Enter your Email Address to subscribe to our newsletters

Kochi , 11 ജൂലൈ (H.S.)
ആഗസ്റ്റ് 15 മുതൽ പൊലീസിന്റെ മുഖം മാറുമെന്ന് ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല. ആഗസ്റ്റ് 15 മുതൽ നവീകരിച്ച പൊലീസ് സേനയാകും കേരളത്തിലുണ്ടാവുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു . കേരള പൊലീസിനെ കൂടുതൽ ജനസൗഹൃദമാക്കും.
ഓഗസ്റ്റ് 15നകം കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയാക്കും. എല്ലാ സ്റ്റേഷനുകൾക്കും ഒരേ പെയിന്റ് അടിക്കും. ഓഗസ്റ്റ് 15 മുതൽ 64 സ്റ്റേഷനുകളിൽ ഒഴികെ എസ്ഐക്കാകും സ്റ്റേഷൻ ചുമതല.കൂടുതൽ കേസുകളുള്ള 64 സ്റ്റേഷനുകളിൽ സി ഐ മാർക്ക് തന്നെയായിരിക്കും സ്റ്റേഷൻ ചുമതലയെന്നും ചെന്നിത്തല പറഞ്ഞു.
പൊലീസിനെ കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ പുതിയ സംവിധാനം വരുമെന്നും ചെന്നിത്തല പറഞ്ഞു. പരാതികൾ പരിഹരിച്ചതിന്റെ ഓഡിറ്റ് നടത്തുമെന്നും എറണാകുളം പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത കൊണ്ട് ചെന്നിത്തല പറഞ്ഞു.
6632 പേരെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. 6182 കേസുകൾ രജിസ്റ്റർ ചെയ്തു. 35 കോടിയുടെ ലഹരി പിടികൂടി. എട്ടാം തീയതി വരെയുള്ള കണക്കുകളാണിത്.
ഓപ്പറേഷൻ തൂഫാൻ വൻ വിജയമാണ്. ഡി ജെ പാർട്ടികൾക്ക് എതിരല്ല. എന്നാൽ, അവിടെ ലഹരി ഉപയോഗം ഉണ്ടായാൽ പൊലീസ് എത്തും. റെസ്പോൺസിബിൾ നൈറ്റ് ലൈഫാണ് കേരളത്തിന് വേണ്ടത്. സ്റ്റാർ ഹോട്ടലിലും ക്യാരവാനിലും ലഹരി അനുവദിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകർ തൂഫാൻ പോരാളികളാകുന്ന പദ്ധതിയും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
എറണാകുളം പ്രസ്ക്ലബ് അംഗംങ്ങളെ തൂഫാൻ പോരാളികളായി ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. കൊച്ചി സിറ്റി പൊലീസുമായി സഹകരിച്ചാണ് എറണാകുളം പ്രസ്ക്ലബ് തൂഫാൻ പോരാട്ടത്തിന്റെ ഭാഗമായത്. എറണാകുളം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പ്രസ്ക്ലബ് ഭാരവാഹികളെ ആഭ്യന്തര മന്ത്രി തൂഫാൻ ബാഡ്ജ് ധരിപ്പിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ മുഖ്യാതിഥിയായിരുന്നു. പ്രസ്ക്ലബ് സെക്രട്ടറി എം ഷജിൽ കുമാർ സ്വാഗതം പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ വലിയ വിജയമായതിന്റെ ഭാഗമായി സമൂഹത്തിലെ നാനാതുറകളിൽ പെട്ടവരെ ഓപ്പറേഷൻ തൂഫാൻ പോരാളികൾ ആക്കുമെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു..
---------------
Hindusthan Samachar / CHANDHU CHANDRASEKHAR