ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇറാന് നേരെ വീണ്ടും യുഎസ് വ്യോമാക്രമണം; കടുത്ത തിരിച്ചടി നൽകുമെന്ന് ടെഹ്റാൻ
Washington , 13 ജൂലൈ (H.S.) വാഷിംഗ്ടൺ/ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ (Strait of Hormuz) ചൊല്ലിയുള്ള തർക്കം വൻ യുദ്ധപ്രതിസന്ധിയിലേക്ക് വഴിമാറുന്നു. പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ, ഇറാന് നേരെ അമേരിക്ക വീണ്ടും ശക്തമായ വ്
ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി: ഇറാന് നേരെ വീണ്ടും യുഎസ് വ്യോമാക്രമണം; കടുത്ത തിരിച്ചടി നൽകുമെന്ന് ടെഹ്റാൻ


Washington , 13 ജൂലൈ (H.S.)

വാഷിംഗ്ടൺ/ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെ (Strait of Hormuz) ചൊല്ലിയുള്ള തർക്കം വൻ യുദ്ധപ്രതിസന്ധിയിലേക്ക് വഴിമാറുന്നു. പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ, ഇറാന് നേരെ അമേരിക്ക വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി. അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്കും സാധാരണക്കാരായ നാവികർക്കും നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ഓപ്പറേഷനെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ ഒരു അന്താരാഷ്ട്ര കണ്ടെയ്നർ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും ഒരു നാവികനെ കാണാതാവുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് അമേരിക്കയുടെ ഈ ശക്തമായ സൈനിക തിരിച്ചടി.

ആക്രമണത്തിന് പിന്നിൽ യുഎസ് പ്രസിഡന്റിന്റെ നേരിട്ടുള്ള ഉത്തരവ്

മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇറാൻ സൈന്യത്തെ തങ്ങളുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാക്കാൻ കമാൻഡർ ഇൻ ചീഫ് (പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്) നേരിട്ട് നൽകിയ നിർദ്ദേശപ്രകാരമാണ് ഈ പുതിയ വ്യോമാക്രമണം ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്സ് (X) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെയാണ് അമേരിക്കൻ യുദ്ധവിമാനങ്ങളും മിസൈലുകളും ഇറാന്റെ തന്ത്രപ്രധാന സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് കുതിച്ചുയർന്നത്.

അതേസമയം, ദക്ഷിണ ഇറാനിയൻ നഗരങ്ങളായ ജാസ്ക് (Jask), ബന്ദർ അബ്ബാസ് (Bandar Abbas), സിറിക് (Sirik) എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ ആക്രമണങ്ങളിൽ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ജനവാസ മേഖലകളിൽ ആളപായമില്ലെന്നുമാണ് ഇറാന്റെ പ്രാഥമിക റിപ്പോർട്ട്. യുഎസ് ആക്രമണത്തിന് മറുപടിയായി ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, ജോർദാൻ, ഒമാൻ തുടങ്ങിയ അയൽ രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി നൽകിയതായും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ട്രംപ്

പ്രദേശത്തെ കപ്പൽപ്പാത തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന ഇറാന്റെ അവകാശവാദങ്ങളെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിപ്പറഞ്ഞു. അമേരിക്ക നടത്തിയ ശക്തമായ സൈനിക നീക്കങ്ങൾക്ക് ശേഷവും ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ ഗതാഗതം തടസ്സമില്ലാതെ തുടരുകയാണെന്ന് അദ്ദേഹം ഞായറാഴ്ച വ്യക്തമാക്കി. ഒമാനുമായി ചേർന്ന് കപ്പൽ ഗതാഗതം സംയുക്തമായി നിയന്ത്രിക്കാൻ ഇറാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും, ലോകത്തിന്റെ പ്രധാന എണ്ണപ്പാതയായ ഇവിടെ ഏകപക്ഷീയമായ നിയന്ത്രണം കൊണ്ടുവരാൻ ഇറാനെ അനുവദിക്കില്ലെന്ന കടുത്ത സൂചനയാണ് ട്രംപിന്റെ പ്രസ്താവന നൽകുന്നത്.

അമേരിക്കൻ നടപടിയെ ശക്തമായി അപലപിച്ച് ഇറാൻ; അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പ്

അമേരിക്ക നടത്തിയത് ഐക്യരാഷ്ട്രസഭയുടെ (UN) ചാർട്ടറിന്റെ നഗ്നമായ ലംഘനമാണെന്ന് ഇറാന്റെ വിദേശകാര മന്ത്രാലയം കുറ്റപ്പെടുത്തി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനും നിലവിലുള്ള വെടിനിർത്തൽ കരാറുകൾ അട്ടിമറിക്കാനുമാണ് വാഷിംഗ്ടൺ ശ്രമിക്കുന്നത്. അമേരിക്കയുടെ ഈ അധിനിവേശ നടപടിക്കെതിരെ യുഎൻ സെക്യൂരിറ്റി കൗൺസിൽ കർശന നടപടി സ്വീകരിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

ഇതോടൊപ്പം തങ്ങളുടെ അയൽരാജ്യങ്ങൾക്ക് ഇറാൻ കടുത്ത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ ഏതെങ്കിലും രാജ്യം തങ്ങളുടെ ഭൂമിയോ സൈനിക താവളങ്ങളോ വ്യോമപാതയോ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിച്ചാൽ, ആ രാജ്യങ്ങളെയും ഇറാന്റെ സൈന്യം തങ്ങളുടെ പ്രതിരോധ ആക്രമണങ്ങളുടെ ഔദ്യോഗിക ലക്ഷ്യസ്ഥാനമായി (Legitimate Target) കണക്കാക്കും, എന്ന് വിദേശകാര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മസ്കറ്റിൽ വെച്ച് നടന്ന നയതന്ത്ര ചർച്ചകളെക്കുറിച്ച് യുഎസ് പ്രസിഡന്റ് നടത്തിയ പരാമർശങ്ങൾ പൂർണ്ണമായും അസത്യമാണെന്നും ഇറാൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ ഹോർമോസ്ഗാൻ പ്രവിശ്യയിലും ഖേഷ്ം ദ്വീപിലും യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഇറാനിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടായതോടെ പശ്ചിമേഷ്യ വീണ്ടും ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ നിഴലിലായിരിക്കുകയാണ്. അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ കാൽഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഈ സംഘർഷം ആഗോള സമ്പദ്വ്യവസ്ഥയെയും എണ്ണവിലയെയും വരും ദിവസങ്ങളിൽ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

---------------

Hindusthan Samachar / Roshith K


Latest News