Enter your Email Address to subscribe to our newsletters

Kerala, 15 ജൂലൈ (H.S.)
ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 16ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ്, അഡീഷണൽ ഡയറക്ടർമാരായ ഷാജു പി. എ, അനിൽകുമാർ കെ. എസ്, തുടങ്ങിയവർ സന്നിഹിതരാകും.
ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. ഒരു കോടി വീതം ഇരുപതു പേർക്ക് രണ്ടാം സമ്മാനമായി നൽകുന്നു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷംവീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള സമ്മാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജൻസി സമ്മാനമായും നൽകുന്നു.
500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ ആരംഭിക്കും. അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രം അംഗീകൃത ഏജന്റുമാരിൽനിന്നോ വില്പനക്കാരിൽ നിന്നോ നേരിട്ടു വാങ്ങേണ്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ എന്നിവ വഴി വില്പനയില്ല. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്.
---------------
Hindusthan Samachar / Sreejith S