Enter your Email Address to subscribe to our newsletters

Newdelhi , 28 ജൂണ് (H.S.)
പ്രമുഖ ദേശീയ മാധ്യമമായ ദി ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിൻ്റെ പാസ്പോർട്ട് പുതുക്കൽ തടസ്സപ്പെടുകയും വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടുകയും ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത ആക്രമണവുമായി പ്രതിപക്ഷം. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) നടപടിയിലൂടെയാണ് രാജഗോപാലിൻ്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഇതിനെ തുടർന്നുണ്ടായ മോശം പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് കാരണമാണ് പാസ്പോർട്ട് പുതുക്കൽ തടസ്സപ്പെട്ടത്. പൗരാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും ജനാധിപത്യ രാജ്യത്തിന് അപമാനമാണെന്നും കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികൾ ആരോപിച്ചു.
സാധാരണക്കാരുടെ അവസ്ഥ എന്താകും? ചോദ്യവുമായി ആർ രാജഗോപാൽ
താൻ നേരിടുന്ന പൗരത്വം അനിശ്ചിതത്വത്തെക്കുറിച്ച് ആർ രാജഗോപാൽ തന്നെയാണ് വിശദമായ കുറിപ്പിലൂടെ രംഗത്തെത്തിയത്. തൻ്റെ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് അടക്കം ഹാജരാക്കിയിട്ടും വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമപ്രവർത്തകനായി ജീവിച്ച, പ്രമുഖ പത്രത്തിൻ്റെ എഡിറ്ററായിരുന്ന എനിക്ക് ഈ അവസ്ഥയാണെങ്കിൽ, പാർശ്വവത്കരിക്കപ്പെട്ട സാധാരണക്കാരുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളൂ, അദ്ദേഹം കുറിച്ചു. 2026 മാർച്ച് 19-ന് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയിട്ടും വോട്ടർപട്ടികയിൽ പേരില്ലെന്ന കാരണത്താൽ പൊലീസ് വെരിഫിക്കേഷൻ ക്ലിയർ ചെയ്തിട്ടില്ല.
ഇത് രാജ്യത്തിന് അപമാനമെന്ന് കോൺഗ്രസും തൃണമൂലും
രാജഗോപാലിൻ്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ കനത്ത രാഷ്ട്രീയ പ്രതികരണങ്ങളാണ് ഉയർന്നത്. രാജ്യം എത്തിനിൽക്കുന്ന വിവേചനമില്ലായ്മയുടെ തെളിവാണ് ഇതൊക്കെയെന്ന് കോൺഗ്രസ് രാജ്യസഭാ എംപി വിവേക് തൻഖ കുറ്റപ്പെടുത്തി. സ്ഥാപക നേതാക്കൾ കെട്ടിപ്പടുത്ത നിയമവാഴ്ചയുടെ നാടെന്ന പദവി കളഞ്ഞുകുളിക്കാനാണോ കേന്ദ്രത്തിൻ്റെ ഭാവമെന്ന് അദ്ദേഹം എക്സിൽ ചോദിച്ചു. സംഭവം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് പ്രതികരിച്ചു. കുറഞ്ഞ സ്രോതസ്സുകൾ മാത്രമുള്ള സാധാരണ പൗരന്മാർ അനുഭവിക്കുന്ന ദുരിതം ഇതിലും ഭീകരമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വോട്ടവകാശം നിഷേധിക്കുന്നത് രാഷ്ട്രീയ അജണ്ട; സിപിഎം
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ പാവപ്പെട്ടവരുടെയും ദുർബലവിഭാഗങ്ങളുടെയും വോട്ടവകാശം ഇല്ലാതാക്കാനും ബിജെപിയുടെ ഭിന്നിപ്പുണ്ടാക്കുന്ന ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുമാണ് ഉപയോഗിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആരോപിച്ചു. ഈ പ്രക്രിയ സാധാരണക്കാരെ ബാധിക്കുമെന്ന് സിപിഎം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും ഒരു പ്രമുഖ പത്രപ്രവർത്തകന് പോലും വോട്ടവകാശം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ ലക്ഷക്കണക്കിന് വോട്ടർമാരെയാണ് ഇത്തരത്തിൽ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇതിനെതിരെയുള്ള അപ്പീലുകൾ കേൾക്കാൻ സുപ്രീം കോടതി നിർദ്ദേശപ്രകാരം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ട്രൈബ്യൂണലുകൾ നിലവിൽ വന്നിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR