Enter your Email Address to subscribe to our newsletters

Idukki , 04 ജൂണ് (H.S.)
പീരുമേട് പാമ്പനാറിന് സമീപം നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം നിലംപൊത്തി. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ കാരണമെന്ന് പ്രാഥമിക നിഗമനം. രാത്രി ഒരുമണിവരെ ജോലികൾ ചെയ്യുന്നതിന് ആളുകൾ സ്ഥലത്തുണ്ടായിരുന്നു. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ആളുകൾക്കും അപകടങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ മൂന്നുമണിയോടുകൂടിയാണ് സ്ഥലത്ത് അപകടം ഉണ്ടായതായി പറയുന്നത്. പീരുമേട് പാമ്പനാറിന് സമീപം ദേശീയപാത 183 നോട് ചേർന്ന് കിടക്കുന്ന അഗ്നൽ എന്നയാളുടെ സ്ഥലത്താണ് നിർമ്മാണ ജോലികൾ നടന്നുവന്നിരുന്നത്. കെട്ടിടം മൂന്നുനില ഫില്ലറിൽ ഉയർത്തി അതിൻ്റെ മുകളിലാണ് വാർപ്പ് നടന്നത്. ഇതോടൊപ്പം തന്നെ റോഡിൽ നിന്നും ആറടി വിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ദേശീയപാതയുടെ നിബന്ധനയ്ക്ക് അനുസരിച്ചാണ് നിർമ്മാണം നടത്തിയത്.
ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
എന്നാൽ ആ ഗ്യാപ്പ് മണ്ണ് ഫിൽ ചെയ്യുന്നതിന് വേണ്ടി ഇന്നലെ രാത്രി ഒരു മണി വരെ തൊഴിലാളികൾ ഇവിടെ ജോലി ചെയ്തു വരികയും ചെയ്തിരുന്നു. അതിനുശേഷമാണ് ഈ അപകടം ഉണ്ടായത്. തൊട്ടടുത്ത് 17 ഓളം ആളുകൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് വീഴാതെ തലനാരിഴക്കാണ് കെട്ടിടം നിലംപൊത്തിയത്. അല്ലെങ്കിൽ വലിയ ജീവഹാനി തന്നെ ഉണ്ടാകുമായിരുന്നു എന്ന് പ്രദേശവാസി പറയുന്നു.
അധികൃതരുടെ അനാസ്ഥയെന്ന് പ്രദേശവാസികൾ
അതേസമയം, സംഭവത്തിന് ശേഷം അധികൃതർ വേണ്ട വിധത്തിൽ ആദ്യം പ്രതികരിച്ചില്ലെന്നാണ് പ്രദേശവാസികളുടെ വാദം. അപകടം നടന്നതിന് ശേഷം അധികൃതർ പ്രദേശം ശ്രദ്ധിക്കുകയോ ഇവിടേയ്ക്ക് വരികയോ ചെയ്തിട്ടില്ല. പിന്നീട് ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ച് പറഞ്ഞതിന് ശേഷമാണ് അവർ എത്തിയത്. ഇപ്പോഴും മണ്ണ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. മഴപെയ്തപ്പോൾ അഞ്ച്, ആറ് അടി നീളത്തിൽ വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. മഴ പെയ്യുമ്പോൾ വീണ്ടും മണ്ണിടിയുകയാണ്, എന്ന് പ്രദേശവാസി പറയുന്നു.
എന്തായാലും നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് മുൻപുതന്നെ നാട്ടുകാർ രംഗത്ത് എത്തിയെങ്കിലും കെട്ടിടത്തിൻ്റെ നിർമാണ ചുമതല ഏറ്റെടുത്ത് കോൺട്രാക്ടർ കെട്ടിട നിർമ്മാണവുമായി മുന്നോട്ട് പോവുകയായിരുന്നു എന്ന ആക്ഷേപവും ഇപ്പോൾ ഉയരുന്നുണ്ട്. ശക്തമായ മഴ കൂടി പെയ്തു വരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ കൂടുതലായി നടക്കാൻ സാധ്യതയുള്ള പ്രദേശത്ത് ഇത്തരം കെട്ടിട നിർമ്മാണം അനുവദിച്ചത് തന്നെ ഏറ്റവും അപകടകരമാണെന്നാണ് പ്രദേശവാസികൾ ഉൾപ്പെടെ പറയുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR