Enter your Email Address to subscribe to our newsletters

Ernakulam , 21 ജൂണ് (H.S.)
കേരളത്തിലെ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ കണ്ടെത്തലുകളുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിലാണ് ഈ ശൃംഖല പ്രവർത്തിച്ചിരുന്നതെന്നും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ദാതാക്കളെ ചൂഷണം ചെയ്ത് വരികയായിരുന്നുവെന്നും ഇഡിയുടെ കണ്ടെത്തൽ.
സംസ്ഥാനത്ത് അടുത്തിടെ വ്യാപക റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിൻ്റെ വിശദാംശങ്ങള് പുറത്ത് വിട്ടിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഒൻപത് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. അവയവ ദാനം, മെഡിക്കൽ ടൂറിസം എന്നിവയുടെ മറവിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധ അവയവക്കടത്ത് എന്നിവ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി.
മുഹമ്മദ് നജീബ് കെ, പങ്കാളി റഷീദ എ എ എന്നിവരുടെ നേതൃത്വത്തിൽ പ്രതികൾ അവരുടെ മുൻ കമ്പനിയായ കല്ലത്തറാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് വഴി 2021 നും 2026 നും ഇടയിൽ അവയവ കച്ചവടം നടത്തി വരികയായിരുന്നു.
ഏജൻ്റുമാരുടെയും ഇടനിലക്കാരുടെയും ഒരു ശൃംഖല വഴി, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ദാതാക്കളെ ലക്ഷ്യമിട്ട് 5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ പണം നൽകാമെന്ന് വാഗ്ദാനം നൽകും. സ്വീകർത്താക്കളിൽ നിന്ന് 20 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയോ അതിൽ കൂടുതലോ ഈടാക്കാറാണ് ചെയ്യുന്നത്. അതിനുശേഷം, എറണാകുളത്തെ പ്രധാന ആശുപത്രികളിൽ നിയമവിരുദ്ധ ട്രാൻസ്പ്ലാൻ്റ് നടപടിക്രമങ്ങൾക്ക് സൗകര്യമൊരുക്കി'' ഉദ്യോഗസ്ഥർ പറഞ്ഞു.
പൊലീസ് നൽകിയതായി പറയപ്പെടുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ, ജന പ്രതിനിധികളിൽ നിന്നുള്ള ശുപാർശ കത്തുകൾ, ആധാർ കാർഡുകൾ, റേഷൻ കാർഡുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയുൾപ്പെടെ നിരവധി രേഖകൾ വ്യാജമായി നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. എറണാകുളം ജില്ലയിലെ പള്ളിക്കരയിലുള്ള സൺ കമ്മ്യൂണിക്കേഷൻസ് ഡിടിപി സെൻ്ററിലും സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോയിലുമായാണ് വ്യാജ രേഖകൾ തയാറാക്കിയതായി കണ്ടെത്തിയിട്ടുള്ളത്.
ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാട് വിശദാംശങ്ങൾ എന്നിവയാണ് പ്രധാന തെളിവായി കണ്ടെത്തിയിട്ടുള്ളത്. പരിശോധനയ്ക്കിടെ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട വ്യാജ രേഖകളും രേഖകളും, ദാതാക്കളുടെയും സ്വീകർത്താക്കളുടെയും വിശദാംശങ്ങൾ, അംഗീകാരങ്ങൾ നേടുന്നതിനായി ജില്ലാ തല അംഗീകാര സമിതിക്ക് മുമ്പാകെ സമർപ്പിച്ച രേഖകൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി ഇഡി പറഞ്ഞു.
നിയമവിരുദ്ധ അവയവ വ്യാപാരത്തിന് സൗകര്യമൊരുക്കിയ ഏജൻ്റുമാരുടെയും ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ടുകള് മരവിപ്പിക്കുമെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്യുകയും കഴിഞ്ഞ മാസം ഉത്തർപ്രദേശിൽ നിന്നുള്ള കിംഗ്പിൻ മുഹമ്മദ് നജീബ് ഉൾപ്പെടെ നിരവധി പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇഡി റെയ്ഡും തുടർ നടപടികളും
കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം എങ്ങോട്ടേക്കാണ് ഒഴുകിയതെന്ന് കണ്ടെത്താനും, ഇതിൻ്റെ യഥാർഥ ഗുണഭോക്താക്കളെ തിരിച്ചറിയാനും, ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാട് രേഖകളും വീണ്ടെടുക്കാനുമാണ് ഇഡി റെയ്ഡ് നടത്തിയത്. പരിശോധനയിൽ അതീവ നിർണായകമായ നിരവധി രേഖകൾ പിടിച്ചെടുത്തു.
ഇത്തരത്തിലുള്ള വ്യാജരേഖകൾ, വിവിധ ആശുപത്രികളിൽ നടന്ന അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ പൂർണമായ വിവരങ്ങൾ (ദാതാക്കളുടെയും സ്വീകർത്താക്കളുടെയും വിശദാംശങ്ങൾ അടക്കമുള്ളവ), ജില്ലാതല അപ്രൂവൽ കമ്മിറ്റിക്ക് സമർപ്പിച്ച രേഖകളുടെ പകർപ്പുകൾ. ഇതിനുപുറമേ, നിയമവിരുദ്ധ അവയവക്കടത്തിന് സഹായം നൽകിയ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള ഉത്തരവുകൾ ഇഡി പുറപ്പെടുവിച്ചു.
പ്രതികളുടെയും അവരുമായി ബന്ധമുള്ള സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച്, കള്ളപ്പണം എങ്ങനെയാണ് പല അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്ന് കണ്ടെത്താനുള്ള വിശദമായ പരിശോധനകൾ ഇഡി ഉദ്യോഗസ്ഥർ നടത്തിവരികയാണ്. പ്രതികൾ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ വരും ദിവസങ്ങളിൽ ഇഡി കണ്ടുകെട്ടിയേക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR