Enter your Email Address to subscribe to our newsletters

Kolkata , 19 ജൂലൈ (H.S.)
തൃണമൂൽ കോൺഗ്രസ് പാർട്ടി വിട്ടുപോയ വിമത നേതാക്കളെ വെല്ലുവിളിച്ച് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. പാർട്ടി ഉപേക്ഷിച്ച് പോയ വിമതർ വീണ്ടും മമതാ ബാനർജിയുടെ അടുത്തേക്ക് തിരികെ വന്നാൽ വെറും ഒരു മണിക്കൂറിനകം താൻ പാർട്ടിസ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂലിൽ നിന്നും നേതാക്കളുടെ കൂട്ട കൊഴിഞ്ഞുപോക്കായിരുന്നു ഉണ്ടായിരുന്നത്. പാർട്ടിയിൽ നിന്നും പുറത്ത് പോകാനുള്ള പ്രധാന കാരണം അഭിഷേകിൻ്റെ നേതൃത്വ ശൈലിയാണെന്ന് നിരവധി എംപിമാരും എംഎൽഎമാരും ഇതിനോടകം ആരോപിച്ചിരുന്നു.
അടുത്തിടെ മുതിർന്ന ടിഎംസി നേതാക്കളായ അനുബ്രത മൊണ്ടലും എംഎൽഎ മദൻ മിത്രയും ടിഎംസി ജനറൽ സെക്രട്ടറിയോടുള്ള നിരാശ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇരുവരും പിന്നീട് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിൽ ചേരുകയായിരുന്നു.
പാർട്ടി വിട്ട് ഇന്ന് എന്നെ അധിക്ഷേപിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും ദീദിയുടെ അടുത്തേക്ക് മടങ്ങി വരാനായി ഞാൻ വെല്ലുവിളിക്കുന്നു. അങ്ങനെ ചെയ്താൽ, ഒരു മണിക്കൂറിനുള്ളിൽ ഞാൻ എൻ്റെ പാർട്ടി സ്ഥാനം രാജിവയ്ക്കും, അഭിഷേക്ക് ബാനർജി പറഞ്ഞു.
എന്നാൽ അവർ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവർ ഇതിനകം തന്നെ ബിജെപിയുമായി ഒരു കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡി, സിബിഐ എന്നിവരിൽ നിന്ന് സംരക്ഷണം നേടാൻ പാർട്ടി വിടുകയോ വിമത ക്യാമ്പിലോ ബിജെപിയിലോ ചേരുക. എന്നിട്ട് തന്നെ കുറ്റപ്പെടുത്തുകയാണ് വിമതർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇഡി, സിബിഐ അല്ലെങ്കിൽ ഏതെങ്കിലും അന്വേഷണ ഏജൻസിയിൽ നിന്ന് നോട്ടീസ് ലഭിച്ച നിമിഷം പാർട്ടി വിടുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്. നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ, അന്വേഷണത്തെ നേരിടുക. തനിക്കെതിരെ നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും താൻ അന്വേഷണങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് അഭിഷേക് പറഞ്ഞു.
ഞങ്ങൾക്ക് ഇഡിയിൽ നിന്നോ സിബിഐയിൽ നിന്നോ ഉള്ള സംരക്ഷണം പ്രധാനമല്ല. ജനങ്ങളുടെ വിശ്വാസവും പിന്തുണയും മാത്രമാണ് പ്രധാനം. താൻ ആരുടെയെങ്കിലും മുന്നിൽ തല കുനിക്കുമെങ്കിൽ അത് ജനാധിപത്യത്തിൽ ജനങ്ങൾക്ക് മുന്നിൽ മാത്രമാണെന്നും അഭിഷേക് പറഞ്ഞു.
വരാനിരിക്കുന്ന ജൂലൈ 21 ലെ രക്തസാക്ഷി ദിന റാലിക്ക് മുൻപ് ആർക്കെങ്കിലും മടങ്ങിവരണമെന്നുണ്ടെങ്കിൽ വരാമെന്നും അവർക്ക് പാർട്ടിയൽ ഇടം നൽകാമെന്നും അഭിഷേക് ബാനർജി പറഞ്ഞു. അതേസമയം 2026 തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR