Enter your Email Address to subscribe to our newsletters

Thrissur , 01 ജൂലൈ (H.S.)
വെളിയന്നൂരിലെ സ്വകാര്യ ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ കുഞ്ഞിൻ്റെ ഡിഎൻഎ പരിശോധിക്കാൻ അന്വേഷണ സംഘം. ഡിഎൻഎ പരിശോധന കുട്ടിയുടെ പിതാവിനെ ഉടനെതന്നെ കണ്ടെത്താനാണെന്ന് പൊലീസ് ഉദോഗ്യസ്ഥർ വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചത് ഇന്നലെ രാത്രിയാണ്. സംഭവത്തിൻ്റെ മറ്റ് പരിശോധന നടപടികൾ അവസാനിച്ചതിനാൽ ഇരുവരുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച എടമുട്ടം സ്വദേശിനി ജ്യോതിയും (30) കുഞ്ഞുമാണ് ഇന്നലെ മരിച്ചത്. തൃശൂര് നഗരമധ്യത്തിലാണ് ഈ ലോഡ്ജ്. ഇവിടെ 108ാം നമ്പര് മുറിയിലാണ് ദാരുണ സംഭവം നടന്നത്.
ഓട്ടോ ഡ്രൈവറെ വിട്ടയച്ച് പൊലീസ്
കഴിഞ്ഞ 27ന് ഇച്ചയ്ക്ക് രണ്ടരയോടെയാണ് ഗർഭിണിയായ ജ്യോതി ലോഡ്ജിൽ മുറിയെടുത്തത്. യുവതിയുടെ സുഹൃത്തായ ഓട്ടോ ഡ്രൈവറാണ് ലോഡ്ജില് മുറിയെടുക്കാന് സഹായിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ തുടർ നടപടിക്കായി പൊലീസ് സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.
എന്നാൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം പൊലീസ് ഇയാളെ വിട്ടയച്ചു. ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്ന് ഉദോഗ്യസ്ഥർ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിൻ്റെയും ഡിഎൻഎയുടെയും പരിശോധന ഫലങ്ങൾ ലഭിച്ചതിനുശേഷം കേസിൻ്റെ തുടർ നടപടികൾ ആരംഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മരണത്തില് ദുരൂഹത: സംഭവ ദിവസം സുഹൃത്തായ ഓട്ടോ ഡ്രൈവര് ലോഡ്ജിലെത്തി യുവതിയെ അന്വേഷിച്ചു. രണ്ട് ദിവസമായി ഫോണിലേക്ക് വിളിക്കുന്നുണ്ട്. എന്നാല് കോള് എടുക്കുന്നില്ലെന്ന് സുഹൃത്ത് പറഞ്ഞു. ഇതോടെയാണ് ലോഡ്ജിലെ ജീവനക്കാര് മുറിയിലെത്തി വിളിച്ച് നോക്കിയത്. എന്നാല് വാതില് തുറക്കാത്തതില് സംശയം തോന്നിയ ജീവനക്കാര് ഉടന് പൊലീസില് വിവരം അറിയിക്കുയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാതില് ചവിട്ട് തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില് കണ്ടെത്തിയത്.
രക്തത്തിൽ കുളിച്ച നിലയിലാണ് യുവതിയുടെയും കുഞ്ഞിന്റെ മൃതദേഹങ്ങള് കണ്ടത്. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് അടക്കമുള്ള പരിശോധന ഫലങ്ങൾ വന്നയുടന് തന്നെ നടപടികൾ ആരംഭിക്കുമെന്നും സത്യം പുറത്ത് കൊണ്ടുവരുമെന്നും അന്വേഷണ സംഘം പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR