Enter your Email Address to subscribe to our newsletters

Bedadukka , 15 ജൂണ് (H.S.)
ബേഡഡുക്ക: നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് പെർളടുക്കയിലെ സർക്കാർ ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം അടഞ്ഞുകിടക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടം ഉണ്ടായിട്ടും ആശുപത്രിയുടെ പ്രവർത്തനം ഇപ്പോഴും ഇടുങ്ങിയ വാടകക്കെട്ടിടത്തിൽ തന്നെ തുടരുകയാണ്. മലയോര മേഖലയിലെ നൂറുകണക്കിന് സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന ഈ പൊതുജനാരോഗ്യ കേന്ദ്രത്തോട് അധികൃതർ കാണിക്കുന്ന ഈ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെയും രോഗികളുടെയും പ്രതിഷേധം ശക്തമാവുകയാണ്.
ബേഡഡുക്ക ഒട്ടേറെ വികസന മുരടിപ്പുകൾ നേരിടുന്ന ഒരു പ്രദേശമാണ്. അവിടുത്തെ സാധാരണക്കാർക്ക് ഏറ്റവും വലിയ ആശ്വാസമാകേണ്ട ഹോമിയോ ആശുപത്രിയാണ് ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം വഴിമുട്ടി നിൽക്കുന്നത്.
35 ലക്ഷത്തിന്റെ ആസ്തി വികസന പദ്ധതി
ഉദുമ മണ്ഡലത്തിലെ മുൻ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പുവിന്റെ 2023-2024 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വകയിരുത്തിയാണ് പെർളടുക്ക ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടനിർമാണത്തിന് തുടക്കം കുറിച്ചത്. വർഷങ്ങളായി സ്വന്തമായി ഒരു കെട്ടിടമില്ലാതെ താൽക്കാലിക സംവിധാനങ്ങളിൽ ശ്വാസം മുട്ടിയിരുന്ന ആശുപത്രിക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ തുക അനുവദിച്ചത്. കെട്ടിടത്തിന്റെ സിവിൽ ജോലികൾ വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ സാധിച്ചെങ്കിലും തുടർപ്രവർത്തനങ്ങൾ പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തിടുക്കത്തിൽ ഉദ്ഘാടനം
കെട്ടിടത്തിന്റെ പ്രധാന ഘടന പൂർത്തിയായെങ്കിലും ആശുപത്രി പ്രവർത്തനസജ്ജമാക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടെ ഒരുക്കിയിരുന്നില്ല. ഇലക്ട്രിക്കൽ വയറിങ്, പ്ലംബിങ്, ആവശ്യത്തിന് ഫർണിച്ചറുകൾ, ഒ.പി കൗണ്ടറുകൾ സജ്ജീകരിക്കൽ, മരുന്ന് സൂക്ഷിക്കാനുള്ള റാക്കുകൾ ഉൾപ്പെടെയുള്ള യാതൊരുവിധ അനുബന്ധ പ്രവൃത്തികളും ഇവിടെ നടത്തിയിട്ടില്ല.
കെട്ടിടത്തിന്റെ പണി പൂർണ്ണമാകുന്നതിന് മുൻപ്, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുൻപായി കഴിഞ്ഞ മാർച്ച് മാസത്തിൽ അധികൃതർ തിടുക്കപ്പെട്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു. - നാട്ടുകാർ
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തിയ ഈ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഒരു രോഗിക്ക് പോലും പുതിയ കെട്ടിടത്തിന്റെ സേവനം ലഭ്യമാക്കാൻ സാധിച്ചിട്ടില്ല. ഉദ്ഘാടന മഹാമഹം കഴിഞ്ഞതോടെ അധികൃതർ ഈ പ്രദേശം പൂർണ്ണമായും മറന്ന മട്ടാണ്.
നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായി ആരോപണം
അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മാത്രമല്ല, കെട്ടിടത്തിന്റെ നിർമ്മാണ നിലവാരത്തെക്കുറിച്ചും ഇപ്പോൾ കടുത്ത ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. കെട്ടിടത്തിന്റെ തറയിൽ പതിച്ചിരിക്കുന്നത് വളരെ നിലവാരം കുറഞ്ഞ ടൈലുകളാണെന്നും, നിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലും കൃത്യമായ മേൽനോട്ടം ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. കെട്ടിടത്തിന്റെ ചുവരുകളിലും മറ്റും ചെറിയ രീതിയിലുള്ള തകരാറുകൾ ഇപ്പോൾ തന്നെ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്.
ആശുപത്രി നിർമ്മാണത്തിന്റെ പേരിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും, ഇതിനെക്കുറിച്ച് കൃത്യമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. മലയോര മേഖലയിലെ പാവപ്പെട്ട രോഗികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. എത്രയും വേഗം തടസ്സങ്ങൾ നീക്കി ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് പൊതുവായ ആവശ്യം.
---------------
Hindusthan Samachar / Roshith K