Enter your Email Address to subscribe to our newsletters

Pathanamthitta , 18 ജൂണ് (H.S.)
ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പ്രതിയെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് വിനോദ് കുമാർ കുറ്റം സമ്മതിച്ചു. അങ്കണവാടി ഹെൽപ്പർ ഗവി സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്.
വണ്ടിപെരിയാർ പൊലീസ് മണിക്കൂറുകൾ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. യുവതിയെ നേരത്തെ പരിചയമുണ്ടെന്നും രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടയില് യുവതിയെ കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിനിടെ വാക്കു തർക്കമുണ്ടായി. വാക്ക് തർക്കത്തിനിടെ പിടിച്ചു തള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണപ്പെട്ടുവെന്നും ബാലാത്സംഗം ചെയ്തിട്ടില്ലെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും പ്രതി മൊഴി നൽകി. എന്നാൽ പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല.
ഗവിയില് നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിന് സമീപം വനത്തില് ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നു വിനോദ്. ഈ റോഡിലൂടെ പതിവായി ജോലിക്ക് പോവുകയും വരുകയും ചെയ്യുന്ന യുവതിയെ ഇയാള് നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് യുവതിയെ പിന്തുടർന്ന ഇയാൾ കൃത്യം നടത്തിയത്. യുവതിയെ ഇയാള് സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും വിവരമുണ്ട്.
പ്രതിയുടെ കൂടെ 13 വയസുള്ള ഒരു പെണ്കുട്ടിയും ഉണ്ടായിരുന്നു. കുട്ടി ഇയാളുടെ ബന്ധു ആണെന്നാണ് ഇയാൾ മൊഴി നൽകിയത്. സംഭവ സമയം കുട്ടിയെ മാറ്റി നിർത്തിയാണ് ഇയാൾ കൃത്യം നടത്തിയതെന്നാണ് വിവരം. പെൺകുട്ടി ആരാണെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പത്തനംതിട്ട പൊലീസ് എത്തി കസ്റ്റഡിയിൽ വാങ്ങും. സംഭവത്തിൽ ദൃക്സാക്ഷി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.യുവതിയെ നാലു പേര് ചേര്ന്ന് വനത്തിനുള്ളിലേക്ക് ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടു പോയെന്നും പ്രതികളില് ഒരാള് പത്തനംതിട്ട ഗവി റൂട്ടില് കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായും ദൃക്സാക്ഷി മൊഴി നല്കി.
മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം കെ എസ് ആർ ടി സി ബസിൽ രക്ഷപ്പെടുന്നത്തിനിടയാണ് ഇയാൽ വണ്ടിപെരിയാർ പോലീസിൻ്റെ പിടിയിലാക്കുന്നത്. യുവതി വീട്ടില് നിന്നും അങ്കണവാടിയിലേക്ക് നടന്നു പോകുന്ന മൂന്ന് കിലോമീറ്ററോളം ദൂരം വന മേഖലയാണ്. ഈ ഭാഗത്ത വച്ചാണ് പ്രതി യുവതിയെ ആക്രമിച്ചത്. മൃതദേഹത്തിലെ വസ്ത്രങ്ങള് കീറിയതും ഊരി മാറ്റിയ നിലയിലുമായിരുന്നു.മൃതദേഹത്തില് വന്യമൃഗങ്ങള് ആക്രമിച്ചതിൻ്റെ പാടുകളില്ലാതിരുന്നതും സംശയത്തിന് ഇടയാക്കിയിരുന്നു.
സംഭവം നടക്കുമ്പോൾ യുവതി താൻ അപ്പക്കടത്തിലാണെന്ന വിവരം മൊബൈൽ ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചതായും വിവരമുണ്ട്. ബന്ധുക്കളുമായി സംസാരിക്കുന്നതിനിടെ യുവതിയുടെ ഫോണ് പെട്ടെന്ന് കട്ടായി. ഇതോടെ വന്യജീവി ആക്രമണമാകാമെന്ന് കരുതിയ ബന്ധുക്കള് ഉടൻ യുവതി അങ്കണവാടിയിലേക്കു പോകുന്ന റോഡിൽ മൂന്നു കിലോമീറ്ററോളം ദൂരം അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീടാണ് റോഡരികിലെ തോട്ടില് മൃതദേഹം കണ്ടെത്തിയത്.മൂന്ന് വർഷത്തിലധികമായി യുവതി ഇവിടെ അങ്കണവാടിയില് ജോലി ചെയ്ത് വരികയായിരുന്നു. ദിവസവും വീട്ടിൽ നിന്നും നടന്നാണ് യുവതി അങ്കണവാടിയിലേക്ക് പോയിരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR