Enter your Email Address to subscribe to our newsletters

Chennai, 27 ജൂണ്‍ (H.S.)
ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് അന്തരിച്ചു..73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
തമിഴ് സിനിമയിൽ തിരക്കഥാകൃത്ത് സംവിധായകൻ നടൻ എന്നീ നിലകളിലെല്ലാം മികച്ച പ്രകടനമാണ് ഭാഗ്യ നടത്തിയിരുന്നത്. മലയാളികൾക്കും ഏറെ പ്രിയങ്കരനായ താരം ദിലീപ് ചിത്രമായ 'മിസ്റ്റർ മരുമകൻ' ഉൾപ്പെടെയുള്ള മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
1953 ജനുവരി 7-ന് ജനിച്ച കൃഷ്ണസ്വാമി ഭാഗ്യരാജ് എന്ന കെ. ഭാഗ്യരാജ് തമിഴ് ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു സുവർണ്ണ കാലഘട്ടം സൃഷ്ടിച്ച വ്യക്തിയാണ്. ജി. രാമകൃഷ്ണൻ, ഭാരതിരാജ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമയിലെ തുടക്കം. '16 വയതിനിലേ' (1977), 'കിഴക്കേ പോകും റെയിൽ', 'സിഗപ്പ് റോജാക്കൾ' തുടങ്ങിയ ഭാരതിരാജ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും തിരക്കഥാ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു.
1979-ൽ 'ചുവരില്ലാത ചിത്രങ്ങൾ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ഭാരതിരാജ സംവിധാനം ചെയ്ത 'പുതിയ വാർപ്പുകൾ' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ആ ചിത്രത്തിന് മികച്ച സംഭാഷണ രചയിതാവിനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും 25-ലധികം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1983-ൽ പുറത്തിറങ്ങിയ 'മുന്താനൈ മുടിച്ച്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫിലിംഫെയർ മികച്ച നടനുള്ള പുരസ്കാരം നേടി. 2014-ൽ സൈമ (SIIMA) ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
സിനിമയ്ക്ക് പുറമെ എഴുത്തിലും രാഷ്ട്രീയത്തിലും ഭാഗ്യരാജ് കൈവെച്ചിട്ടുണ്ട്. 1989 ഫെബ്രുവരിയിൽ 'എം.ജി.ആർ മക്കൾ മുന്നേറ്റ കഴകം' (MGR MMK) എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ഈ പാർട്ടി 1991-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിരുന്നു. പിന്നീട് എ.ഐ.എ.ഡി.എം.കെ (AIADMK) യിലും, തുടർന്ന് 2006-ൽ കരുണാനിധിയുടെ സാന്നിധ്യത്തിൽ ഡി.എം.കെ (DMK) യിലും ചേർന്ന അദ്ദേഹം ഒടുവിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി.
'ഭാഗ്യ' എന്ന ജനപ്രിയ തമിഴ് വാരികയുടെ എഡിറ്ററായ അദ്ദേഹം നിരവധി നോവലുകളും സിനിമാ സംബന്ധിയായ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സമീപകാലത്ത് 'കണിതൻ' (2016), 'തുപ്പറിവാളൻ' (2017), 'പൊന്മകൾ വന്താൽ' (2020), 'സൂപ്പർ സീനിയർ ഹീറോസ്' (2022) തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S