Enter your Email Address to subscribe to our newsletters

Kasaragod , 25 ജൂണ് (H.S.)
ആർഎസ്എസ് പരിപാടിയിൽ കേന്ദ്രസർവ്വകലാശാല വിസി പങ്കെടുത്തത് വിവാദമാകുന്നു. കാഞ്ഞങ്ങാട് നടന്ന ആർഎസ്എസ് പരിപാടിയിലാണ് പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാല വിസി സിദ്ധു പി. അൽഗൂർ മുഖ്യാഥിതിയായി പങ്കെടുത്തത്. ആർ എസ് എസ് ശതാബ്ദിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
സാകാർ വൈചാരിക സദസ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തേ, ആര്എസ്എസ് അധ്യക്ഷന് മോഹന് ഭാഗവത് കേരളത്തില് എത്തിയപ്പോള് അദ്ദേഹത്തിനൊപ്പം മൂന്നു വിസിമാര് പരിപാടിയില് പങ്കെടുത്തത് വിവാദമായിരുന്നു. സിപിഎമ്മും കോണ്ഗ്രസും ഇതിനെ വിമര്ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഇപ്പോള് സിദ്ധു പി അല്ഗൂര് ആര്എസ്എസ് പരിപാടിയില് പങ്കെടുത്തതും വിവാദത്തിനു വഴിവെച്ചിട്ടുണ്ട്.
സനാതന ധര്മ്മത്തില് അധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ പരമമായ വൈഭവത്തിലേക്ക് എത്തിക്കാന് രാഷ്ട്രത്തിൻ്റെ സമസ്ത വ്യാവഹാരിക മേഖലകളിലും സ്വതന്ത്രമായ, സധൈര്യം മുന്നോട്ട് പോകാന് പറ്റുന്ന ജനവിഭാഗങ്ങള് ഉണ്ടാകുക എന്നതാണ് രാഷ്ട്രീയ സ്വയംസേവ സംഘത്തിൻ്റെ ലക്ഷ്യമെന്നും ലക്ഷ്യ പൂര്ത്തീകരണത്തിനായി വ്യക്തിനിര്മ്മാണം എന്ന് മഹത്തായ പ്രക്രിയയിലൂടെയാണ് സംഘം മുന്നോട്ട് പോകുന്നതെന്നും ആര്എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹ ബൗതിക് പ്രമുഖ് കെ പി രാധാകൃഷ്ണന് പരിപാടിയിൽ പറഞ്ഞു.
നാടിൻ്റെ കരുത്ത് പാരസ്പര്യത്തില് ഊന്നിയുള്ള സനാതന ധര്മ്മം ആണെന്നും ഈ ആശയം ഭാരതത്തോളം പഴക്കമുള്ള ഒന്നാണ്. ഹിന്ദുത്വമെന്ന ആശയം മനുഷ്യത്വത്തിൻ്റെ പൂര്ണതയാണെന്നും ഇതുതന്നെയാണ് സനാതന ധര്മ്മം. നൂറാം വര്ഷത്തില് ആഘോഷ പരിപാടികള്ക്കപ്പുറത്ത് കുടുംബ പ്രബോധന്, സാമൂഹ്യ സമരസത, സ്വദേശി, പ്രകൃതി സംരക്ഷണം, പൗര ധര്മ്മം എന്നീ പ്രധാനപ്പെട്ട ആശയങ്ങള് സമൂഹത്തിലേക്ക് എത്തിക്കുന്നതിന് സമൂഹത്തിൻ്റെ വ്യത്യസ്ത തലങ്ങളിലൂടെ ആളുകളുടെ കൂട്ടായ്മയിലൂടെ മുന്നോട്ടു പോകാനാണ് സംഘം ആഗ്രഹിക്കുന്നത്.
വസുദൈവ കുടുംബം എന്നാണ് സംഘം മുന്നോട്ടുവച്ചിട്ടുള്ളത്. കുടുംബം ഭദ്രമാണെന്ന് ഉറപ്പുവരുത്തിയാല് മാത്രമേ ഒരാള്ക്ക് എവിടെയും ഇരിക്കാന് സാധിക്കുകയുള്ളൂ. പാറ്റകളുടെ രൂപത്തില് ചില ശക്തികള് കുടുംബത്തെ കടന്നാക്രമിക്കാന് ശ്രമിക്കുന്നു. നമ്മുടെ കുടുംബവ്യവസ്ഥ തകര്ക്കാന് ആരെയും അനുവദിക്കില്ല. സംഘത്തിന് ലക്ഷ്യത്തിലേക്ക് എത്താന് ഇനിയും നിരവധി പ്രവര്ത്തനങ്ങള് നടത്താന് ഉണ്ട്. ആര്എസ്എസിനെ മനസ്സിലാക്കിയിട്ടില്ലാത്ത കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള് അഭിപ്രായങ്ങള് പറയുന്നു. ആര്എസ്എസ് സാംസ്കാരിക സംഘടന മാത്രമാണ്. മതസംഘടനയല്ലെന്ന് ഇനിയെങ്കിലും ഇവര് തിരിച്ചറിയണം.
തൻ്റെ മതത്തില് വിശ്വസിച്ചാല് സ്വര്ഗത്തില് എത്തുമെന്നും ദൈവത്തിലേക്കുള്ള വഴിയാണെന്നും എല്ലാ മത സംഘടനകളും അവകാശപ്പെടുന്നത്. ആര്എസ് എസ് നിത്യശാഖയിലൂടെ സംസ്കാരമുള്ള വ്യക്തികളെ വളര്ത്തുന്നു. വ്യക്തികള് സമൂഹത്തെ വളര്ത്തുന്നു. ഭാരതത്തെ അവഗണിച്ച് ഇന്ന് ഏത് ലോക രാഷ്ട്രങ്ങള്ക്കും മുന്നോട്ടുപോകാന് പറ്റില്ലെന്നും ഭാരതം അതിൻ്റെ ലക്ഷ്യസ്ഥാനത്ത് എത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സംഘചാലക് കെ.ദാമോദരന് ആര്ക്കിടെക്ട് അധ്യക്ഷനായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR