Enter your Email Address to subscribe to our newsletters

Chennai , 02 ജൂണ് (H.S.)
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ നീക്കത്തിന് ഒരുങ്ങുന്നു. വരുന്ന ജൂൺ നാലിന് തൻ്റെ ജന്മദിനത്തിൽ അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് ശക്തമായ അഭ്യൂഹം. ഡിഎംകെ സർക്കാരിനെതിരായ പോരാട്ടങ്ങളിലൂടെയും എൻ മൻ എൻ മക്കൾ (എൻ്റെ നാട്, എൻ്റെ ജനത) പദയാത്രയിലൂടെയും തമിഴകത്ത് ജനപ്രീതി നേടിയ നേതാവാണ് മുൻ ഐപിഎസ് ഓഫിസറായ ഇദ്ദേഹം.
വളർച്ചയും കലഹവുംഅണ്ണാമലൈ ബിജെപി അധ്യക്ഷനായ ശേഷമാണ് പാർട്ടിക്ക് സംസ്ഥാനത്ത് ജനസ്വാധീനം ലഭിച്ചത്. ഡിഎംകെ സർക്കാരിൻ്റെ അഴിമതികൾക്കെതിരെയും ക്രമസമാധാന തകർച്ചയ്ക്കെതിരെയും അദ്ദേഹം തുടർച്ചയായി വാർത്താസമ്മേളനങ്ങൾ നടത്തിയിരുന്നു. ഇത് വലിയ ജനശ്രദ്ധ ആകർഷിച്ചു. അണ്ണാമലൈയുടെ പ്രസംഗങ്ങളും ഭരണപക്ഷത്തിന് എതിരെയുള്ള അഴിമതി ആരോപണങ്ങളും തമിഴ്നാട്ടിലെ യുവാക്കൾക്കിടയിൽ ബിജെപിക്ക് വലിയ സ്വീകാര്യത നൽകി. എന്നാൽ അടുത്തകാലത്തായി കാര്യങ്ങൾ മാറിമറിഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. ഇതിനുപിന്നാലെ അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി. പകരം നയനാർ നാഗേന്ദ്രനെ പുതിയ അധ്യക്ഷനായി നിയമിച്ചു. ഇതോടെ തമിഴ്നാട് ബിജെപിയിൽ കടുത്ത ഭിന്നത രൂക്ഷമായി. തുടർന്ന് കേന്ദ്ര നേതൃത്വം പലതവണ ആവശ്യപ്പെട്ടിട്ടും മത്സരിക്കാൻ അണ്ണാമലൈ തയാറായില്ല. തെരഞ്ഞെടുപ്പിൽ എൻഡിഎ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സംസ്ഥാനത്ത് ബിജെപിക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
മക്കൾ ശക്തി ഇയക്കംപാർട്ടി നേതൃത്വവുമായുള്ള കടുത്ത ആശയഭിന്നതകളെത്തുടർന്ന് അണ്ണാമലൈ ബിജെപി വിടുമെന്ന വാർത്തകൾ കുറച്ചുദിവസങ്ങളായി സജീവമാണ്. ജൂൺ നാലിന് മക്കൾ ശക്തി ഇയക്കം എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കമിടുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. യുവാക്കൾക്ക് കൂടുതൽ രാഷ്ട്രീയ പരിഗണന നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ബദലായി ശക്തമായൊരു മുന്നണി രൂപീകരിക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം. അഴിമതിരഹിത ഭരണവും സംസ്ഥാനത്തിൻ്റെ വികസനവും മുൻനിർത്തിയാകും പുതിയ പാർട്ടി ജനങ്ങളെ സമീപിക്കുക. ഇതിനുമുന്നോടിയായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
ബിജെപിക്ക് കനത്ത തിരിച്ചടിഅണ്ണാമലൈയെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം യുവാക്കളും വിരമിച്ച ഉദ്യോഗസ്ഥരും പുതിയ പാർട്ടിയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ സംസ്ഥാനത്തെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ഇദ്ദേഹത്തിനൊപ്പം ചേർന്നേക്കാം. ഇത് ദേശീയ നേതൃത്വത്തിനും സംസ്ഥാന ഘടകത്തിനും വലിയ തിരിച്ചടിയാകും. തമിഴ്നാട്ടിൽ പാർട്ടിയെ വളർത്താനുള്ള ബിജെപിയുടെ പദ്ധതികൾക്കും ഒരർഥത്തിൽ ഇത് തടസമാകും. പുതിയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അണ്ണാമലൈ ഇതുവരെ പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഈ പ്രസ്ഥാനത്തിന് കഴിയുമോയെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇപ്പോൾ ഉറ്റുനോക്കുന്നത്. തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന് പുതിയൊരു മുഖം നൽകാൻ തൻ്റെ പാർട്ടിക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. ജൂൺ നാലിന് ചെന്നൈയിൽ വച്ചാകും പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കുകയെന്നാണ് വിവരം.
അണ്ണാമലൈയുടെ അടുത്ത അനുയായികൾ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങളും ഇതിനോടകം സജീവമാക്കിയിട്ടുണ്ട്. പുതിയ പ്രഖ്യാപനത്തിന് മുന്നോടിയായി അദ്ദേഹം ജനങ്ങളെ നേരിൽ കാണാൻ സംസ്ഥാനത്തുടനീളം വീണ്ടും പര്യടനം നടത്തിയേക്കും. കൂടുതൽ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് വേഗം പരിഹാരം കാണുന്ന തരത്തിലാകും പുതിയ സംഘടനാ സംവിധാനം പ്രവർത്തിക്കുകയെന്നും ഇദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR