Enter your Email Address to subscribe to our newsletters

Palakkad , 27 ജൂണ് (H.S.)
തൂഫാന് രാജ്യം മുഴുവന് അംഗീകരിച്ചൂവെന്ന് വിദ്യാഭ്യാസ മന്ത്രി എന് ഷംസുദ്ദീന്. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ കീഴില് നടക്കുന്ന പ്രവര്ത്തനം വണ് മില്യണ് തൂഫാന് ഗോള് മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമങ്ങളുടെ സംസാരിക്കുകയായിരുന്നു മന്ത്രി.
നാട് മുഴുവനിപ്പോള് ലോകകപ്പിന്റെ ലഹരിയിലാണ്. വിദ്യാര്ഥികള്ക്കിടയില് നടത്തുന്ന പരിപാടിക്ക് പിന്നിലും ലഹരി വിരുദ്ധ പ്രവര്ത്തനങ്ങളാണ് നടക്കുന്നത്. ലോകകപ്പിന് ഒപ്പം തന്നെയാണ് സ്കൂളിലെ മത്സരങ്ങളും ആരംഭിച്ചത്. അതിപ്പോള് പത്ത് ലക്ഷം ഗോള് പിന്നിട്ടു. അത് ഇനിയും തുടരും. വിദ്യാര്ഥികളെ കലാ-കായിക വിനോദങ്ങളിലേക്ക് കൊണ്ടുവന്ന് മറ്റ് തരത്തിലുള്ള ലഹരികളില് നിന്നും വിദ്യാര്ഥികളെ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യം. തൂഫാനാകട്ടെ വലിയ സ്വീകാര്യതയാണ് കേരളത്തില് ലഭിക്കുന്നതെന്നും എന് ഷംസുദ്ദീന് പറഞ്ഞു.
സ്കൂളുകളില് ജാഗ്രതയോടെ പ്രവര്ത്തിക്കേണ്ടത് അനിവാര്യമാണ്. ലഹരിയുടെ ഉപയോഗം സ്കൂള് വിദ്യാര്ഥികള്ക്കിടയില് ഏറിവരുന്നത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. അതിനും പരിഹാരം കാണാനുളള ശ്രമങ്ങളും നടത്തും. വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് സ്വാതന്ത്ര്യം നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ചീത്ത പറഞ്ഞും ശിക്ഷിച്ചും വിദ്യാർഥികളെ തിരുത്താൻ കഴിയില്ല. ബാഗ് പരിശോധന അടക്കമുള്ളതിന് അധ്യാപകര്ക്ക് അനുമതി നല്കിയാല് അതും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. കോഴിക്കോട് സ്കൂളിലേക്ക് വിദ്യാർഥി ചാരായം കൊണ്ടുവന്ന സംഭവം നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
ലഹരി ഉപഭോഗം തടയാൻ സമൂഹം മുന്നോട്ട് വരണം. രാസലഹരി സംഘങ്ങളുടെ തായ് വേരറുക്കാതെ സർക്കാർ പിന്മാറില്ല. യുഡിഎഫ് സർക്കാർ തികഞ്ഞ ആത്മവിശ്വാസത്തിൽ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്. യുഡിഎഫിനെതിരെ എന്തെങ്കിലും ആരോപിക്കാൻ എൽഡിഎഫിന് ധാർമ്മികതയില്ല. എല്ലാ ആരോപണങ്ങളും എൽഡിഎഫിനെ തിരിഞ്ഞ് കുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
പ്ലസ് വണ് സീറ്റുകള് വര്ധിപ്പിക്കും: പ്ലസ് വണ് സീറ്റുകളുടെ കാര്യത്തിലും മന്ത്രി പ്രതികരിച്ചു. അലോട്മെന്റ് കഴിഞ്ഞാല്, മലപ്പുറം, കോഴിക്കോട്, കാസര്കോട് എന്നിവിടങ്ങളില് സീറ്റിന്റെ കുറവുണ്ടാകണം. ഇതിനെ സംബന്ധിച്ച് മന്ത്രിസഭയില് തങ്ങളൊരു പ്രൊപ്പോസല് വച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള് പൂര്ത്തിയായിട്ടില്ല. പ്രവര്ത്തനങ്ങള് പൂര്ത്തീകരിച്ച് അഡിഷണല് സീറ്റുകള് നല്കാനാണ് ഉദ്ദേശിക്കുന്നത്.
വിദ്യാര്ഥികളുടെ ആവശ്യം കൂടി പരിഗണിച്ചിട്ടായിരിക്കും ഏത് ബാച്ചിലേക്കാണ് സീറ്റ് അനുവദിക്കേണ്ടതെന്ന് തീരുമാനിക്കുക. ലബോറട്ടറി, ലാബ് എന്നിവയുടെ ലഭ്യത കൂടി പരിഗണിച്ചാവും സീറ്റുകള് അധികരിപ്പിക്കുക. അതേസമയം ഹ്യൂമാനിറ്റീസിന് അത്തരത്തിലുള്ള കാര്യങ്ങളൊന്നുമില്ല. അതുകൊണ്ട് സീറ്റ് അനുവദിക്കാന് എളുപ്പമാണ്. എന്നിരുന്നാലും വിദ്യാര്ഥികളുടെ ആവശ്യത്തിന് മുന്തൂക്കം നല്കുമെന്നും വയനാട്ടില് നിന്നും ഇന്നലെ ആവശ്യമുയര്ന്നത് ഹ്യൂമാനിറ്റീസ് ബാച്ച് വേണമെന്നായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയെ കുറിച്ച് മന്ത്രി: പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചത് കഴിഞ്ഞ സർക്കാരാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദീൻ. ജാള്യത മറക്കാനാണ് പ്രതിപക്ഷത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ കരാർ റദ്ദാക്കാൻ കോടതിയെ സമീപിക്കണമോയെന്നത് മന്ത്രിസഭാ ഉപസമിതി തീരുമാനിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR