Enter your Email Address to subscribe to our newsletters

Thiruvananthapuram, 08 ജൂണ്‍ (H.S.)
തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രാ പദ്ധതി ഏതുരീതിയിൽ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രി സി.പി. ജോൺ ഇന്ന് മുഖ്യമന്ത്രിയെ കാണും.
പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന് സർക്കാർ നൽകേണ്ട തുക കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.
ഈ മാസം 15 മുതലാണ് സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആരംഭിക്കുന്നത്. ഏതെല്ലാം ബസുകളിലാണ് യാത്രാസൗജന്യം നൽകേണ്ടതെന്ന കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായം നിർണായകമാകും.
മുൻ മന്ത്രിസഭാ യോഗങ്ങളിൽ പദ്ധതിയുടെ വ്യാപ്തിയെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിരുന്നില്ല.
പദ്ധതി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താമെന്ന പ്രാഥമിക അഭിപ്രായം ഗതാഗത വകുപ്പിൽ ഉയർന്നിരുന്നു. ഈ രീതിയിലാണെങ്കിൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ പ്രതിമാസം 57 കോടി രൂപ സർക്കാർ അനുവദിച്ചാൽ മതിയാകും.
ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് വടക്കൻ ജില്ലകളിൽ കാര്യമായ പ്രയോജനം ചെയ്യില്ലെന്ന പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്.
ഓർഡിനറി സർവീസുകൾ കുറഞ്ഞ ഈ ജില്ലകളിലെ സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം പൂർണമായി ലഭിക്കണമെങ്കിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും യാത്രാസൗജന്യം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയിൽ ഗതാഗത മന്ത്രി ഈ വിഷയങ്ങൾ അവതരിപ്പിക്കും.
---------------
Hindusthan Samachar / Sreejith S