Enter your Email Address to subscribe to our newsletters

Kottayam , 27 ജൂണ് (H.S.)
കോട്ടയത്തെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 'ഏഴരപ്പൊന്നാന' പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് നിർദേശം നൽകി ഹൈക്കോടതി.
ഏഴരപ്പൊന്നാനയിലെ സ്വർണത്തടികൾ അടുത്തിടെ അറ്റകുറ്റപ്പണികളും നവീകരണ ജോലികളും നടത്തിയതിനിടെ യഥാർത്ഥ സ്വർണപ്പാളികൾ മാറ്റി ചോമ്പോ ലോഹങ്ങളോ സ്ഥാപിച്ചുവെന്ന് ഭക്തനായ എ ജി പ്രസാദ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.
ക്ഷേത്രത്തിലെ രജിസ്റ്ററുകളും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഏഴ് വലുതും ചെറുതും ഉൾപ്പെടെ എട്ട് പവിത്രമായ സ്വർണ ആനകളുടെ പ്രതിമകളാണ് ഏഴരപ്പൊന്നാനയിൽ ഉള്ളത്.
യഥാർഥ സ്വർണപ്പാളികൾ മാറ്റി ചോമ്പോ ലോഹങ്ങളോ സ്ഥാപിച്ചന്ന എ ജി പ്രസാദ് കുമാർ നൽകിയ പരാതിയിൽ ഹൈക്കോടതി സ്വമേധയാ കേസ് ഫയൽ ചെയ്യുകയും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തു.
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും അസിസ്റ്റൻ്റും ദേവസ്വം കമ്മീഷണറും സമർപ്പിച്ച റിപ്പോർട്ടുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡും ഹാജരാക്കിയിരുന്നു.
ബന്ധപ്പെട്ട എല്ലാ രജിസ്റ്ററുകളും പരിശോധിച്ച് ഏഴരപ്പൊന്നാനയിൽ അറ്റകുറ്റപ്പണികൾ നടത്തിയതായോ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം നടന്നതായോ സൂചിപ്പിക്കുന്ന രേഖകളൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ ഏഴരപ്പൊന്നാന പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.
പരിശോധനക്കിടെ സ്വർണത്തിൻ്റെ ഭാരവും ശുദ്ധിയും കൃത്യമായി ഉറപ്പുവരുതനായി ഏതെങ്കിലും സ്വർണപ്പണിക്കാരൻ്റെ സേവനം ഉഫയോഗിക്കണമെന്നും ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ജൂലൈ 31 ലേക്ക് മാറ്റി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR