Enter your Email Address to subscribe to our newsletters

Thiruvananthapuram 8 ജൂണ്‍ (H.S.)
കടൽമാർഗത്തിന് പിന്നാലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കരമാർഗമുള്ള ചരക്കുനീക്കവും ഉടൻ യാഥാർത്ഥ്യമാകും. ഇതിന്റെ മുന്നോടിയായി തുറമുഖത്തുനിന്നും ദേശീയപാതയിലേക്കുള്ള പുതിയ റോഡിൽ കണ്ടെയ്നർ ട്രക്കുകൾ ഉപയോഗിച്ചുള്ള ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. തുറമുഖത്തുനിന്നും പുറപ്പെട്ട ഒഴിഞ്ഞ കണ്ടെയ്നർ കയറ്റിയ ട്രക്ക് 1.7 കിലോമീറ്റർ ദൂരമുള്ള പുതിയ മേൽപ്പാലങ്ങൾ കടന്ന് ദേശീയപാതയിലെ സർവീസ് റോഡിൽ പ്രവേശിച്ചു.
ദേശീയപാതയില്‍ ചേരുന്നിടത്ത് സര്‍വീസ് റോഡുകളോട് ചേര്‍ന്നാണ് പുതിയ പാതകള്‍ നിര്‍മിച്ചത്. അനുമതി ലഭിച്ച് ഗതാഗതം ആരംഭിച്ചാലുടൻ റോഡ് മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. തുറമുഖത്ത് നിന്ന് ദേശീയ പ്രവേശിക്കുന്നതിനായി നിര്‍മിച്ച റോഡിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ട്രയല്‍ റണ്‍ നടത്തിയത്. വിഴിഞ്ഞത്ത് നിന്നും എത്തിച്ച ഒഴിഞ്ഞ കണ്ടെയ്‌നറാണ് ട്രയല്‍ റണ്ണിന്‍റെ ഭാഗമായി ഉപയോഗിച്ചത്.കണ്ടെയ്നര്‍ കയറ്റിയ ട്രക്ക് തുറമുഖത്തുനിന്ന് സര്‍വീസ് റോഡ് വഴി ദേശീയപാതയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് വെള്ളാര്‍ ജംഗ്ഷനിലെത്തി തിരികെ കാഞ്ഞിരംകുളം ഭാഗത്തേക്ക് പോകുകയുമായിരുന്നു. അവിടെ നിന്ന് യു ടേണ്‍ എടുത്ത് തലയ്ക്കോട് ഭാഗത്ത് എത്തി സര്‍വീസ് റോഡുവഴി തിരികെ തുറമുഖത്തേക്ക് മടങ്ങി. ഈ പാതയിലായിരിക്കും ചരക്ക് നീക്കം നടത്തുക.
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കണ്ടെയ്നര്‍ കയറ്റിയ ട്രക്ക് ദേശീയപാതയിലൂടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. ട്രക്കുകളെത്തുമ്പോൾ ദേശിയപാതയിലെ ഗതാഗതത്തിലടക്കം മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കും.ട്രയല്‍ റൺ വിവരങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ അനുമതി നല്‍കുക.
---------------
Hindusthan Samachar / Sreejith S