Enter your Email Address to subscribe to our newsletters

Ernakulam , 25 ജൂണ് (H.S.)
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി സോഷ്യല് മീഡിയയില് നിരന്തരം ചർച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ് രേണു സുധി. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്താറുള്ള രേണുവിന് കാൻസർ ബാധിച്ചുവെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്.
ആദ്യം ഇതൊരു വ്യാജവാർത്തയോ ഊഹാപോഹമോ ആണെന്ന് പലരും കരുതിയെങ്കിലും, ഒടുവില് തനിക്ക് രോഗമാണെന്ന വിവരം രേണു തന്നെ സ്ഥിരീകരിക്കുകയായിരുന്നു. തന്റെ കീമോതെറാപ്പി ചികിത്സ ആരംഭിച്ച വിവരവും രേണു സോഷ്യല് മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കഠിനമായ ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്ന രേണു സുധിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവർത്തകയും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ദിയ സന. ഒരു ഓണ്ലൈൻ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് രേണുവിനെക്കുറിച്ചും അവർ നേരിടുന്ന കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ചും ദിയ സന മനസ്സ് തുറന്നത്.
നമ്മള് ചിന്തിക്കുന്നതിനും അപ്പുറമുള്ള അവസ്ഥയാണ്
രേണു സുധി നിലവില് കടന്നുപോകുന്നത് അതീവ ഗുരുതരവും വല്ലാത്തതുമായ ഒരു അവസ്ഥയിലൂടെയാണെന്ന് ദിയ സന പറയുന്നു. പലരും രേണുവിനെ നെഗറ്റീവ് സൈഡിലൂടെ മാത്രമാണ് കാണുന്നതെന്നും എന്നാല് അതിനപ്പുറം ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥ അതിലുണ്ടെന്നും ദിയ ഓർമ്മിപ്പിച്ചു. ചില സമയത്ത് രേണുവിനെ അടിച്ച് ശരിയാക്കാൻ എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. പക്ഷേ, അവർ ചെയ്യുന്ന കാര്യങ്ങളെ നെഗറ്റീവ് സൈഡിലൂടെ മാത്രം കാണരുത്. ഇത്രയധികം തെറിവിളികള് കേട്ടിട്ടും അവർ എന്തുകൊണ്ടാണ് ആ പ്രവൃത്തികള് തുടർന്ന് ചെയ്യുന്നത് എന്ന് നമ്മള് ഒന്നിരുന്ന് ചിന്തിച്ചാല് മാത്രം മതി, അപ്പോള് കാര്യം മനസ്സിലാകും. മാർക്കറ്റിങ്ങിന് വേണ്ടി രേണു പല കാര്യങ്ങളും ഉപയോഗിച്ചിട്ടുണ്ടാകാം. അങ്ങനെ സെല്ഫ് മാർക്കറ്റിങ് ചെയ്തതുകൊണ്ട് തന്നെയാണ് അവർക്ക് ബിഗ് ബോസ് പോലുള്ള വലിയ പ്ലാറ്റ്ഫോമുകളിലേക്ക് വരാൻ സാധിച്ചതും. - ദിയ സന വ്യക്തമാക്കി.
ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടം
ഭർത്താവിന്റെ മരണശേഷമാണ് രേണു സുധി പൊതുസമൂഹത്തിന് മുന്നിലേക്കും സോഷ്യല് മീഡിയയിലേക്കും ഇറങ്ങിവരുന്നത്. ഒരു സ്ത്രീക്ക് ഈ സമൂഹത്തില് ജീവിക്കാൻ വേണ്ടിയാണ് അവർ ഇതെല്ലാം ചെയ്തതെന്ന് ദിയ സന ചൂണ്ടിക്കാണിക്കുന്നു. താൻ രേണുവിനൊപ്പം നില്ക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെന്നും ദിയ അഭിമുഖത്തില് പറഞ്ഞു. രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന രേണുവിന് ഇനി എത്ര കാലമുണ്ടോ, അത്രയും കാലം അവർക്കൊപ്പം ധൈര്യമായി കൂടെയുണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്ത് പ്രതിസന്ധിയാണെങ്കിലും അത് അനുഭവിക്കുന്നയാള്ക്ക് മാത്രമേ അതിന്റെ ആഴം മനസ്സിലാകൂ. താൻ തെരുവില് കിടന്ന് വളർന്ന ആളായതുകൊണ്ട് തന്നെ മറ്റുള്ളവരുടെ എല്ലാ ഇമോഷൻസും പെട്ടെന്ന് തിരിച്ചറിയാനും ഉള്ക്കൊള്ളാനും തനിക്ക് സാധിക്കുമെന്നും ദിയ സന കൂട്ടിച്ചേർത്തു. സോഷ്യല് മീഡിയയിലെ വിമർശനങ്ങള്ക്കപ്പുറം, മാരക രോഗത്തോട് പോരാടുന്ന ഒരു വ്യക്തിക്ക് മാനുഷിക പരിഗണന നല്കണമെന്ന ദിയ സനയുടെ വാക്കുകള് ഇതിനകം തന്നെ ചർച്ചയായിക്കഴിഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR