പത്താം ക്ലാസ് അനുമോദന ചടങ്ങിലെ വിവാദം: മണ്ണാർക്കാട്ടും സംഭവിച്ചത് പതിവ് രീതി തന്നെയെന്ന് വിശദീകരിച്ച് കെ.ടി. ജലീൽ
Palakkad , 13 ജൂലൈ (H.S.) പാലക്കാട്: പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളെ അപമാനിച്ചു എന്ന രീതിയിൽ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ എം.എൽ.എ. പൊതുപര
പത്താം ക്ലാസ് അനുമോദന ചടങ്ങിലെ വിവാദം: മണ്ണാർക്കാട്ടും സംഭവിച്ചത് പതിവ് രീതി തന്നെയെന്ന് വിശദീകരിച്ച് കെ.ടി. ജലീൽ


Palakkad , 13 ജൂലൈ (H.S.)

പാലക്കാട്: പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളെ അപമാനിച്ചു എന്ന രീതിയിൽ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ എം.എൽ.എ. പൊതുപരിപാടികളിലും അനുമോദന ചടങ്ങുകളിലും പങ്കെടുക്കുമ്പോൾ താൻ സ്വീകരിക്കുന്ന പതിവ് ശൈലി തന്നെയാണ് മണ്ണാർക്കാട്ടും ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിവാദങ്ങളോട് പ്രതികരിച്ചത്.

വേദികളിൽ എത്തിയാൽ സദസ്സിലിരിക്കുന്നവരുമായി യാതൊരു സമ്പർക്കവുമില്ലാതെ ഏകപക്ഷീയമായി പ്രസംഗിച്ച് പോകുന്ന രീതിയല്ല തന്റേതെന്ന് കെ.ടി. ജലീൽ വ്യക്തമാക്കി. ഇത്തരം ചടങ്ങുകളിൽ എത്തുമ്പോൾ അവിടെ സന്നിഹിതരായിരിക്കുന്ന വിദ്യാർത്ഥികളോടും അവരുടെ രക്ഷിതാക്കളോടും പല കാര്യങ്ങളും ചോദിച്ചും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞും സംവദിച്ചാണ് താൻ സംസാരിക്കാറുള്ളത്. മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലും വിദ്യാർത്ഥികളുമായി ഇത്തരത്തിലുള്ള ഒരു തുറന്ന ആശയവിനിമയമാണ് നടത്തിയതെന്നും അതിനെയാണ് ഇപ്പോൾ വിവാദമാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

മണ്ണാർക്കാട് മണ്ഡലത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കാൻ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മുൻ മന്ത്രി കുട്ടികളോട് ചോദിച്ച ചില ചോദ്യങ്ങളും അതിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളും കുട്ടികളെയും രക്ഷിതാക്കളെയും അപമാനിക്കുന്നതിന് തുല്യമായിരുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിലും പ്രാദേശികമായും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഉന്നത വിജയം കൈവരിച്ച കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിലാണ് മുൻ വിദ്യാഭ്യാസമന്ത്രി സംസാരിച്ചതെന്നായിരുന്നു പ്രധാന ആരോപണം.

എന്നാൽ, തന്റെ പ്രസംഗവും കുട്ടികളുമായുള്ള സംവാദവും പൂർണ്ണമായി മനസ്സിലാക്കാതെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്താണ് തനിക്കെതിരെ ഇപ്പോൾ സൈബർ ഇടങ്ങളിലും മറ്റും തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതെന്നാണ് കെ.ടി. ജലീലിന്റെ വാദം. കുട്ടികളുമായി സൗഹൃദപരമായ അന്തരീക്ഷത്തിൽ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ മറിച്ച് മറ്റ് ഉദ്ദേശ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ഈ വിവാദങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.

സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണ രൂപം

നുള്ളും പൊള്ളും പിന്നെ മയയും കുയിയും!

മണ്ണാർക്കാട്ട് ഇന്നലെ നടന്ന SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജേതാക്കളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്. പരിപാടിയിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. കുട്ടികളുമായും രക്ഷിതാക്കളുമായും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനങ്ങൾ പറഞ്ഞും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണർത്തിയുമാണ് ഞാൻ ഉൽഘാടനം ചെയ്തത്. പ്രസംഗം കഴിഞ്ഞ് മുഴുവൻ പേർക്കും മെമെൻ്റൊ നൽകിയ ശേഷമാണ് വേദി വിട്ടത്.

അതുമായി ബന്ധപ്പെട്ട് മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ (MSF) എനിക്കെതിരെ ആക്ഷേപമുന്നയിച്ച് രംഗത്തു വന്നത് ഒരു വിവാദത്തിന് തിരി കൊളുത്തിയതായി അറിയാനായി. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചയാളാണ് ഈയുള്ളവൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ധ്യാപന ജീവിതത്തോട് വിട പറഞ്ഞത്. എൻ്റെ വിദ്യാർത്ഥികളെ കഴിവിൻ്റെ പരമാവധി അവർക്കു മനസ്സിലാകും വിധം ഞാൻ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വർത്തിച്ചത്. സത്യത്തിൽ അവർക്ക് ഞാനൊരു സുഹൃത്തായിരുന്നു. എനിക്കവർ അനുജ സ്നേഹിതൻമാരും. കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല. ഞാൻ പഠിപ്പിച്ച ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമൻ്റായി അവർക്കത് ഈ പോസ്റ്റിന് ചുവട്ടിൽ എഴുതാം. എൻ്റെ വിദ്യാർത്ഥികളിൽ ധാരാളം MSF-കാരും ഉണ്ടായിരുന്നു. അവരിൽ പലരും രാഷ്ട്രീയത്തിൽ ഉൾപ്പടെ പലമേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. തുറന്ന മനസ്സോടെ അവർക്കും ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ കമൻ്റിടാം.

ഇനി മണ്ണാർക്കാട്ടേക്കു വരാം. സാധാരണ അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല എൻ്റേത്. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചത്. കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനെക്കാൾ എന്നിലെ അദ്ധ്യാപകനാണ് ഉയർന്നു നിൽക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂർണ്ണമായും കണ്ടാൽ അത് ബോദ്ധ്യമാകും.

ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറർ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെൻ്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാൽ അതു ബോദ്ധ്യമാകും. ഏതെങ്കിലും രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ എൻ്റെ പ്രസംഗം പ്രയാസം ഉണ്ടാക്കാനിടയില്ലെന്നാണ് എൻ്റെ വിശ്വാസം. അങ്ങിനെ ഉണ്ടായതായി ആരെങ്കിലും പറഞ്ഞാൽ തീർച്ചയായും അതു പരിഗണിക്കും.

കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കലാണ് മുതിർന്നവരുടെ ചുമതല. പ്രത്യേകിച്ച് അദ്ധ്യാപകരുടെ. അല്ലെങ്കിൽ അവർ എത്ര വളർന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. ഇതൊന്നും മനസ്സിലാകാത്തവരല്ല MSF-കാർ. പാലക്കാട് ജില്ലയിൽ നടന്ന ഒരു കാര്യത്തിൽ MSF മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിൻ്റെ ഔചിത്യം മനസ്സിലാകുന്നില്ല. MSF മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്കാരം

---------------

Hindusthan Samachar / Roshith K


Latest News