോട് കൈകൂപ്പി മാപ്പപേക്ഷിക്കുന്ന വീഡിയോ വൈറൽ


Kolkota, 15 ജൂണ് (H.S.)

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് ജഹാംഗീർ ഖാനെ പോലീസ് നഗ്നപാദനായി പൊതുജനങ്ങൾക്ക് മുന്നിലൂടെ നടത്തിച്ച സംഭവം വലിയ രാഷ്ട്രീയ ചർച്ചയാകുന്നു. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ഫാൽട്ടയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അരനിക്കറുമിട്ട് (ഹാഫ് പാന്റ്സ്) നഗ്നപാദനായി നടക്കുന്ന ജഹാംഗീർ ഖാൻ, നാട്ടുകാരോട് കൈകൂപ്പിയും ചെവിയിൽ തൊട്ടും മാപ്പപേക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. ഏറെ നാളായി ഒളിവിലായിരുന്ന ഇയാളെ ജൂൺ 8-നാണ് പശ്ചിമ ബംഗാൾ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (STF) നേപ്പാൾ അതിർത്തിക്ക് സമീപത്ത് നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.

കേസുകളും പശ്ചാത്തലവും

പണം തട്ടിയെടുക്കൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ കേസുകളിൽ പ്രതിയാണ് ജഹാംഗീർ ഖാൻ. ഫാൽട്ട പോലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ ഏഴോളം എഫ്.ഐ.ആറുകൾ നിലവിലുണ്ട്. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് തെളിവെടുപ്പിന്റെ ഭാഗമായി പോലീസ് ഇയാളെ ഫാൽട്ടയിലെ തെരുവുകളിലൂടെ നടത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ടി.എം.സിയിലെ മുതിർന്ന നേതാവായ അഭിഷേക് ബാനർജിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ജഹാംഗീർ ഖാൻ. ഫാൽട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഇയാൾ നടത്തിയ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. തുടർന്ന് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫാൽട്ട മണ്ഡലത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് ഇയാളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ക്രമക്കേടുകളെ തുടർന്ന് ഈ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതോടെ, വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് ജഹാംഗീർ ഖാൻ മത്സരരംഗത്ത് നിന്ന് സ്വയം പിന്മാറുകയായിരുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ താല്പര്യം മുൻനിർത്തിയാണ് പിന്മാറ്റമെന്നാണ് അന്ന് ഇയാൾ വ്യക്തമാക്കിയത്.

ജെ.പി നദ്ദയുടെ വാഹനവ്യൂഹം ആക്രമിച്ച കേസ്

തുടർന്ന് നിയമനടപടികൾ കൽക്കട്ട ഹൈക്കോടതിയിലെത്തുകയും, മെയ് 21-ന് നടന്ന പുനർവോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായി കോടതി ഇയാൾക്ക് മെയ് 18 വരെ താല്കാലിക സംരക്ഷണം അനുവദിക്കുകയും ചെയ്തു. മെയ് 24-ന് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കോടതി അനുവദിച്ച താല്കാലിക ആശ്വാസം അവസാനിക്കുകയും പോലീസ് വീണ്ടും നടപടികളിലേക്ക് കടക്കുകയുമായിരുന്നു.

ഇതിന് പുറമെ, 2020 ഡിസംബറിൽ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ഡയമണ്ട് ഹാർബറിൽ വെച്ചുണ്ടായ ആക്രമണക്കേസിലും ജഹാംഗീർ ഖാൻ പ്രതിയാണ്. അന്ന് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച ഈ കേസിന്റെ അന്വേഷണം ഡയമണ്ട് ഹാർബർ പോലീസ് ഇപ്പോൾ വീണ്ടും ഊർജിതമാക്കിയിരിക്കുകയാണ്. കേസിലെ തെളിവുകളും സാഹചര്യങ്ങളും പോലീസ് പുനഃപരിശോധിച്ചു വരികയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

ഭരണകക്ഷിയിലെ പ്രമുഖ നേതാവിനെ പോലീസ് ഇത്തരത്തിൽ പരസ്യമായി നടത്തിച്ചതും ജനങ്ങളോട് മാപ്പ് പറയിപ്പിച്ചതും ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഈ ദൃശ്യങ്ങൾ രാഷ്ട്രീയ ആയുധമാക്കുമ്പോൾ, തൃണമൂൽ നേതൃത്വം സംഭവത്തിൽ പ്രതിരോധത്തിലായിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News