Enter your Email Address to subscribe to our newsletters

Palakkad , 16 ജൂലൈ (H.S.)
നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയുടെ ശിക്ഷാവിധി 20ന്. പാലക്കാട് നാലാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് കേസിൽ വിധി പറയുക. ഇന്ന് വിധിയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം അടക്കം കോടതി വ്യക്തമാക്കിയത്. അതിന് പിന്നാലെയാണിപ്പോള് ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
അതേസമയം ഇന്നലെ അരമണിക്കൂറോളം കോടതിയില് വാദപ്രതിവാദങ്ങള് നടന്നു. കേസില് ദൃക്സാക്ഷികളില്ലെന്നും പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം വധശിക്ഷയെ എതിര്ത്തു.
നാടിനെ നടുക്കിയ കൊലപാതകം: പോത്തുണ്ടി ബോയൻ കോളനിയിലെ തിരുത്തൻപാടം സുധാകരൻ (50), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതാണ് കേസ്. 2025 ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. തൻ്റെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സുധാകരൻ്റെ കുടുംബമാണെന്നും അവർ ചെയ്ത ദുർമന്ത്രവാദമാണ് തനിക്ക് വിനയായതെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസില് പ്രതിക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകളാണുണ്ടായിരുന്നത്.
ആദ്യ കൊലക്കേസില് ഇരട്ട ജീവപര്യന്തം: സുധാകരൻ്റെ ഭാര്യ സജിതയെ 2019 ഓഗസ്റ്റ് 31ന് വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെ സെപ്റ്റംബർ രണ്ടിന് ഇയാൾ പൊലീസിൻ്റെ പിടിയിലായി. സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഈ കേസിൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ചെന്താമര 2022ൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
കുറ്റക്കാരനെന്ന് കോടതി: നെന്മാറ കൊലക്കേസില് ചെന്താമര കുറ്റക്കാരനാണെന്ന് ജൂലൈ 14ന് കോടതി കണ്ടെത്തിയിരുന്നു. ബിഎൻഎസ് 103(1) പ്രകാരമുള്ള കൊലപാതകം, 126(2) പ്രകാരമുള്ള അന്യായമായി തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
വെറെയും കൊലപാതകങ്ങള് പ്ലാനിട്ടിരുന്നു
കൊല്ലപ്പെട്ട സുധാകരനും ലക്ഷ്മിക്കും പുറമേ സ്വന്തം ഭാര്യയെയും മകളെയും മരുമകനെയും അതോടൊപ്പം ഭാര്യാസഹോദരൻ, അയൽവാസിയായ പുഷ്പ എന്നിവരെയും കൊലപ്പെടുത്താന് ചെന്താമര പദ്ധതിയിട്ടിരുന്നു. അതേസമയം പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് സുധാകരൻ്റെ മക്കളും ബന്ധുക്കളും ആവശ്യപ്പെടുന്നത്. വിദ്യാര്ഥികളായ സുധാകരന്റെ മക്കള്ക്ക് ജീവിക്കാന് മറ്റ് മാര്ഗങ്ങളൊന്നുമില്ല. ചെന്താമര പുറത്തിറങ്ങിയാല് അത് തങ്ങളുടെ ജീവന് ആപത്താണ്. വിചാരണയ്ക്കായി കോടതിയിൽ എത്തിക്കുമ്പോഴും ഇയാൾ കൊലവിളി മുഴക്കാറുണ്ടെന്ന് മക്കൾ പറയുന്നു. ചെന്താമരയെ കോടതിയിൽ നിന്ന് പുറത്തിറക്കിയ ശേഷമാണ് സജിതയുടെ മക്കളും സഹോദരിയും അടക്കമുള്ള വീട്ടുകാർ പുറത്തിറങ്ങിയത്. ഇയാളെ ഇനി പുറത്തുവിട്ടാൽ തങ്ങളുടെ ജീവന് ഭീഷണിയാണെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും കുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതി പുറത്തിറങ്ങിയാൽ നാടിന് മുഴുവൻ ഭീഷണിയാകുമെന്ന ഭയത്താൽ പലരും വീടുവിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR