Enter your Email Address to subscribe to our newsletters

Thrissur , 12 ജൂലൈ (H.S.)
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരള ഹൈക്കോടതി നടത്തുന്ന അമിത ഇടപെടലുകൾക്കെതിരെ കടുത്ത അതൃപ്തിയുമായി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. എല്ലാ കാര്യങ്ങളിലും കോടതി നേരിട്ട് തീരുമാനമെടുക്കുന്ന നിലവിലെ സാഹചര്യം ഭരണനിർവഹണത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി ആരോപിച്ചു.
ശബരിമലയിൽ ഏത് പൂവ് ഉപയോഗിക്കണം എന്ന് പറയുന്നതുപോലും ഇപ്പോൾ ഹൈക്കോടതിയാണ്. ഇത്തരത്തിൽ എല്ലാ കാര്യങ്ങളിലും ജുഡീഷ്യറി ഇടപെട്ടാൽ പിന്നെ ഭക്തജനങ്ങൾക്കും ദേവസ്വം ബോർഡിനും അവിടെ എന്താണ് റോളുള്ളതെന്ന് എല്ലാവരും ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ശബരിമലയുടെ ഭരണപരമോ ആചാരപരമോ ആയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനോ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ സാധിക്കാത്ത വിധം കോടതി നിയന്ത്രണങ്ങൾ വരിഞ്ഞുമുറുക്കിയിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിവാദപരമായ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. ഈ പോക്കാണ് പോകുന്നതെങ്കിൽ ശബരിമല സ്വർണ്ണക്കൊള്ള കേസിൻ്റെ അന്വേഷണം തലമുറകൾ കഴിഞ്ഞാലും തീരില്ല എന്ന് കെ മുരളീധരൻ തുറന്നടിച്ചു.
കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് നിലവിൽ എസ് ഐ ടി അന്വേഷണം നടക്കുന്നത്. അതുകൊണ്ടുതന്നെ കേസിൻ്റെ പുരോഗതിയെക്കുറിച്ചോ എസ് ഐ ടി റിപ്പോർട്ടുകളെക്കുറിച്ചോ സർക്കാരിന് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല. ഈ കേസിൽ സംസ്ഥാന ഗവൺമെൻ്റിനോ ദേവസ്വം വകുപ്പിനോ യാതൊരുവിധ അവകാശങ്ങളോ ഇടപെടാനുള്ള അധികാരങ്ങളോ ഇല്ലെന്നും, കോടതിയുടെ കടുത്ത നിയന്ത്രണങ്ങൾ കാരണം തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതിയുടെ അനുമതിയില്ലാതെ എസ് ഐ ടിയെ മാറ്റാൻ പോലും സർക്കാരിന് കഴിയില്ലെന്നും നിയമോപദേശം തേടിയ ശേഷമേ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ നിയമ വൃത്തങ്ങളിൽ ചർച്ച
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും പുതിയ നിയന്ത്രണങ്ങളും സജീവ ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് കോടതിക്കെതിരെ ദേവസ്വം മന്ത്രി തന്നെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടുകൾ പുറത്തുവരാത്തതിലുള്ള അതൃപ്തിയും മന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള അധികാരപരിധിയെക്കുറിച്ചുള്ള ഈ പരസ്യ പ്രതികരണം ഇതിനോടകം തന്നെ കേരളത്തിലെ രാഷ്ട്രീയ നിയമ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR