Enter your Email Address to subscribe to our newsletters

Kozhikode, 14 ജൂലൈ (H.S.)
കോഴിക്കോട്: കനത്ത മഴയിൽ ചരിത്രപ്രസിദ്ധമായ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ സമയഗോപുരം (ക്ലോക്ക് ടവർ) തകർന്നുവീണ പശ്ചാത്തലത്തിൽ, സ്റ്റേഷൻ പരിസരത്തെ മറ്റ് പഴയ കെട്ടിടങ്ങളും ഗോപുരങ്ങളും പൊളിച്ചുനീക്കാനുള്ള നടപടികൾ റെയിൽവേ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് അപകടാവസ്ഥയിലായ മറ്റ് കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനിച്ചത്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന്റെ ഭാഗമായി ആകെ നാല് ഗോപുരങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടാം പ്ലാറ്റ്ഫോമിന് സമീപമുണ്ടായിരുന്ന തെക്കേ ഗോപുരമാണ് കഴിഞ്ഞദിവസം തകർന്നുവീണത്. ഇതിന് പിന്നാലെ രണ്ടാം പ്ലാറ്റ്ഫോമിൽ അവശേഷിക്കുന്ന മൂന്ന് ഗോപുരങ്ങളും പൊളിച്ചുനീക്കാനാണ് റെയിൽവേ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
പൊളിക്കൽ നടപടികൾ ആരംഭിച്ചു
കഴിഞ്ഞദിവസം ഇടിഞ്ഞുവീണ തെക്കേ ഗോപുരത്തിന്റെ അത്രതന്നെ പഴക്കവും ബലക്ഷയവുമുള്ളതാണ് രണ്ടാം പ്ലാറ്റ്ഫോമിൽ നിലകൊള്ളുന്ന മറ്റ് മൂന്ന് ഗോപുരങ്ങളും. ഇവയിൽ വടക്കേയറ്റത്തുള്ള ചെറിയ ഗോപുരമാണ് ഇന്നലെ ആദ്യം പൊളിക്കാൻ തുടങ്ങിയത്. ഇതിന് തൊട്ടുപിന്നാലെ വലിയ ഗോപുരവും പൊളിച്ചുതുടങ്ങിയിട്ടുണ്ട്.
ക്ലോക്ക് ടവർ വീണ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഒരു ഗോപുരത്തിന്റെ മേൽക്കൂരയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഈ ഭാഗത്തെ മേൽക്കൂരകൾ ഇപ്പോൾ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനി ഉപകരാർ നൽകിയാണ് കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവൃത്തികൾ നടത്തുന്നത്.
യന്ത്രങ്ങൾക്ക് വിലക്ക്; പൊളിക്കുന്നത് സ്കാഫോൾഡിങ് സ്ഥാപിച്ച്
റെയിൽവേ സ്റ്റേഷന്റെയും പ്ലാറ്റ്ഫോമിന്റെയും പ്രത്യേക സാഹചര്യവും യാത്രക്കാരുടെ സുരക്ഷയും പരിഗണിച്ചു കടുത്ത നിയന്ത്രണങ്ങളോടെയാണ് നിർമാണാവശിഷ്ടങ്ങൾ നീക്കുന്നത്. രണ്ടാം പ്ലാറ്റ്ഫോമിലേക്ക് വലിയ ക്രെയിനുകളോ മണ്ണുമാന്തി യന്ത്രങ്ങളോ (ജെ.സി.ബി) കൊണ്ടുവന്ന് കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ സാധിക്കില്ല.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, ഗോപുരങ്ങൾക്ക് ചുറ്റും താൽക്കാലിക ഇരുമ്പ് താങ്ങ് സംവിധാനമായ 'സ്കാഫോൾഡിങ്' (Scaffolding) പൈപ്പുകൾ വച്ചുകെട്ടിയാണ് തൊഴിലാളികൾ ഉയരത്തിൽ കയറിനിന്ന് കെട്ടിടം പൊളിക്കുന്നത്. ഡ്രില്ലറുകളും പാരകളും ഉപയോഗിച്ച് ചെങ്കല്ലുകൾ ഓരോന്നായി ഇളക്കി താഴെയിറക്കുകയാണ് ചെയ്യുന്നത്. — റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
തകർന്നുവീണ ക്ലോക്ക് ടവറിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങളും മണ്ണും കല്ലും പൂർണ്ണമായി പ്ലാറ്റ്ഫോമിൽ നിന്നും ട്രാക്കിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും പ്ലാറ്റ്ഫോമിന്റെ തകർന്ന ഭാഗങ്ങൾ ഇനിയും പുനരുദ്ധരിക്കേണ്ടതുണ്ട്.
ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം തുടരും
അപകടത്തെത്തുടർന്ന് രണ്ടാം പ്ലാറ്റ്ഫോമിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. അവശേഷിക്കുന്ന മൂന്ന് ഗോപുരങ്ങൾ കൂടി പൂർണ്ണമായി പൊളിച്ചുമാറ്റി, തകർന്ന മേൽക്കൂരകൾ പുനഃസ്ഥാപിച്ച ശേഷമേ ഈ പ്ലാറ്റ്ഫോം തുറന്നുകൊടുക്കൂ. അതിനാൽ നിലവിലുള്ള ഗതാഗത നിയന്ത്രണം ഒരാഴ്ച കൂടി തുടരുമെന്നാണ് വിവരം.
നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് – കണ്ണൂർ – കോഴിക്കോട് പാസഞ്ചർ ട്രെയിൻ വെസ്റ്റ്ഹിൽ സ്റ്റേഷൻ വരെയാക്കിയത് തുടരും. രാവിലെ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വെസ്റ്റ്ഹില്ലിൽ യാത്ര അവസാനിപ്പിക്കും. തുടർന്ന് ഉച്ചയ്ക്ക് 2.16-ന് വെസ്റ്റ്ഹില്ലിൽ നിന്ന് തന്നെയായിരിക്കും ഇത് തിരികെ കണ്ണൂരിലേക്ക് പുറപ്പെടുക. അതേസമയം, അപകടകാരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി റെയിൽവേ ഉദ്യോഗസ്ഥർ പാലക്കാട് ഡിവിഷൻ ആസ്ഥാനത്തെത്തി ഉന്നത അധികാരികൾക്ക് മൊഴി നൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K