സംസ്ഥാനത്തിന്റേത് പ്രകൃതിയെ തകര്ക്കാത്ത സുസ്ഥിര വികസന നയം : മുഖ്യമന്ത്രി വിഡി സതീശന്
Thiruvanathapuram, 05 ജൂണ്‍ (H.S.) സര്‍ക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും പ്രധാന ഘടകങ്ങളായിരിക്കുമെന്നും പ്രകൃതിയെ തകര്‍ക്കാത്ത സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ലോക
cm


Thiruvanathapuram, 05 ജൂണ്‍ (H.S.)

സര്‍ക്കാരിന്റെ എല്ലാ വികസന പദ്ധതികളിലും കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും പ്രധാന ഘടകങ്ങളായിരിക്കുമെന്നും പ്രകൃതിയെ തകര്‍ക്കാത്ത സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടി സെക്രട്ടേറിയറ്റ് അങ്കണത്തില്‍ കോട്ടുര്‍കോണം മാവ് നട്ടതിന് ശേഷം ദര്‍ബാര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളില്‍ കാര്‍ഷിക ആഭിമുഖ്യം വളര്‍ത്തുന്ന കതിര് പദ്ധതിയുടേയും ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം എന്ന സമഗ്ര പച്ചക്കറി കൃഷി യജ്ഞത്തിന്റേയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കുട്ടി കര്‍ഷകരേയും മുഖ്യമന്ത്രി ആദരിച്ചു.

പ്രകൃതിയെ തകര്‍ത്ത് മനുഷ്യന് നിലനില്‍പ്പില്ല. കാലാവസ്ഥാ വ്യതിയാനം ഭാവിയിലെ മാത്രം ഭീഷണിയല്ല, അതിന്റെ അപകടസൂചനകള്‍ ഇന്നുതന്നെ നമ്മുടെ ചുറ്റുപാടുകളില്‍ പ്രകടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മുന്നറിയിപ്പുകള്‍ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിത്. മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടതാണെന്ന 'വണ്‍ ഹെല്‍ത്ത്' ആശയം ഇന്ന് ലോകം ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ്. പ്രകൃതിയെ നശിപ്പിച്ച് മനുഷ്യസമൂഹത്തിന് മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവാണ് ഈ ആശയത്തിന്റെ കാതല്‍. 2018 ലെ പ്രളയവും തുടര്‍ന്ന് ഉണ്ടായ മഹാമാരികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സഹായിച്ചു.

പരിസ്ഥിതിയും കൃഷിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കര്‍ഷകരെ പരിസ്ഥിതിയുടെ ശത്രുക്കളായി കാണുന്ന സമീപനം തെറ്റാണ്. യഥാര്‍ഥത്തില്‍ കര്‍ഷകര്‍ പ്രകൃതിയുടെ മിത്രങ്ങളാണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷയും കാര്‍ഷിക സ്വയംപര്യാപ്തതയും കൈവരിക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വിഷലിപ്തമായ പച്ചക്കറികളെ ആശ്രയിക്കാതെ നമ്മുടെ സംസ്ഥാനത്തിനകത്തുതന്നെ ഭക്ഷ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട്. കുട്ടികളില്‍ ചെറുപ്പം മുതല്‍ കാര്‍ഷിക സംസ്‌കാരവും പരിസ്ഥിതി ബോധവും വളര്‍ത്തേണ്ടത് അനിവാര്യമാണ്. നമുക്ക് ഭക്ഷണം നല്‍കുന്ന കര്‍ഷകരെ മാതാപിതാക്കളെപ്പോലെ ആദരിക്കാന്‍ കുട്ടികള്‍ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണം ഒരു സര്‍ക്കാര്‍ പരിപാടി മാത്രമല്ല, അത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. കാലാവസ്ഥാ വ്യതിയാനം നല്‍കുന്ന മുന്നറിയിപ്പുകള്‍ തിരിച്ചറിഞ്ഞ് വരാനിരിക്കുന്ന വലിയ ദുരന്തങ്ങളെ തടയാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൃഷിവകുപ്പ് ഏറ്റെടുത്ത് നടപ്പാക്കുന്ന ഫലവൃക്ഷത്തൈ നടീല്‍ പദ്ധതി ഏറെ അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News