Enter your Email Address to subscribe to our newsletters

Kottayam , 02 ജൂണ് (H.S.)
വാണിജ്യ സിലിണ്ടറിൻ്റെ വില അടിക്കടി കൂട്ടുന്നത് കൊണ്ട് ഹോട്ടൽ വ്യവസായം കൂടുതൽ പ്രതിസന്ധിയിലേക്ക്. കാറ്ററിംഗ് മേഖലയിലുള്ളവർക്കും പിടിച്ചുനിൽക്കാനാകുന്നില്ല. ഭക്ഷണ സാധനങ്ങൾക്ക് വില ഉയർത്തിയാൽ കച്ചവടം കുറയുമെന്ന ഭയമാണ് ഹോട്ടലുടമകൾക്ക്. പക്ഷേ കൂട്ടാതെ നിവൃത്തിയുമില്ല. ഇന്നലെ 46 രൂപ വർദ്ധിച്ച് 19 കിലോ വാണിജ്യ സിലിണ്ടറിന് 3131 രൂപയായി. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം നാലാം തവണയാണ് വില വർദ്ധന.
മേയ് ഒന്നിന് ഒറ്റയടിക്ക് 993 രൂപ കൂടിയിരുന്നു. വില വർദ്ധിച്ചതോടെ ചായക്കടകൾ, ബേക്കറികൾ, ഹോട്ടലുകൾ, ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ എന്നിവയുടെ ദൈനംദിന ചെലവും കുത്തനെ ഉയർന്നു. കഴിഞ്ഞമാസം ചിലയിടങ്ങളിൽ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചിരുന്നു. ജില്ലയിൽ 1150 ഹോട്ടലുകളിൽ 135 എണ്ണം സമീപകാലത്ത് പൂട്ടിയെന്നാണ് ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ കണക്ക്.
തൊഴിലാളിക്ഷാമത്തിനൊപ്പം കൂലിയും വർദ്ധിച്ചതായി ഹോട്ടൽ ഉടമകൾ പറയുന്നു. പൊറോട്ട മേക്കറുടെ ശരാശരി 1000 രൂപയായിരുന്ന ശമ്പളം 1500 ആയി. ഷെഫിന് 2500 രൂപ വരെയായി. ക്ലീനിംഗ് സ്റ്റാഫിന് 700 ഉം, സപ്ലൈയർമാരുടെ കൂലി 700 ൽ നിന്ന് 1000 രൂപ വരെയുമായി. യൂണിഫോം, സൗജന്യ താമസം എന്നിവ കൂടിയാകുമ്പോൾ ഉടമകളുടെ സ്ഥിതിപരിതാപകരമാകും.
പ്രതിസന്ധിയെ തുടർന്ന് അടച്ചിരുന്ന തട്ടുകടകളും ഹോട്ടലകളും വീണ്ടും തുറന്ന് പ്രവർത്തിച്ചു വരുന്ന സമയത്താണ് വില വർദ്ധനവ്. നിരവധി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗമാണ് ഹോട്ടൽ, കാറ്ററിംഗ് മേഖല. സാധരണക്കാർക്ക് താങ്ങാനാവുന്ന തരത്തിൽ ഹോട്ടൽ ഭക്ഷണങ്ങളുടെ വില ക്രമികരിക്കണമെന്ന് ആഗ്രഹമുണ്ടങ്കിലും വർദ്ധിച്ചുവരുന്ന വാണിജ്യ സിലിണ്ടറിൻ്റെ വിലക്കയറ്റം ഹോട്ടൽ ഉടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വർദ്ധിച്ചുവരുന്ന ആവശ്യ വസ്തുക്കളുടെ വിലക്കയറ്റവും ഹോട്ടൽ ഉടമകൾക്ക് ഭക്ഷണത്തിന് വില കൂട്ടാൻ കാരണമാകുന്നു. സർക്കാർ ഇതിനുവേണ്ടി മികച്ച തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ ഹോട്ടൽ തട്ടുകട വ്യവസായം വലിയ പ്രതിസന്ധി നേരിടുമെന്ന മുന്നറിയിപ്പും ഹോട്ടൽ ഉടമകൾ നൽകി.
ഒരു ദിവസം തന്നെ നിരവധി സാധാരണക്കാരാണ് സാധാരണ ഒരു ഹോട്ടലിൽ എത്തുന്നത്. വർധിച്ചുവരുന്ന വിലക്കയറ്റം ഹോട്ടൽ ഉടമകളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നു. നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടലിൻ്റെ വക്കിലാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR