Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ജൂലൈ (H.S.)
ആരോഗ്യവകുപ്പിലെ തെറ്റായ സിസ്റ്റത്തെ ശരിയാക്കാനുള്ള പരിശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങില്ലെന്ന് ആരോഗ്യം -ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. മന്ത്രി ഒരുപാട് പറഞ്ഞ് മടുത്ത് മതിയാക്കി പോകുമെന്ന് ആരും ചിന്തിക്കേണ്ട. നല്ലകാര്യങ്ങളിൽ പിടിവാശിയുള്ള വ്യക്തിയാണ് താനെന്നും മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തനങ്ങൾ അടങ്ങുന്ന പ്രോഗ്രസ് റിപ്പോർട്ടായ ‘ആരോഗ്യവകുപ്പിലെ അൻപത് വിസ്മയ ദിനങ്ങളുടെ’ പ്രകാശനം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യവകുപ്പിൽ ചിട്ടയായി നടത്തിയ പ്രവർത്തനങ്ങളാണ് 50ദിവസത്തെ പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്. പത്തിരട്ടിയിലധികം കാര്യങ്ങൾ ഇനി ചെയ്ത് തീർക്കാനുണ്ട്. സർക്കാർ ഫണ്ടിനു പുറമെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചും സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കും. ആരോഗ്യവകുപ്പിന്റെ 10വർഷത്തെ പർച്ചേസുകളിൽ അന്വേഷണം നടത്തുന്നതിൽ രാഷ്ട്രീയം കാണരുത്. ജനങ്ങളുടെ പണം പാഴായാൽ അതിന് ഉത്തരവാദികളെ കണ്ടെത്തണം.
ആരോഗ്യവകുപ്പിൽ ഒഴിവുകൾ കൃത്യമായി പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യും. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താത്കാലിക നിയമനങ്ങൾ പ്രോത്സാഹിപ്പിക്കില്ല. കഷ്ടപ്പെട്ട് പഠിക്കുന്ന ഉദ്യോഗാർത്ഥികളുടെ ശാപം വാങ്ങാൻ ആഗ്രഹിക്കുന്നില്ല.
പ്രാദേശിക താൽപര്യങ്ങളുടെ പേരിൽ എയിംസ് നഷ്ടപ്പെടരുത്. അതിന് വേണ്ടിയാണ് ഒന്നിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തിന് സമർപ്പിച്ചത്.
ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വിഭാഗത്തിൽ നിന്നും വനിതാ വിഭാഗം ഓരോ പ്രതിനിധികളെ സർക്കാർ നാമനിർദ്ദേശം ചെയ്യും. രോഗികളോടും കൂട്ടിരിപ്പുകാരോടും സൗമ്യമായി പെരുമാറാൻ സെക്യൂരിറ്റി ജീവനക്കാർ മുതൽ ഡോക്ടർമാർവരെ ശീലിക്കണം. ഇതിനായി കൗൺസിലിംഗും പരിശീലനവും നൽകുന്നതിനുള്ള നടപടി സ്വീകരിക്കും.
സ്പെഷ്യലൈസ്ഡ് ഡോക്ടർമാരെ സ്പെഷ്യലൈസ്ഡ് സൗകര്യങ്ങളുള്ള ആശുപത്രികളിൽ മാത്രമേ നിയമിക്കൂ. അവരുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്താനാണ് ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്.
വയനാട് മെഡിക്കൽ കോളേജിലെ സൗകര്യ വികസനത്തിന് മാനന്തവാടിയിലെ കെ.എസ്.ഇ.ബി വക സ്ഥലം പ്രയോജനപ്പെടുത്തും. കൽപ്പറ്റ മടക്കി മലയിൽ എംപി വീരേന്ദ്രകുമാറിന്റെ കുടുംബം വിട്ടുനൽകിയ സ്ഥലത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കും. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നിലവിലെ അടിസ്ഥാന സൗകര്യ വികസന ഉൾപ്പെടെയുള്ള പരിഹരിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
കഠിനാദ്ധ്വാനത്തിലൂടെ വകുപ്പിൽ വിസ്മയങ്ങൾ സൃഷ്ടിക്കാനാകും. അതിന് ഉദ്യോഗസ്ഥരുടെ പൂർണപിന്തുണവേണം. ആരോഗ്യവകുപ്പിലെ എല്ലാ നേട്ടങ്ങളുടെയും ക്രെഡിറ്റ് ഉദ്യോഗസ്ഥർക്കുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മള മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു.എസ്.നായർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, ഡി.എം.ഒ ഡോ.ബിന്ദു മോഹൻ, ഡി.പി.എം ഡോ.അർണോൾഡ് ദീപക്. എന്നിവർ സംസാരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR