Enter your Email Address to subscribe to our newsletters

Kochi , 19 ജൂണ് (H.S.)
ഗുരുതരാവസ്ഥയിലായ രണ്ട് രോഗികളെ ലക്ഷദ്വീപിൽ നിന്ന് അടിയന്തരമായി വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ച് ഇന്ത്യൻ നാവികസേന. കനത്ത പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച്, ലക്ഷദ്വീപിലെ അഗത്തിയിൽ നിന്നും ഗുരുതരാവസ്ഥയിലായ രണ്ട് രോഗികളെ ഇന്ത്യൻ നാവികസേന അടിയന്തരമായി കൊച്ചിയിലെത്തിച്ചു. മാനുഷിക പരിഗണനകൾക്കും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ഇന്ത്യൻ നാവികസേന നൽകുന്ന മുൻഗണനയും പ്രതിബദ്ധതയും ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു ജൂൺ 18-ന് നടന്ന ഈ നിർണായക രക്ഷാദൗത്യം.
ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ഒരു രോഗിയെയും, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മറ്റൊരു രോഗിയെയുമാണ് നാവികസേനയുടെ പ്രത്യേക ഡോർണിയർ വിമാനത്തിൽ കൊച്ചിയിലെത്തിച്ചത്. അഗത്തിയിലെ പ്രാദേശിക ആശുപത്രിയിൽ ലഭ്യമായതിനേക്കാൾ മികച്ചതും വിദഗ്ധവുമായ ചികിത്സ ഇരുവർക്കും അടിയന്തരമായി ലഭ്യമാക്കേണ്ടതുണ്ടായിരുന്നു. തുടർന്ന് നാവികസേനയുടെ സഹായം തേടുകയായിരുന്നു.
വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ
ദ്വീപുകളിൽ കഴിഞ്ഞദിവസം നിലനിന്നിന്ന പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയുയർത്തിയിരുന്നു. എന്നാൽ രോഗികളുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, നാവികസേനയുടെ വിദഗ്ധരായ പൈലറ്റുമാരും മെഡിക്കൽ സംഘവും ദൗത്യവുമായി മുന്നോട്ട് പോകുകയായിരുന്നു.
നാവികസേനയുടെ കമാൻഡ് സെൻ്ററും ലക്ഷദ്വീപ് ഭരണകൂടവും തമ്മിൽ അതിവേഗത്തിൽ ആശയവിനിമയം നടത്തുകയും വിമാനം പുറപ്പെടാനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. അഗത്തിയിൽ നിന്ന് രോഗികളെ സുരക്ഷിതമായി വിമാനത്തിൽ കയറ്റിയ ശേഷം, കൃത്യമായ മെഡിക്കൽ പരിചരണം ഉറപ്പാക്കിക്കൊണ്ടാണ് സംഘം കൊച്ചിയിലേക്ക് പറന്നത്.
കൊച്ചിയിൽ വിദഗ്ധ ചികിത്സ
കൊച്ചിയിലെ നാവികസേനാ വിമാനത്താവളമായ ഐഎൻഎസ് ഗരുഡയിൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും നേരത്തെ തന്നെ സജ്ജമാക്കി നിർത്തിയിരുന്ന ആംബുലൻസുകളിലേക്ക് രോഗികളെ മാറ്റി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രണ്ട് രോഗികളെയും കൊച്ചിയിലെ തന്നെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് നാവികസേനയുടെ ഡോർണിയർ വിമാനം എത്തി സമയബന്ധിതമായി പ്രവർത്തിച്ചതുകൊണ്ട് മാത്രമാണ് ഇരുവർക്കും ജീവൻരക്ഷാ ചികിത്സ ഉറപ്പാക്കാൻ സാധിച്ചതെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
അടിയന്തര ഘട്ടങ്ങളിൽ ദ്വീപ് നിവാസികൾക്ക് കാവലായും താങ്ങായും ഇന്ത്യൻ നാവികസേന എന്നും കൂടെയുണ്ടാകുമെന്ന ഉറപ്പാണ് ഈ വിജയകരമായ മെഡിക്കൽ ഇവാക്യൂവേഷൻ ദൗത്യത്തിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് പ്രതിരോധാ സേനാ വക്താവ് പറഞ്ഞു. നേരെത്തെയും നിരവധി തവണ നേവിയുടെ അടിയന്തര മെഡിക്കൽ ഇവാക്യൂവേഷൻ പ്രവർത്തനങ്ങൾ ദ്വീപ് നിവാസികൾക്ക് തുണയായിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR