Enter your Email Address to subscribe to our newsletters

Ernakulam , 27 ജൂണ് (H.S.)
ആഗോള സമുദ്ര മേഖലയിൽ ഇന്ത്യയുടെ സൗഹൃദത്തിൻ്റെയും നാവിക കരുത്തിൻ്റെയും സന്ദേശമെത്തിക്കുന്ന ട്രാൻസ് ഓഷ്യാനിക് പര്യടനത്തിൻ്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പ്രകടനം. ഇന്ത്യയുടെ പ്രശസ്തമായ സെയിൽ ട്രെയിനിംഗ് ഷിപ്പ് ‘ഐഎൻഎസ് സുദർശിനി’ യുണൈറ്റഡ് സ്റ്റേറ്റ്സിലെ മേരിലാൻഡിലുള്ള ബാൾട്ടിമോർ തുറമുഖത്ത് വിജയകരമായി നങ്കൂരമിട്ടു.
നാവികസേനയുടെ സവിശേഷമായ ‘ലോകായൻ 26’ പര്യടനത്തിൻ്റെ ഭാഗമായാണ് കപ്പൽ 2026 ജൂൺ 26 ന് ബാൾട്ടിമോറിൽ എത്തിയത്. വിർജീനിയയിലെ നോർഫോക്കിൽ നിന്നാരംഭിച്ച ഈ യാത്രാ, മിഡ്-അറ്റ്ലാൻ്റിക് മേഖലയിലെ പ്രമുഖവും ചരിത്രപ്രസിദ്ധവുമായ വലിയ പാലങ്ങൾക്കടിയിലൂടെ കടന്നുപോകുന്ന ചെസാപീക്ക് & ഡെലവെയർ കനാൽ വഴിയാണ് സങ്കീർണ്ണമായ പാതകൾ താണ്ടി ഇവിടെയെത്തിയത്.
അമേരിക്കൻ ഐക്യനാടുകളുടെ രൂപീകരണത്തിൻ്റെ ഇരുനൂറ്റി അമ്പതാം വാർഷികത്തോടനുബന്ധിച്ച് യു.എസിൽ വിപുലമായി സംഘടിപ്പിക്കുന്ന ‘സെയിൽ 250 മേരിലാൻഡ്’ എന്ന വൻകിട ആഗോള സമുദ്രോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ഐഎൻഎസ് സുദർശിനിയുടെ ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
സുദർശിനിയുടെ ബാൾട്ടിമോർ സന്ദർശനം ഭാരതത്തിൻ്റെ സമ്പന്നവും പുരാതനവുമായ സമുദ്ര പാരമ്പര്യത്തെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടുന്നതാണ്. ഒപ്പം തന്നെ ഇന്ത്യൻ നാവികസേനയും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയും തമ്മിൽ നിലനിൽക്കുന്ന ദൃഢമായ ഉഭയകക്ഷി സൗഹൃദവും തന്ത്രപരമായ സഹകരണവും കൂടുതൽ ദൃഢമാക്കാൻ ഈ സന്ദർശനം വഴിയൊരുക്കും.
ബാൾട്ടിമോറിലെ താമസത്തിനിടയിൽ, സമുദ്ര സുരക്ഷാ പങ്കാളിത്തം ശക്തമാക്കുന്നതിനുള്ള നാവിക കൂടിക്കാഴ്ചകളും, പ്രാദേശിക ജനങ്ങളുമായുള്ള വിവിധ സാമൂഹിക സാംസ്കാരിക സമ്പർക്ക പരിപാടികളും കപ്പലിലെ ഉദ്യോഗസ്ഥരുടെയും കേഡറ്റുകളുടെയും നേതൃത്വത്തിൽ നടക്കും.
ബാൾട്ടിമോറിൽ എത്തുന്നതിന് തൊട്ടുമുൻപ്, ജൂൺ 19 മുതൽ 23 വരെ നോർഫോക്കിൽ വച്ച് നടന്ന ‘സെയിൽ 250 വെർജീനിയ’ ആഘോഷങ്ങളിലും ഐഎൻഎസ് സുദർശിനി സജീവമായി പങ്കെടുത്തിരുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്തമായ നിരവധി പായ്ക്കപ്പലുകൾ ഒത്തുചേർന്ന ഈ അന്താരാഷ്ട്ര മേളയിൽ ഭാരതത്തെ പ്രതിനിധീകരിച്ച് അണിനിരന്നത് സുദർശിനിയായിരുന്നു.
കപ്പലുകളുടെ പ്രൗഢഗംഭീരമായ പരേഡ് ഓഫ് സെയിൽ നാവികരുടെ കായികബലം തെളിയിച്ച ‘സിറ്റി ക്രൂ പരേഡ്’ , എന്നിവയിൽ ഇന്ത്യയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യൻ നാവികരുടെ അച്ചടക്കവും പ്രകടനങ്ങളും വലിയ ജനപ്രീതിയാണ് നേടിയത്.
കൊച്ചി തുറമുഖത്ത് നിന്നും യാത്ര തിരിച്ച്, കഴിഞ്ഞ അഞ്ച് മാസങ്ങൾ കൊണ്ട് കടലിലെ കഠിനമായ വെല്ലുവിളികളെയും കാറ്റിനെയും അതിജീവിച്ച് 13,000-ത്തിലധികം നോട്ടിക്കൽ മൈൽ സമുദ്രദൂരമാണ് ഈ പായ്ക്കപ്പൽ പിന്നിട്ടത്. കൊച്ചിയിൽ നിന്നും നോർഫോക്കിലേക്കും തുടർന്ന് ബാൾട്ടിമോറിലേക്കുമുള്ള ഈ സുദീർഘമായ ട്രാൻസ് ഓഷ്യാനിക് പ്രയാണം ഭാരതത്തിൻ്റെ പരമ്പരാഗത നാവിക സാരഥ്യ മികവിൻ്റെയും സാഹസികതയുടെയും ഉത്തമ ഉദാഹരണമാണ്.
ലോകം ഒരൊറ്റ കുടുംബം എന്ന മഹത്തായ ഭാരതീയ ദർശനം മുൻനിർത്തി, സമുദ്രങ്ങൾക്ക് അപ്പുറമുള്ള വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും സമാധാനവും സൗഹൃദവും വളർത്താൻ ഈ ദൗത്യത്തിലൂടെ നാവികസേനയ്ക്ക് സാധിക്കുന്നു. വരും ദിവസങ്ങളിലും ബാൾട്ടിമോറിൽ വിപുലമായ സ്വീകരണ ചടങ്ങുകളാണ് ഇന്ത്യൻ പായ്ക്കപ്പലിനും അതിലെ നാവികർക്കുമായി യു.എസ് നാവികസേന ഒരുക്കിയിട്ടുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR