Enter your Email Address to subscribe to our newsletters

Thiruvananthapuram, 03 ജൂണ് (H.S.)
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് ഉയർത്തിയ വടകര 'കാഫിർ സ്ക്രീൻഷോട്ട്' വിവാദത്തിൽ നിർണായക നീക്കവുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. കേസിൽ വിശദമായ പുനരന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ (എസ്പി) നേരിട്ടുള്ള നേതൃത്വത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുക. കടുത്ത വർഗ്ഗീയ ധ്രുവീകരണത്തിന് കാരണമായ വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുകയാണ് പുതിയ അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം.
സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം പുറപ്പെടുവിച്ചു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരനെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായി നിയമിച്ചിട്ടുണ്ട്. വടകര സ്റ്റേഷനിലെ എസ്.എച്ച്.ഓ ഉൾപ്പെടെ ഏഴ് വിദഗ്ധ ഉദ്യോഗസ്ഥരാണ് ഈ പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
എന്താണ് കാഫിർ സ്ക്രീൻഷോട്ട് വിവാദം?
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് വടകര മണ്ഡലത്തിൽ ജയപരാജയങ്ങളെപ്പോലും സ്വാധീനിക്കുന്ന രീതിയിൽ ഒരു വാട്സാപ്പ് സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ശൈലജയെ 'കാഫിർ' (അമുസ്ലിം/അവിശ്വാസി) എന്ന് വിശേഷിപ്പിച്ചുകൊണ്ട്, യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു ഈ സ്ക്രീൻഷോട്ട്.
തുടക്കത്തിൽ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിൽ ആരോപണം ഉയർന്നുവെങ്കിലും, പോലീസിന് അദ്ദേഹത്തിനെതിരെ തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 'അമ്പാടിമുക്ക് സഖാക്കൾ', 'റെഡ് സ്റ്റാർ വോളന്റിയേഴ്സ്' തുടങ്ങിയ സി.പി.ഐ.എം അനുകൂല സൈബർ പേജുകളിലാണ് ഈ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഒരു ഡിവൈ.എഫ്.ഐ നേതാവിന്റെ ഫോണിൽ നിന്നാണ് ഇത് ആദ്യം പ്രചരിച്ചതെന്ന് മുൻപ് പോലീസ് കോടതിയെ അറിയിച്ചിരുന്നെങ്കിലും വ്യക്തമായ പ്രതികളെ കണ്ടെത്താനാകാതെ പഴയ അന്വേഷണം വഴിമുട്ടുകയായിരുന്നു.
ഭരണമാറ്റവും പുനരന്വേഷണവും
ഭരണമാറ്റത്തിന് പിന്നാലെയാണ് കേസിൽ വീണ്ടും കനത്ത രാഷ്ട്രീയ ചലനങ്ങൾ ഉണ്ടായത്. മുൻപ് നടന്ന അന്വേഷണം കൃത്യമായ പ്രതികളിലേക്ക് എത്തിയിരുന്നില്ലെന്നും, യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും യു.ഡി.എഫ് ആരോപിച്ചിരുന്നു.
നിയമപോരാട്ടം തുടരും: കാഫിർ സ്ക്രീൻഷോട്ട് കേസിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആഭ്യന്തര വകുപ്പിന്റെ ശക്തമായ നടപടി.
എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി കെ.കെ. രമ എം.എൽ.എയും വ്യക്തമാക്കി. വടകരയിൽ കേട്ടുകേൾവിയില്ലാത്ത വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച എല്ലാ ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പുതിയ സത്യസന്ധമായ അന്വേഷണത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കൾ പ്രതികരിച്ചു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് പോലീസ് ആസ്ഥാനത്ത് സമർപ്പിക്കാൻ എസ്.ഐ.ടിയോട് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K