Enter your Email Address to subscribe to our newsletters

Kannur , 11 ജൂലൈ (H.S.)
പയ്യന്നൂരില് ചികിത്സക്കിടെ ഒന്നര വയസുകാരന് മരിച്ച സംഭവത്തില് ഡോക്ടര്ക്കെതിരെ കേസ്. ഡോ. അഞ്ജലി പൊതുവാളിനെതിരെയാണ് കേസ്. സംഭവത്തില് കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഡോക്ടര്ക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരമാണ് ഡോക്ടര്ക്കെതിരെ കേസെടുത്തിട്ടുള്ളത്.
പോസ്റ്റ്മോര്ട്ടം ഇന്ന്: മരിച്ച ദേവാന്ഷ് ശൗര്യയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്ട്ടം നടത്തും. നിലവില് മൃതദേഹം കുഞ്ഞ് ചികിത്സയില് കഴിഞ്ഞ കണ്ണൂരിലെ ബേബി മെമ്മോറിയല് ആശുപത്രിയിലാണ്. പയ്യന്നൂര് ഡിവൈഎസ്പി ആശുപത്രിയിലെത്തിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകുക.
അനസ്തേഷ്യ നല്കണമെന്ന് ഡോക്ടര്: ജൂലൈ 5ന് രാവിലെയാണ് നടുവിലെകുനി സ്വദേശിയായ സൂരജ് -വിജിഷ ദമ്പതികളുടെ മകന് കളിക്കുന്നതിനിടെ പരിക്കേറ്റത്. ചുണ്ടിന് മുറിവ് പറ്റിയ കുഞ്ഞിനെ കുടുംബം പയ്യന്നൂരിലെ ബേബി മെമ്മോറിയല് ഹോസ്പിറ്റലില് പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ചുണ്ടില് സ്റ്റിച്ചിടണമെന്നും അതിന് അനസ്തേഷ്യ നല്കണമെന്നും ഡോക്ടര് അഞ്ജലി പൊതുവാള് ആവശ്യപ്പെട്ടു.
അനസ്തേഷ്യ നല്കിയതിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി. ഇതോടെ കുട്ടിയെ മികച്ച ചികിത്സ നല്കാനായി കണ്ണൂരിലെ ബേബി മെമ്മോറിയല് ആശുപത്രിയിലെത്തിച്ചു. പിന്നാലെ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല് ചികിത്സയില് തുടരവേ കുഞ്ഞിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ചികിത്സാപ്പിഴവെന്ന് കുടുംബം: കുഞ്ഞ് മരിച്ചതിന് പിന്നാലെയാണ് കുടുംബം ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടര്ക്കെതിരെ പരാതി നല്കിയത്. എന്നാല് ചികിത്സാ പിഴവെന്ന കുടുംബത്തിന്റെ ആരോപണം ആദ്യ ഘട്ടത്തിൽ ആശുപത്രി അധികൃതര് നിഷേധിച്ചിരുന്നു. അതേസമയം അനസ്തേഷ്യ ഏത് ഡോസില് നല്കിയാലും റിസ്കുണ്ടെന്നും സാധ്യമായ എല്ലാ ചികിത്സയും നല്കിയിട്ടുണ്ടെന്നും ബേബി മെമ്മോറിയല് ആശുപത്രി അധികൃതര് പറഞ്ഞു.
ആശുപത്രിയില് പ്രതിഷേധം: സംഭവത്തിന് പിന്നാലെ ആശുപത്രിക്കെതിരെ രൂക്ഷ വിമര്ശമാണ് ഉയരുന്നത്. മാത്രമല്ല ആശുപത്രിയിലേക്ക് യുവജന സംഘടനകളുടെ പ്രതിഷേധ പ്രകടനവുമുണ്ട്. അതേസമയം പോസ്റ്റ്മോര്ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR