Enter your Email Address to subscribe to our newsletters

Thiruvananthapuram, 02 ജൂണ്‍ (H.S.)
തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരെ സ്ഥലം മാറ്റിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മണിക്കൂറുകൾക്കകം മരവിപ്പിച്ചു. രണ്ട് പ്രിൻസിപ്പൽമാർ നൽകിയ പരാതിയെ തുടർന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെട്ടതോടെ സ്ഥലംമാറ്റ നടപടികൾ താത്കാലികമായി മരവിപ്പിക്കുകയായിരുന്നു. ഇതോടെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നിർണായക ഭരണനീക്കം അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
സർക്കാർ ഉത്തരവ് പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജബ്ബാറിനെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും, ഡോ. രഞ്ജു രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പുതിയ പ്രിൻസിപ്പലായി നിയമിക്കുകയും ചെയ്തിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദു പി.എസിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും മാറ്റാൻ തീരുമാനിച്ചിരുന്നു.
അതോടൊപ്പം, ഡോ. അനുജ യു.വിയെ വയനാട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലായും, മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽ രാജിനെ തൃശൂർ മെഡിക്കൽ കോളേജിലേക്കും നിയമിച്ചിരുന്നു. ഡോ. അന്നപൂർണ വൈയ്ക്ക് ഇടുക്കി മെഡിക്കൽ കോളേജിന്റെയും, ഡോ. ജയശ്രീയ്ക്ക് കോന്നി മെഡിക്കൽ കോളേജിന്റെയും പ്രിൻസിപ്പൽ ചുമതല നൽകാനും സർക്കാർ ഉത്തരവിട്ടിരുന്നു.
എന്നാൽ ഈ സ്ഥലംമാറ്റ തീരുമാനങ്ങൾക്കെതിരെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ട്രിബ്യൂണൽ ഇടപെട്ടത്. തുടർന്ന് ഉത്തരവിന്റെ പ്രാബല്യമാണ് താത്കാലികമായി നിർത്തിവെച്ചത്.
---------------
Hindusthan Samachar / Sreejith S