ബി.ജെ.പിയോട് ഏറ്റുമുട്ടാനില്ലെന്ന് എന്എസ്എസ്: വരുന്ന വാര്ത്തകള് സത്യ വിരുദ്ധം
Kottayam, 14 ജൂലൈ (H.S.) ബി.ജെ.പിയുമായി ഏറ്റുമുട്ടാന്‍ ഇല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ വിമര്‍ശിച്ച ഉപരാഷ്ട്രപതിയെയും സുരേഷ് ഗോപിയെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ തിരുത്തിയിട്ട
sukumaran nair bjp


Kottayam, 14 ജൂലൈ (H.S.)

ബി.ജെ.പിയുമായി ഏറ്റുമുട്ടാന്‍ ഇല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ വിമര്‍ശിച്ച ഉപരാഷ്ട്രപതിയെയും സുരേഷ് ഗോപിയെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ തിരുത്തിയിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്റെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു.

കേരള സന്ദര്‍ശനത്തിനിടെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ലെന്ന ആരോപണത്തിലായിരുന്നു ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ സുകുമാരന്‍ നായര്‍ക്കെതിരെ പരോക്ഷമായി രംഗത്ത് വന്നത്. നിങ്ങളാണ് എല്ലാമെന്ന് കരുതരുതെന്നായിരുന്നു ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദന പരിപാടിക്കിടയിലെ അദ്ദേഹത്തിന്റെ വിമര്‍ശനം. എല്ലാം മന്നത്ത് പത്മനാഭന്റെ സംഭാവനയാണ്. താനാണ് ജനറല്‍ സെക്രട്ടറി, ഇന്നയാള്‍ വരരുത് എന്ന് പറയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാവര്‍ക്കും വരാനാകണം എന്ന നയമാണ് സ്വീകരിക്കേണ്ടതെന്നും സി.പി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. ഒന്നുകില്‍ ഇരിക്കുന്നവര്‍ ശുദ്ധീകരിക്കും അല്ലെങ്കില്‍ സ്വയം ശുദ്ധീകരിക്കപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിട്ടുണ്ടെന്നും ബദല്‍ മാര്‍ഗങ്ങളും ഉയര്‍ന്ന് വരട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

എന്നാല്‍ ഈ പരാമര്‍ശങ്ങളെല്ലാം തള്ളിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് എത്തിയത്. ''സുകുമാരന്‍ നായര്‍ക്കെതിരെ ബി.ജെ.പി' എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്. എന്‍.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരുകാലത്തും ബി.ജെ.പി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സുകുമാരന്‍ നായര്‍ക്കൊപ്പമുള്ള ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ഹിന്ദു സമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയില്‍ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലേക്കെത്തിയ എനിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കിയയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. ഏറെ വ്യക്തിപരമായ അടുപ്പവും അദ്ദേഹവുമായി എനിക്കുണ്ട്. ലക്ഷക്കണക്കിന് വരുന്ന നായര്‍ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറല്‍ സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂ എന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ബിജെപിയുമായി ഒരു പ്രശ്‌നവുമില്ലെന്ന സുകുമാരന്‍ നായരുടെ പ്രതികരണം വന്നിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News