Enter your Email Address to subscribe to our newsletters

Ernakulam , 04 ജൂണ് (H.S.)
പാരിയത്ത് കാവ് ഉന്നതി കുടിയൊഴിപ്പിക്കലിൽ പൊലീസ് നടപടികള്ക്കുള്ള സാവകാശം ഈ മാസം 16 വരെ നീട്ടി. റൂറല് എസ്പിയുടെ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള് ബഞ്ചിൻ്റെ നടപടി. ഈ മാസം ഒൻപത് വരെ നല്കിയ സാവകാശമാണ് ഒരാഴ്ച കൂടി നീട്ടിയത്.
അതുവരെ പെരുമ്പാവൂര് മുന്സിഫ് കോടതി മറ്റ് ഉത്തരവിറക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ സാവകാശം വേണമെന്ന് റൂറൽ എസ്പി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാരിന് ഈ മാസം ഒൻപത് വരെ ഹൈക്കോടതി സാവകാശം അനുവദിച്ചത്. വിധി നടപ്പാക്കുകയല്ലാതെ സര്ക്കാരിന് മറ്റ് മാര്ഗമില്ലെന്നും ഹൈക്കോടതി അന്ന് ഓർമ്മിപ്പിച്ചിരുന്നു. പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലില് സാങ്കേതികത പറയുകയല്ല വേണ്ടത് മറിച്ച് കോടതി വിധിയെ സര്ക്കാര് അനുസരിക്കുകയാണ് വേണ്ടതെന്നായിരുന്നു അന്നും ഹൈക്കോടതിയുടെ നിലപാട്.
ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന് പാരിയത്ത് കാവ് താമസക്കാര് ഒന്നും ചെയ്തിട്ടില്ല. തര്ക്കഭൂമിയില് താമസിക്കുന്നവര്ക്ക് നിയമപരമായ അവകാശം ഉണ്ടാകണം. അവകാശം സ്ഥാപിച്ചെടുക്കാന് നിയമവഴി തേടിയിട്ടില്ലെന്നും ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ലെന്ന് ജസ്റ്റിസ് ടിആർ രവിയുടെ ബഞ്ച് വ്യക്തമാക്കിയിരുന്നു.
2023 സെപ്റ്റംബർ മുതൽ 14 തവണ കമ്മീഷൻ എത്തിയെങ്കിലും താമസക്കാർ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വർഷങ്ങളായി നടക്കുന്ന കേസിൽ കോളനിയിലെ താമസക്കാർക്ക് എതിരായിരുന്നു സുപ്രീംകോടതി വിധി.
അതേസമയം, പാരിയത്ത് കാവ് ഉന്നതിയിലെ താമസക്കാർ തങ്ങളുടെ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. നിലവിൽ താമസിക്കുന്ന സ്ഥലത്ത് നിന്നും മാറാൻ കഴിയില്ലെന്നും കൃത്യമായ റീസർവേ നടത്തണമെന്നുമാണ് സമരസമിതിയുടെ പ്രധാന ആവശ്യം. റീസർവേ നടത്താതെ മറ്റൊരു നടപടിയുമായും സഹകരിക്കില്ലെന്ന് സമരസമിതിയും അവിടെ താമസിക്കുന്ന ഏഴോളം കുടുംബങ്ങളും വ്യക്തമാക്കുന്നു. താമസക്കാരെ മറ്റൊരിടത്തേക്ക് മാറ്റാൻ സർക്കാർ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും അവർ അത് അംഗീകരിക്കാൻ തയ്യാറാകാത്തത് നിലവിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR